കണ്ണൂര്‍: മെഡിക്കല്‍ ഷോപ്പില്‍ നിന്നും മരുന്ന് മാറി നൽകിയതിനെ തുടർന്ന് എട്ട് മാസം പ്രായമായ കുഞ്ഞ് ഗുരുതരാവസ്ഥയിൽ. കണ്ണൂര്‍ പഴയങ്ങാടിയിലെ മെഡിക്കല്‍ ഷോപ്പിനെതിരെയാണ് ആരോപണം. കുട്ടിയുടെ ബന്ധു നല്‍കിയ പരാതിയില്‍ മെഡിക്കൽ ഷോപ്പിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
കുട്ടിയെ പരിശോധിച്ച ഡോക്ടർ കുറിച്ച് നല്‍കിയ മരുന്നിന് പകരം മറ്റൊരു മരുന്ന് നൽകിയതായാണ് വിവരം. അമിത ഡോസില്‍ ഉള്ള മരുന്നാണ് മെഡിക്കൽ ഷോപ്പിൽ നിന്ന് നൽകിയത്. ഇത് കഴിച്ചതിനു പിന്നാലെ കുഞ്ഞ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കുട്ടിയുടെ കരളിനാണ് രോഗം ബാധിച്ചിരിക്കുന്നത് എന്ന് കുടുംബം പ്രതികരിച്ചു.
പരാതിക്കാരന്റെ സഹോദരൻ സമീറിന്‍റെ എട്ട് മാസം പ്രായമുള്ള കുഞ്ഞാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നത്. മാർച്ച് 8 നാണ് പനിയെ തുടർന്ന് കുഞ്ഞ് ആശുപതിയിൽ ചികിത്സ തേടിയത്. കുടുംബത്തിന്റെ പരാതിയിൽ കണ്ണൂരിലുള്ള കദീജ മെഡിക്കല്‍സിനെതിരെയാണ് പോലീസ് കേസെടുത്തത്.