റഷ്യയില്‍ സുനാമി മുന്നറിയിപ്പ്
മോസ്‌കോ: ശക്തമായ ഭൂചലനത്തെ തുടര്‍ന്ന് റഷ്യയിലും ഹവായിയിലും സുനാമി മുന്നറിയിപ്പ്. റഷ്യയുടെ കിഴക്കന്‍ തീരമായ കാംചത്കയില്‍ ഇന്ന് രാവിലെ ഉണ്ടായ 7.4 തീവ്രതയുള്ള ഭൂകമ്പത്തെത്തുടര്‍ന്ന് റഷ്യയുടെയും ഹവായിയുടെയും ചില ഭാഗങ്ങളിലാണ് യുഎസ് നാഷണല്‍ സുനാമി വാണിങ് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയത്.
10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഒരു മണിക്കൂറിനിടെ പ്രദേശത്ത് ശക്തമായ അഞ്ചു ഭൂചലനങ്ങളാണ് ഉണ്ടായത്. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്നാണ് സുനാമി മുന്നറിയിപ്പ് നല്‍കിയത്.
തുടക്കത്തില്‍ ജര്‍മ്മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് (GFZ) 6.7 തീവ്രതയുള്ള ഭൂകമ്പമാണെന്ന് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്‌മോളജിക്കല്‍ സെന്ററും (EMSC) യുഎസ് ജിയോളജിക്കല്‍ സര്‍വേയും (USGS) ഇത് 7.4 തീവ്രതയിലേക്ക് ഉയര്‍ത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോളജിക്കല്‍ സര്‍വേ (യുഎസ്ജിഎസ്) പ്രകാരം, ഈ മേഖലയില്‍ ആകെ അഞ്ച് ഭൂകമ്പങ്ങള്‍ ആകെ ഉണ്ടായിട്ടുണ്ട്. ഇതെല്ലാം ഏകദേശം 10 കിലോമീറ്റര്‍ ആഴത്തിലാണ്. 6.6 മുതല്‍ 7.4 വരെ തീവ്രതയുള്ള ഭൂചലനങ്ങളാണ് അനുഭവപ്പെട്ടത്.
പസഫിക് സമുദ്രത്തില്‍, പെട്രോപാവ്ലോവ്സ്‌ക്-കാംചാറ്റ്സ്‌കി നഗരത്തിന് സമീപമാണ് 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂമി കുലുക്കത്തിന്റെ പ്രഭവകേന്ദ്രം.
പിന്നീടാണ് പ്രഭവകേന്ദ്രത്തില്‍ നിന്ന് 300 കിലോമീറ്ററിനുള്ളില്‍ (186 മൈല്‍) അപകടകരമായ സുനാമി തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നാണ് യുഎസ് ജിയോളജിക്കല്‍ സര്‍വേ മുന്നറിയിപ്പ് നല്‍കിയത്. അധികൃതര്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. നിലവില്‍, ഭൂചലനത്തില്‍ കാര്യമായ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അലാസ്കയിൽ ഭൂചലനം; സുനാമി മുന്നറിയിപ്പ്
യുഎസ്: അലാസ്കയിൽ വൻ ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആണ് അനുഭവപ്പെട്ടത്.
ഭൂചലനത്തെ അലാസ്കയുടെ വിവിധ ഭാഗങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയതായി യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. സാൻഡ് പോയിന്റ് നഗരത്തിന് 87 കിലോമീറ്റർ തെക്കാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം എന്നും അധികൃതർ അറിയിച്ചു.
അതേസമയം ഭൂകമ്പത്തെ തുടർന്ന് ചില ആഘാതങ്ങൾ പ്രതീക്ഷിക്കുന്നതായും അധികൃതർ കൂട്ടിച്ചേർത്തു.
ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളിൽ ഒന്നാണ് അലാസ്ക. 1964 മാർച്ചിൽ വടക്കേ അമേരിക്കയിൽ രേഖപ്പെടുത്തിയതിൽ വച്ച് ഏറ്റവും ശക്തമായ, 9.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം അലാസ്കയിൽ അനുഭവപ്പെട്ടിരുന്നു.
