വിനോദസഞ്ചാര കേന്ദ്രങ്ങളായ ഊട്ടിയും കൊടൈക്കനാലും സന്ദർശിക്കാനുള്ള ഇ–പാസ് ഇന്ന് മുതൽ പ്രാബല്ല്യത്തിൽ വന്നു. epass.tnega.org എന്ന വെബ്സൈറ്റ് വഴി ഇ-പാസിന് രജിസ്റ്റര്‍ ചെയ്യാം. ടൂറിസ്റ്റ് വാഹനങ്ങള്‍ക്കും വാണിജ്യ വാഹനങ്ങള്‍ക്കും ഇ-പാസ് വേണം. പ്രവേശന കവാടത്തില്‍ വെച്ച് ക്യു.ആര്‍. കോഡ് സ്‌കാന്‍ ചെയ്തശേഷം കടത്തിവിടും.
വിനോദസഞ്ചാരികളുടെ വരവ് നിയന്ത്രിക്കുന്നതിനും നീലഗിരിയുടെ ആവാസവ്യവസ്ഥയെ സംരക്ഷിക്കുന്നതിനുമായി മദ്രാസ് ഹൈകോടതിയാണ് ഇ-പാസ് നിർബന്ധമാക്കിയത്. മെയ് ഏഴുമുതല്‍ ജൂണ്‍ 30 വരെയുള്ള കാലയളവിലേക്കാണ് ഇ-പാസ് നിര്‍ബന്ധമാക്കിയത്. ഇ-പാസിന് അപേക്ഷിക്കുന്നവര്‍ പേരും മേല്‍വിലാസവും ഫോണ്‍ നമ്പറും നല്‍കണം. എത്രദിവസം താമസിക്കുന്നും ഏത് വാഹനമാണ് ഉപയോഗിക്കുന്നതെന്നും എഴുതണം. വിദേശ ടൂറിസ്റ്റുകള്‍ക്ക് അവരുടെ ഇ-മെയില്‍ ഐ.ഡി. ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാം.
വ്യവസ്ഥകള്‍ക്ക് വിധേയമായി അപേക്ഷിക്കുന്നവര്‍ക്കെല്ലാം ഇ-പാസ് ലഭിക്കുമെന്ന് നീലഗിരി കളക്ടര്‍ എ. അരുണ പറഞ്ഞു. ഒരു വാഹനത്തിന് ഒരു ഇ-പാസ് മതിയാകും. വാഹനത്തില്‍ യാത്രചെയ്യുന്ന എല്ലാവര്‍ക്കും ഇ-പാസ് വേണ്ട. ഒരുതവണ ഇ-പാസിന് രജിസ്റ്റര്‍ ചെയ്ത് യാത്ര പൂര്‍ത്തിയാക്കിയ വാഹനത്തിന് വീണ്ടും ഊട്ടി, കൊടൈക്കനാല്‍ എന്നിവിടങ്ങളിലേക്ക് പോകണമെങ്കില്‍ വീണ്ടും ഇ-പാസെടുക്കണം. സര്‍ക്കാര്‍ബസുകളില്‍ക്കയറി പോകുന്നവര്‍ക്ക് ഇ-പാസിന്റെ ആവശ്യമില്ല.
11,500 കാറുകളും 6,500 ഇരുചക്രവാഹനങ്ങളും ഉള്‍പ്പെടെ പ്രതിദിനം 20,000-ലധികം വാഹനങ്ങള്‍ ഇവിടങ്ങളിലേക്ക് എത്തുന്നതിനെ തുടര്‍ന്നാണ് , ഇ-പാസ് വിതരണത്തിന് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം സ്ഥാപിക്കാന്‍ കോടതി ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
Read More: 162 ദിവസങ്ങൾക്ക് ശേഷം, ചുട്ടുപൊള്ളുന്ന ബെംഗളൂരുവിൽ ആശ്വാസ മഴ
Read More: 93 മണ്ഡലങ്ങളിൽ മൂന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി; അമിത് ഷായ്ക്ക് ഒപ്പമെത്തി വോട്ട് ചെയ്ത് മോദി