നിയന്ത്രണം വിട്ടു; മൂന്നാറിൽ ഡബിൾഡക്കർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചുകയറി അപകടം
മൂന്നാറിൽ സഞ്ചാരികൾക്കായി ഏർപ്പെടുത്തി ഡബിൾഡക്കർ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേക്ക് ഇടിച്ചു കയറി. ദേവികുളം ഇരച്ചിൽ പാറയിൽ വെച്ചാണ് വാഹനം അപകടത്തിൽപെട്ടത് .
48 യാത്രക്കാരാണ് അപകട സമയത്ത് ബസിൽ ഉണ്ടായിരുന്നത്. വേഗത്തിലെത്തിയ ബസിന്റെ നിയന്ത്രണം നഷ്ടമായതോടെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലിടിച്ച ശേഷം സമീപത്തെ തിട്ടയിലിടിക്കുകയായിരുന്നു.
എതിരെ നിന്നും എത്തിയ വാഹനത്തിലിടിക്കാതെ വെട്ടിച്ചപ്പോഴാണ് നിയന്ത്രണം നഷ്ടമായതെന്ന് പറയുന്നു.
സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ
ഫെബ്രുവരിയിൽ ട്രയൽ റണ്ണിനിടെ അപകടത്തിൽപെട്ട് ഡബിൾ ഡക്കർ ബസിന്റെ ചില്ല് തകർന്നിരുന്നു.
ഫെബ്രുവരിയിലാണ് വിനോദസഞ്ചാരികളുടെ പറുദീസയായ മൂന്നാറിൽ കെഎസ്ആർടിസി ആരംഭിച്ച റോയൽ വ്യൂ ഡബിൾ ഡെക്കർ ബസ് സർവീസ് തുടങ്ങിയത്. സർവീസ് ആരംഭിച്ച് വെറും പത്ത് ദിവസത്തിനുള്ളിൽ 869 പേരാണ് ബസിൽ യാത്ര ചെയ്തത്.
യാത്രക്കാർക്ക് പുറംകാഴ്ചകൾ ആസ്വദിക്കാൻ കഴിയുന്നതരത്തിൽ പൂർണ്ണമായും സുതാര്യമായ രീതിയിലാണ് ബസ് സജ്ജികരിച്ചിട്ടുള്ളത്. ലോവർ സീറ്ററിൽ 12 ഇരിപ്പിടങ്ങളാണുള്ളത്.
അപ്പർ സീറ്റിൽ 38 പേർക്ക് യാത്ര ചെയ്യാം. ഒരു ട്രിപ്പിൽ പരമാവധി 50 പേർക്ക് യാത്ര ചെയ്യാനാകും. ലോവർ സീറ്റ് യാത്രയ്ക്ക് 200 രൂപയും അപ്പർ സീറ്റിന് 400 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
എല്ലാ ദിവസവും മൂന്നു ട്രിപ്പുകളാണ് ഉള്ളത്. രാവിലെ 9 ന് മൂന്നാർ കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ആരംഭിച്ച് വിവിധ വ്യൂ പോയിന്റുകൾ സന്ദർശിച്ച് ഗ്യാപ്പ് റോഡിലൂടെ ആനയിറങ്കൽ വഴി ഉച്ചക്ക് 12 ന് തിരിച്ചെത്തുന്നതാണ് ആദ്യ ട്രിപ്പ്.
തുടർന്ന് 12.30 ന് പുറപ്പെട്ട് 3.30 ന് തിരിച്ചെത്തും. അവസാനത്തെ ട്രിപ്പ് വൈകീട്ട് 4 ന് ആരംഭിച്ച് രാത്രി 7 ന് തിരികെയെത്തും. മൂന്ന് മണിക്കൂറാണ് ഓരോ ട്രിപ്പിന്റെയും സമയദൈർഘ്യം.
മുന്നാർ കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ആരംഭിക്കുന്ന യാത്ര ലോക്ക്ഹാർട്ട് വ്യൂ പോയിന്റ്, റോക്ക് കേവ്, പെരിയകനാൽ വെള്ളച്ചാട്ടം, ആനയിറങ്കൽ ഡാം എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കും.
കെ എസ് ആർ ടി സിയുടെ ഔദ്യോഗിക മൊബൈൽ ആപ്പിലും, onlineksrtcswift.com ലും ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം. ട്രിപ്പ് ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് നേരിട്ടെത്തിയും ടിക്കറ്റ് ബുക്ക് ചെയ്യാൻ അവസരമുണ്ട്.
തൃശൂരിൽ കോഴിക്കടയിൽ നിന്നും വാഹനവും പണവും മോഷ്ടിച്ച് കടന്നു; പ്രതികൾ അറസ്റ്റിൽ
തൃശൂർ കൊട്ടേക്കാട് പ്രവർത്തിക്കുന്ന ചിക്കൻ സ്റ്റാളിൽ നിന്നും പണവും സ്ഥാപനത്തിന് പുറത്ത് പാർക്ക് ചെയ്തിരുന്ന ബൊലെറോ പിക്ക് അപ് വാനും മോഷ്ടിച്ച കേസിലെ പ്രതികൾ അറസ്റ്റിൽ.
പ്രതികളായ കൊരട്ടിക്കര സ്വദേശിയായ പുലിക്കോട്ടിൽ വീട്ടിൽ മനേഷ് (36), പെരുമ്പിലാവ് സ്വദേശിയായ കഴുങ്കിലവളപ്പിൽ വീട്ടിൽ ഹാരിസ് (31) എന്നിവരെ വിയ്യൂർ പോലീസ് അറസ്റ്റ് ചെയ്തു.