അന്ന് കനത്ത നാശ നഷ്ടമാണ് ഉണ്ടായത്. കൂടാതെ അലാസ്ക ഉൾക്കടൽ, യുഎസ് പടിഞ്ഞാറൻ തീരം, ഹവായ് എന്നിവിടങ്ങളിൽ സുനാമിയുണ്ടായി.
ഭൂകമ്പത്തിലും സുനാമിയിലും 250ൽ അധികം ആളുകൾക്കാണ് ജീവൻ നഷ്ടമായത്. തുടർന്ന് 2023 ജൂലൈയിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായെങ്കിലും കാര്യമായ നാശനഷ്ടമുണ്ടായില്ല.
യുഎസിനെ ഞെട്ടിച്ച് വീണ്ടും വെള്ളപ്പൊക്കം
യുണൈറ്റഡ് സ്റ്റേറ്റ്സിലെ ന്യൂജേഴ്‌സിയിലും ന്യൂയോർക്കിലും തിങ്കളാഴ്ച വൈകുന്നേരം ഉണ്ടായ കനത്ത മഴയും പെട്ടെന്നുണ്ടായ വെള്ളപ്പൊക്കവും വലിയ ആഘാതം ഉണ്ടാക്കി.
ന്യൂജേഴ്‌സിയിലെ പ്ലെയിൻഫീൽഡ് നഗരത്തിൽ വെച്ച് വെള്ളപ്പൊക്കത്തിൽ ഒരു കാർ സീഡാർ ബ്രൂക്കിലേക്ക് ഒലിച്ചുപോയി, ഇതോടെ രണ്ടു പേർക്ക് ജീവഹാനിയുണ്ടായി.
പ്രാദേശിക അധികൃതർ ഫേസ്ബുക്ക് കുറിപ്പിലൂടെ ഈ വിവരം സ്ഥിരീകരിച്ചു.
വടക്കുകിഴക്കൻ അമേരിക്കൻ മേഖലയിൽ തിങ്കളാഴ്ച രാത്രി വ്യാപകമായി കനത്ത മഴ തുടരുകയും, റോഡുകൾ വെള്ളത്തിൽ മുങ്ങുകയും, നിരവധി വാഹനങ്ങൾ വെള്ളത്തിൽ കുടുങ്ങുകയും ചെയ്തു.
ഇതിനെ തുടർന്ന് അനേകം സബ്‌വേ ലൈനുകൾ അടച്ചിടുകയും, ന്യൂജേഴ്‌സിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു.
ചൊവ്വാഴ്ച രാവിലെ വരെ ചില റോഡുകളും തെരുവുകളും വെള്ളക്കെട്ടിൽ കിടന്നതായും റിപ്പോർട്ടുകളുണ്ട്.
എന്നാൽ മഴ നിർത്തിയതോടെ ന്യൂജേഴ്‌സി, ന്യൂയോർക്ക്, പെൻസിൽവാനിയ തുടങ്ങിയ സംസ്ഥാനങ്ങളിലെ ഫ്ലാഷ് ഫ്ലഡ് മുന്നറിയിപ്പുകൾ കൂടുതൽ നീട്ടി നൽകിയിട്ടില്ല.
ന്യൂജേഴ്‌സി ഗവർണർ ഫിൽ മർഫി ജനങ്ങളെ വീടുകളിൽ നിന്ന് അനാവശ്യമായി പുറത്തിറങ്ങരുതെന്ന് നിർദ്ദേശിച്ചു.
സ്കോച്ച് പ്ലെയിൻസിലെ ഒരു പ്രധാന റോഡിൽ ബസുകൾ വെള്ളത്തിൽ കുടുങ്ങിയ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
English Summary :
Following a powerful earthquake measuring 7.4 on the Richter scale near Russia’s eastern coast in Kamchatka this morning, a tsunami warning has been issued for parts of Russia and Hawaii. The alert was issued by the U.S. National Tsunami Warning Center in response to the seismic activity