ചെന്നൈ: ബസ് ഓടിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം മൂലം ഡ്രൈവര്‍ മരിച്ചു. തമിഴ്നാട് പളനിയിലാണ് സംഭവം. തമിഴ്നാട് സ്വദേശി പ്രഭുവാണ് മരിച്ചത്.
പളനി പുതുക്കോട്ടൈയിലാണ് സംഭവം. എന്നാൽ ഡ്രൈവര്‍ക്ക് ഹൃദയാഘാതം വന്നതോടെ കണ്ടക്ടറുടെ കൃത്യമായ ഇടപെടലിൽ വൻ ദുരന്തമാണ് ഒഴിവായത്. കണ്ടക്ടർ കൈകൊണ്ട് ബസ് ബ്രേക്ക് ചെയ്ത് യാത്രക്കാരെ സുരക്ഷിതരാക്കുകയായിരുന്നു.
സംഭവ സമയത്ത് അന്‍പതിലധികം യാത്രക്കാരാണ് ബസില്‍ ഉണ്ടായിരുന്നത്. ഡ്രൈവർക്ക് ഹൃദയാഘാതം സംഭവിക്കുന്നതും തുടർന്ന് നടന്ന കാര്യങ്ങളുടെയും ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.
പഴനിയില്‍ നിന്ന് പുതുക്കോട്ടയിലേക്ക് സഞ്ചരിച്ച സ്വകാര്യ ബസ് കണ്ണപ്പട്ടി എന്ന സ്ഥലത്തെത്തിയപ്പോഴാണ് ഡ്രൈവറിന് ഹൃദയാഘാതം സംഭവിച്ചത്. പ്രഭു പെട്ടെന്ന് നെഞ്ചില്‍ പിടിക്കുകയും പിന്നാലെ ബോധംകെട്ടു വീഴുകയായിരുന്നു.
തുടർന്ന് വാഹനത്തിന്റെ വേഗത കുറച്ച് ഉടന്‍ തന്നെ ബസ് റോഡരികില്‍ നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും പ്രഭു ഗിയര്‍ബോക്സിലേക്ക് വീഴുകയായിരുന്നു. ഇത് കണ്ട കണ്ടക്ടറും ചില യാത്രക്കാരും ചേര്‍ന്ന് പ്രഭുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
കനത്ത മഴയിൽ അപകടം; തൃശൂരില്‍ ഇരുമ്പ് മേല്‍ക്കൂര തകർന്ന് റോഡിലേക്ക് വീണു
തൃശൂർ: തൃശൂരില്‍ ശക്തമായ കാറ്റിലും മഴയിലും ഇരുമ്പ് മേല്‍ക്കൂര തകർന്ന് റോഡിലേക്ക് വീണു. നിരവധി യാത്രക്കാർ യാത്ര ചെയ്യുന്ന തിരക്കേറിയ റോഡിലേക്കാണ് മേല്‍ക്കുര വീണത്.
കോൺക്രീറ്റ് കട്ടകൾ ഉൾപ്പെടെയാണ് താഴേക്ക് പതിച്ചത്. അഞ്ചുനില കെട്ടിടത്തിന്റെ മേൽക്കൂരയാണ് തകർന്ന് വീണത്. നിരവധി വാഹനങ്ങളാണ് ദിവസവും ഈ വഴി കടന്നുപോകുന്നത്.
ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരെത്തി റോഡില്‍ വീണ മേല്‍ക്കൂര നീക്കാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്. അതേസമയം മേൽക്കൂര പൊളിഞ്ഞിരിക്കുകയാണെന്ന് ജനം മുന്നറിയിപ്പ് നൽകിയിട്ടും കോർപ്പറേഷൻ ഇടപെട്ടില്ലെന്നു നാട്ടുകാർ ആരോപിച്ചു.
കനത്ത മഴയായതിനാൽ തന്നെ റോഡിൽ വാഹനങ്ങൾ കുറവായിരുന്നെന്നും അതുകൊണ്ടാണ് ദുരന്തം ഒഴിവായതെന്നും നാട്ടുകാർ പറഞ്ഞു. തൃശൂർ ജില്ലയിൽ ഇന്ന് ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
വലിയ ഇരുമ്പു മേല്‍ക്കൂരയായതിനാൽ മുറിച്ചു മാറ്റാൻ സമയമെടുക്കുമെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അറിയിച്ചു. തൊട്ടടുത്തുള്ള മറ്റ് കെട്ടിടങ്ങളിലൊന്നും ഇത്രയും വലിയ മേൽക്കൂരയില്ല. കോർപറേഷന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.