ന്യൂഡൽഹി: തട്ടിപ്പുകാർ ഇപ്പോൾ പണം കൈമാറ്റം ചെയ്യുന്നതിന് മറ്റുള്ളവരുടെ അക്കൗണ്ടുകൾ ‘വാടകക്ക്’ എടുക്കാറുണ്ട്. അതായത് ഒരാൾക്ക് 10000 രൂപയോ 20000 രൂപയോ വാഗ്ദാനം ചെയ്തായിരിക്കും അവരുടെ ബാങ്ക് അക്കൗണ്ടുകൾ വഴി പണമിടപാട് നടത്താൻ അനുവാദം വാങ്ങുന്നത്. ഇങ്ങനെ വാടകക്കെടുത്ത ബാങ്ക് അക്കൗണ്ടുകൾ വഴി കോടി കണക്കിന് രൂപയുടെ പണം കൈമാറ്റവും ഇടപാടുകളും നടത്തുന്നത് പതിവായിട്ടുണ്ട് എന്ന് ബാങ്ക് സൈബർ വിദഗ്ധർ പറയുന്നു.
‘മ്യൂൾ’ അക്കൗണ്ടുകൾ എന്നാണ് ഇവ അറിയപ്പെടുന്നത്. തട്ടിപ്പിനോ, നിയമ വിരുദ്ധ പ്രവർത്തങ്ങൾക്കോ ആണ് ഈ അക്കൗണ്ടുകളിലൂടെ പണം കൈമാറുന്നത്. ഇത്തരം ബാങ്ക് അക്കൗണ്ടുകൾ കണ്ടുപിടിക്കുന്നതിന് പല സോഫ്റ്റ്‌വെയറുകളും ഉപയോഗിക്കുന്നുണ്ട്.
കള്ളപ്പണം വെളുപ്പിക്കുന്നതിന് മ്യൂൾ അക്കൗണ്ടുകൾ ഉപയോഗിച്ച് അനധികൃത പേയ്‌മെന്റ് ഗേറ്റ് വേകൾ സൃഷ്ടിക്കുന്ന അന്തരാഷ്ട്ര സൈബർ ക്രിമിനലുകൾക്കെതിരെ ജാഗ്രത വേണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ബാങ്കുകൾ നൽകുന്ന ബൾക്ക് പേഔട്ട് സൗകര്യം ചൂഷണം ചെയ്ത് ഷെൽ കമ്പനികളുടെയും വ്യക്തികളുടെയും അക്കൗണ്ടുകൾ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കൽ നടത്തുന്ന അന്തർദേശീയ സൈബർ കുറ്റവാളികളാണ് ഗേറ്റ് വേകൾ സൃഷ്ടിക്കുന്നതെന്നും മുന്നറിയിപ്പിൽ പറയുന്നു.
അടുത്തിടെ ഗുജറാത്തിലെയും ആന്ധ്രാപ്രദേശിലെയും പൊലീസ് രാജ്യവ്യാപകമായി നടത്തിയ റെയ്ഡുകളിൽ വാടകയ്ക്കെടുത്ത ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് അനധികൃത ഡിജിറ്റൽ പേയ്മെന്റ് ഗേറ്റ്വേകൾ സൃഷ്ടിച്ചതായി കണ്ടെത്തി. വിവിധ കുറ്റകൃത്യങ്ങളിലൂടെ ലഭിച്ച വരുമാനം വെളുപ്പിക്കുന്നതിനായാണ് സൈബർ കുറ്റവാളികൾ ഇത്തരം അനധികൃത പേയ്‌മെന്റ് ഗേറ്റ് വേകൾ സൃഷ്ടിച്ചത്. ഇത്തരത്തിൽ തിരിച്ചറിഞ്ഞ പേയ്മെന്റ് ഗേറ്റ്വേകൾക്ക് PeacePay, RTX Pay, PoccoPay, RPPay എന്നിങ്ങനെയാണ് പേര്. വിദേശ പൗരന്മാരാണ് ഇതിന് പിന്നിൽ. കള്ളപ്പണം വെളുപ്പിക്കൽ എന്ന തരത്തിലാണ് ഈ ഗേറ്റ് വേകൾ സേവനം നൽകുന്നതെന്നും കേന്ദ്രസർക്കാർ അറിയിച്ചു.
ഈ മ്യൂൾ അക്കൗണ്ടുകൾ വിദേശത്ത് നിന്നാണ് നിയന്ത്രിക്കുന്നത്. വ്യാജ നിക്ഷേപ തട്ടിപ്പ് സൈറ്റുകൾ, ചൂതാട്ട വെബ്സൈറ്റുകൾ, വ്യാജ സ്റ്റോക്ക് ട്രേഡിംഗ് പ്ലാറ്റ്ഫോമുകൾ തുടങ്ങിയ നിയമവിരുദ്ധ പ്ലാറ്റ്ഫോമുകളിൽ നിക്ഷേപം സ്വീകരിക്കുന്നതിന് ക്രിമിനൽ സിൻഡിക്കേറ്റുകൾക്ക് നൽകുന്ന ഈ മ്യൂൾ അക്കൗണ്ടുകൾ ഉപയോഗിച്ച് ഒരു നിയമവിരുദ്ധ പേയ്മെന്റ് ഗേറ്റ്വേ സൃഷ്ടിച്ചാണ് തട്ടിപ്പ് നടത്തുന്നത്. കുറ്റകൃത്യങ്ങളിൽ നിന്നുള്ള വരുമാനം ഉടൻ തന്നെ മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റുകയാണ് ഇവരുടെ രീതിയെന്നും കേന്ദ്രസർക്കാരിന്റെ വാർത്താക്കുറിപ്പിൽ പറയുന്നു.
അനധികൃത പ്രവർത്തനങ്ങൾക്കായി മറ്റു വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ കൈയിൽ നിന്ന് വാടകയ്ക്ക് എടുക്കുന്ന ബാങ്ക് അക്കൗണ്ട് ആണിത്. ഇത്തരം അക്കൗണ്ടുകൾ ഏതുതരം പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്ന് ഉടമസ്ഥരോട് വെളിപ്പെടുത്തില്ല. ഇത്തരം പ്രവർത്തനങ്ങളുടെ അന്വേഷണം നടത്തുമ്പോൾ യഥാർഥ ഉടമകളാകും പ്രതികളാകുക.