ഉറപ്പിച്ചു; ചതുപ്പിൽ നിന്നും കണ്ടെത്തിയത് വിജിലിന്റെ ശരീരഭാഗങ്ങൾ തന്നെ; സരോവരം തിരോധാനക്കേസിൽ വഴിത്തിരിവ്
കോഴിക്കോട്: എലത്തൂർ വിജിൽ തിരോധാനക്കേസിൽ നിർണായക വഴിത്തിരിവ്. കോഴിക്കോട് സരോവരം പാർക്കിന് സമീപത്തെ ചതുപ്പിൽ നിന്നു കണ്ടെത്തിയ ശരീരാവശിഷ്ടങ്ങൾ കാണാതായ യുവാവ് വിജിലിന്റേതാണെന്ന് ഡിഎൻഎ പരിശോധനയിൽ സ്ഥിരീകരിച്ചു.
ഇതോടെ ആറു വർഷം പഴക്കമുള്ള തിരോധാനക്കേസ് കൊലപാതക കേസായി വ്യക്തമായിരിക്കുകയാണ്.
2019 മാർച്ച് 24നാണ് കോഴിക്കോട് വെസ്റ്റ്ഹിൽ ചുങ്കം സ്വദേശി കെ.ടി. വിജിലിനെ കാണാതായത്.
ആദ്യം സാധാരണ മിസ്സിംഗ് കേസായി രജിസ്റ്റർ ചെയ്തെങ്കിലും, പൊലീസ് അന്വേഷണം പുരോഗമിച്ചതോടെ വിജിൽ അവസാനമായി സുഹൃത്തുക്കളായ നിഖിൽ, ദീപേഷ്, രഞ്ജിത്ത് എന്നിവരോടൊപ്പമാണുണ്ടായിരുന്നതെന്ന് കണ്ടെത്തി.
തുടർന്ന് ഇവരെ കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോഴാണ് ലഹരി ഉപയോഗത്തിനിടെ വിജിൽ മരിച്ചതായും മൃതദേഹം സരോവരത്തെ ചതുപ്പിൽ താഴ്ത്തിയതായും പ്രതികൾ മൊഴി നൽകിയത്.
പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ദിവസങ്ങളോളം നടത്തിയ തിരച്ചിലിനൊടുവിലാണ് സരോവരത്തെ കണ്ടൽക്കാടുകൾ നിറഞ്ഞ ചതുപ്പിൽ നിന്ന് അസ്ഥികളുടെ ഭാഗങ്ങൾ കണ്ടെത്തിയത്.
ഇവ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതോടെയാണ് വിജിലിന്റേതാണെന്ന് ശാസ്ത്രീയമായി സ്ഥിരീകരിച്ചത്.
തിരച്ചിലിന്റെ ഏഴാം ദിവസമായ ബുധനാഴ്ച, ആറു മീറ്ററോളം താഴ്ചയിൽ നിന്ന് ഒരു ഷൂയും കണ്ടെത്തിയിരുന്നു.
ഇടത് കാലിൽ ധരിക്കുന്ന ഈ ഷൂ വിജിലിന്റേതാണെന്ന് പ്രതികളായ നിഖിലും ദീപേഷും മൊഴി നൽകിയിരുന്നു.
പ്രതികൾ കുറ്റസമ്മത മൊഴിയിൽ പറഞ്ഞ സ്ഥലത്തിന് സമീപത്തുനിന്നാണ് ഷൂ കണ്ടെത്തിയത്.
കേസിൽ നിഖിൽ, ദീപേഷ്, രഞ്ജിത്ത് എന്നിവരെ പ്രതികളാക്കി പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ രണ്ടാം പ്രതിയായ രഞ്ജിത്ത് ഇതുവരെ പിടിയിലായിട്ടില്ല.
നിഖിലിന്റെയും ദീപേഷിന്റെയും കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെയാണ് ശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയത്. വിജിലിന്റെ ബൈക്ക് നേരത്തെ കല്ലായി റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും കണ്ടെത്തിയിരുന്നു.
ആറു വർഷത്തിന് ശേഷം കേസിൽ ലഭിച്ച ഈ ശാസ്ത്രീയ തെളിവ്, കേരള പൊലീസിന്റെ അന്വേഷണ മികവിന്റെ വലിയ ഉദാഹരണമായാണ് വിലയിരുത്തപ്പെടുന്നത്.
English Summary
A major breakthrough has been reported in the Elathur Vigil missing case. Human remains recovered from a swamp near Sarovaram Park in Kozhikode have been confirmed as Vigil’s through DNA testing. Vigil went missing in March 2019, and his friends later confessed that he died due to drug overdose and his body was buried in the swamp. The confirmation brings closure to a six-year-old missing case and highlights the Kerala Police’s investigative efforts.
elathur-vigil-missing-case-dna-confirmation-sarovaram
Elathur Vigil case, Kozhikode news, missing case breakthrough, Sarovaram swamp, Kerala Police investigation, DNA test confirmation









