കനത്ത മഴ; ഈ സ്ഥലങ്ങളിൽ നാളെ അവധി
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിക്കുന്ന സ്കൂളുകൾക്കും കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു.
പത്തനംതിട്ട, കോട്ടയം ജില്ലകളിലെ കനത്ത മഴയെ തുടർന്ന് കിഴക്കൻ വെള്ളത്തിൻ്റെ വരവ് കൂടുതലായതിനാല്‍ കുട്ടനാട് താലൂക്ക് പരിധിയിലെ ഏകദേശം എല്ലാം സ്കൂളുകളിലും പൊതുവഴികളിലും വെള്ളക്കെട്ട് രൂക്ഷമായിരിക്കുകയാണ്.
ഈ സാഹചര്യത്തില്‍ കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും ട്യൂഷൻ സെൻററുകൾക്കും നാളെ ( ജൂലൈ 28) അവധി നൽകിയതായി ജില്ലാ കളക്ടർ അറിയിച്ചു.
അതേസമയം മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.
അതിശക്തമായ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: വടക്കൻ കേരളത്തിലും മലയോരമേഖലകളിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലർട്ട് ആണ് നൽകിയിരിക്കുന്നത്.
കേരളത്തിനു മുകളിൽ ഇപ്പോൾ വടക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാണ്. ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ തീരത്തോട് ചേർന്ന് ന്യൂനമർദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്.
കേരളത്തിൽ ശക്തമായ മഴക്കുള്ള കാരണം ഇതാണ്. കേരളാ തീരത്ത് 60 കി.മീ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.
മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. അതിനാൽ 30-ാം തിയതി വരെ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിനുള്ള വിലക്ക് ഇപ്പോഴും തുടരുകയാണ്.
വിവിധ നദികളിൽ പ്രളയ സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളതിനാൽ നദീതീരത്തുള്ളവർ പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. മലയോര മേഖലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
ഷോക്കേറ്റ് 18കാരൻ മരിച്ചു
മലപ്പുറം: പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം വേങ്ങര വെട്ട്‌തോട് തോട്ടില്‍ വെച്ചാണ് അപകടമുണ്ടായത്. കണ്ണമംഗലം അച്ഛനമ്പലം സ്വദേശി പുള്ളാട്ട് അബ്ദുള്‍ വദൂത്ത് (18) ആണ് മരിച്ചത്.
ഇന്ന് വെെകിട്ടാണ് ദാരുണ സംഭവം ഉണ്ടായത്. ശക്തമായ മഴയില്‍ തോടിനോട് ചേര്‍ന്ന് പൊട്ടിവീണ കമ്പിയില്‍ നിന്ന് അബ്ദുള്‍ വദൂത്തിന് ഷോക്കേൽക്കുകയായിരുന്നു.
കൂട്ടുകാരോടൊപ്പം തോട്ടിൽ കുളിക്കാൻ ഇറങ്ങിയതാണ് അബ്ദുൽ വദൂത്ത്. താഴ്ഭാഗത്തേക്ക് നീന്തി പോയി കരയിലേക്ക് കയറാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടം നടന്നത്.
സമീപത്തെ പറമ്പിലൂടെ പുഴയുടെ ഒരു ഭാഗത്തേക്കാണ് വൈദ്യുതി കമ്പി പൊട്ടി വീണ് കിടന്നിരുന്നത്. ഷോക്കേറ്റതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ അബ്ദുൽ വദൂത്തിനെ ഉടനെ തന്നെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലുള്ള മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്കു വിട്ടുനൽകും.
Summary: In light of the continued heavy rainfall in Kerala, a holiday has been declared for schools functioning as relief camps in Kottayam district and all educational institutions in Kuttanad Taluk on July 26.









