പുനെ: ഇന്ത്യയിൽ നിന്ന് ദുബായിലേക്ക് ഡോളർ കടത്താൻ ശ്രമിച്ച മൂന്ന് വിദ്യാർത്ഥിനികൾ പൂനെ കസ്റ്റംസിൻ്റെ പിടിയിൽ. നോട്ട്ബുക്കുകളുടെ പേജുകൾക്കിടയിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച 400,000 ലധികം ഡോളർ (ഏകദേശം 3.47 കോടി രൂപ) ആണ് കസ്റ്റംസ് പിടികൂടിയത്. പിടിയിലായ മൂന്നുപേരും 20 ന് അടുത്ത് പ്രായമുള്ളവരാണ്.
ദുബായിലേക്ക് പോയ മൂന്ന് വിദ്യാർത്ഥിനികളുടെ കയ്യിലെ നോട്ട്ബുക്കുകളുടെ പേജുകൾക്കിടയിൽ വിദേശ കറൻസി ഒളിപ്പിച്ച് കടത്തിയതായി പൂനെ കസ്റ്റംസിന് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പരിശോധന.
ഇന്ത്യൻ അധികൃതരിൽനിന്നും വിവരം ലഭിച്ചതിനെ തുടർന്ന്, ദുബായിൽ എത്തിയ ഉടൻ തന്നെ ഇവർ മൂന്ന് പേരെയും ഇന്ത്യയിലേക്ക് തിരിച്ചയച്ചു. ഫെബ്രുവരി 17 ന് ദുബായിൽ നിന്ന് പൂനെയിൽ എത്തിയ മൂന്ന് പെൺകുട്ടികളെയും വിമാനത്താവളത്തിൽ വെച്ച് അറസ്റ്റ് ചെയ്തു.
മൂന്ന് വിദ്യാർത്ഥിനികളുടെ ബാഗുകളിലായി ഒന്നിലധികം നോട്ട്ബുക്കുകളുടെ പേജുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഡോളറിന്റെ കെട്ടുകൾ ഉണ്ടായിരുന്നത്.
ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന മൂന്നു പെൺകുട്ടികളെയും എ.ഐ.യു ഉദ്യോഗസ്ഥർ ചോദ്യം ചെയ്തപ്പോൾ പൂനെ ആസ്ഥാനമായുള്ള ഖുഷ്ബു അഗർവാൾ എന്ന ട്രാവൽ ഏജന്റ് വഴിയാണ് യാത്ര ബുക്ക് ചെയ്തതെന്ന് വെളിപ്പെടുത്തി.
പണവും ബാഗുകളും തങ്ങൾക്ക് നൽകിയത് അഗർവാളാണെന്ന് വിദ്യാർത്ഥിനികൾ പറഞ്ഞു.