ജനുവരി ഒൻപതിന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്ഥാപനത്തിൽ സൂക്ഷിച്ചിരുന്ന 1600 രൂപയും പിക്ക് അപ് വാനും മോഷണം പോയതിനെ തുടർന്ന് വിയ്യൂർ പോലീസ് സ്റ്റേഷനിൽ മുണ്ടൂർ ആണ്ടപറമ്പ് സ്വദേശി പരാതി നൽകുകയും പരാതിയിൽ കേസ് റെജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുകയും ചെയ്തു.
തുടർന്നുള്ള വിശദമായ അന്വേഷണത്തിൽ വാഹനം മരത്താക്കരയിൽ നിന്നും കണ്ടെത്തുകയായിരുന്നു. അന്വേഷണത്തിൽ സ്ഥാപനത്തിലെ ഡ്രൈവറായ മനീഷിനെ പിടികൂടുകയും പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും സഹായിയായ ഹാരിസിനേയും പിടികൂടുകയായിരുന്നു.
ഒല്ലൂർ എസിപി എസ് പി സുധീരൻ, എസ് എച് ഒ മിഥുൻ കെ.പി., സബ് ഇൻസ്‌പെക്ടർമാരായ ശിവദാസ് എസ്., രാജൻ, അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ സുനിൽ കുമാർ, സിവിൽ പോലീസ് ഓഫീസർമാരായ ജോൺസൻ, പ്രദീപ്, മനോജ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
മരിച്ചെന്ന് ഡോക്ടർമാർ, സംസ്കരിക്കാൻ പോകുന്നതിനിടെ ഉറക്കെ കരഞ്ഞു കുഞ്ഞ്; പിന്നീട് നടന്നത്…
കർണാടകയിൽ സ്വകാര്യ ആശുപത്രിയുടെ ഗുരുതരമായ അനാസ്ഥ പുറത്ത് വന്നിരിക്കുകയാണ്. മരിച്ചതായി ആശുപത്രി അധികൃതർ പ്രഖ്യാപിച്ച കുഞ്ഞ് സംസ്കാരത്തിനായി വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ പെട്ടെന്ന് കരഞ്ഞുണർന്നു.
ചിക്കമഗളൂരുവിലെ ലോകാവലി ഗ്രാമത്തിൽ നിന്നുള്ള ദരിദ്ര ദമ്പതികളുടെ കുഞ്ഞിനെയാണ് സംഭവമുണ്ടായത്.
പനി ബാധിച്ചതിനെ തുടർന്ന് കുഞ്ഞിനെ മാതാപിതാക്കൾ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
മൂന്നു ദിവസം ആശുപത്രിയിൽ കിടത്തി ചികിത്സ നൽകിയെങ്കിലും ആരോഗ്യത്തിൽ പുരോഗതി കാണാത്തതിനാൽ ഡോക്ടർമാർ ഓക്സിജൻ സപ്പോർട്ട് നീക്കം ചെയ്ത് കുട്ടി മരിച്ചുവെന്ന് പ്രഖ്യാപിച്ചു.
തുടർന്ന് മൃതദേഹം ഗ്രാമത്തിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കുഞ്ഞ് പെട്ടെന്ന് കരഞ്ഞത്. ആശ്ചര്യവും ഭീതിയും നിറഞ്ഞ മാതാപിതാക്കൾ ഉടൻ തന്നെ കുഞ്ഞിനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു.
പിന്നീട് ആംബുലൻസിലൂടെ ഹാസനിലെ എച്ച്‌ഐഎംഎസ് (HIMS) ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ കുഞ്ഞ് ഐസിയുവിലാണ്, എല്ലാ വിധ ചികിത്സയും നൽകുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.
സംഭവം പുറത്തുവന്നതോടെ ചിക്കമഗളൂരുവിലെ സ്വകാര്യ ആശുപത്രിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. എന്നാൽ, കുട്ടിയുടെ മാതാപിതാക്കൾ ഇതുവരെ ഔദ്യോഗികമായി പരാതി നൽകിയിട്ടില്ല.
പരാതി ലഭിച്ചാൽ കേസ് രജിസ്റ്റർ ചെയ്യുമെന്നും പോലീസ് വ്യക്തമാക്കി. ലോകാവലി ഗ്രാമത്തിലെ കാപ്പി എസ്റ്റേറ്റ് തൊഴിലാളികളായ സുപ്രിത് ഹരീഷും ഭാര്യയുമാണ് കുഞ്ഞിന്റെ മാതാപിതാക്കൾ.
“മരിച്ചെന്ന് കരുതി സംസ്കാരത്തിനായി കൊണ്ടുപോകുന്നതിനിടെ പെട്ടെന്ന് കുഞ്ഞ് കരഞ്ഞു, ശ്വസിക്കാൻ തുടങ്ങി. ഉടൻതന്നെ ആശുപത്രിയിലേക്ക് തിരികെ പോയി.
പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ഡോക്ടർമാർ ഹാസനിലേക്ക് റഫർ ചെയ്തു,” എന്ന് മാതാപിതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു.
ഈ സംഭവം ആരോഗ്യ മേഖലയിലെ നിരീക്ഷണ സംവിധാനങ്ങളും, സ്വകാര്യ ആശുപത്രികളുടെ ഉത്തരവാദിത്തബോധവും ചോദ്യം ചെയ്യപ്പെടുന്ന തരത്തിലാണ്.