ഉദയംപേരൂരിലും തൃപ്പൂണിത്തുറയിലും നായയുടെ വിളയാട്ടം: പേവിഷബാധ സ്ഥിരീകരിച്ചു
തൃപ്പൂണിത്തുറ, ഉദയംപേരൂർ മേഖലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ പരിഭ്രാന്തി പരത്തിയ തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു.
രണ്ട് ദിവസത്തിനിടെ നാല് വയസ്സുകാരൻ ഉൾപ്പെടെ എട്ടുപേരെയാണ് ഈ നായ കടിച്ചു പരിക്കേൽപ്പിച്ചത്.
പിടികൂടുന്നതിനിടെ ചത്തുപോയ നായയുടെ സാമ്പിൾ പരിശോധിച്ചപ്പോഴാണ് പേവിഷബാധയുണ്ടായിരുന്നതായി റിപ്പോർട്ട് ലഭിച്ചത്. ഇതോടെ പ്രദേശവാസികൾ വലിയ ആശങ്കയിലാണ്.
കഴിഞ്ഞ വെള്ളിയാഴ്ചയും ശനിയാഴ്ചയുമായാണ് എം.എൽ.എ റോഡ്, ഉദയഗിരി നഗർ എന്നിവിടങ്ങളിൽ നായയുടെ താണ്ഡവം നടന്നത്.
ശനിയാഴ്ച വൈകീട്ടോടെ നായകളെ സംരക്ഷിക്കുന്ന സംഘമെത്തി നായയെ പിടികൂടിയെങ്കിലും അവശ നിലയിലായിരുന്ന നായ ഉടൻ തന്നെ ചത്തുപോവുകയായിരുന്നു.
തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിലും ശാസ്ത്രീയ പരിശോധനയിലുമാണ് പേവിഷബാധ സ്ഥിരീകരിച്ചത്. നായയുടെ ജഡം തുടർനടപടികൾക്കായി തൃപ്പൂണിത്തുറ നഗരസഭയ്ക്ക് കൈമാറി.
നായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റവരിൽ നാല് വയസ്സുകാരനായ ഭുവനേശ്വർ, 52 വയസ്സുകാരി സതി, അന്നമ്മ ഈശപ്പൻ, 12 വയസ്സുകാരൻ ആരോൺ എന്നിവർ ഉൾപ്പെടുന്നു.
സ്കൂളിൽ നിന്ന് സഹോദരനെ വിളിക്കാൻ പോകുന്നതിനിടെയാണ് ഭുവനേശ്വറിനെ നായ ആക്രമിച്ചത്. നായയുടെ കടിയേറ്റ വീഴ്ചയിൽ കുട്ടിയുടെ പല്ല് കൊഴിയുകയും മുഖത്തും ചെവിയിലും ആഴത്തിൽ മുറിവേൽക്കുകയും ചെയ്തു.
വീട്ടുമുറ്റത്ത് നിൽക്കുകയായിരുന്ന അന്നമ്മയുടെ രണ്ട് കൈകൾക്കും കടിയേറ്റു. ശനിയാഴ്ച രാവിലെ മുറ്റമടിക്കുന്നതിനിടെയാണ് സതിക്ക് നായയുടെ ആക്രമണം നേരിടേണ്ടി വന്നത്.
ഇവരുടെ തലയിലും നെറ്റിയിലും നായ ആഴത്തിൽ മുറിവേൽപ്പിച്ചിട്ടുണ്ട്. പരിക്കേറ്റവർ എറണാകുളം മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള ആശുപത്രികളിൽ ചികിത്സ തേടി.
പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണെന്ന പരാതി നിലനിൽക്കെയാണ് ഇപ്പോൾ പേവിഷബാധ കൂടി സ്ഥിരീകരിച്ചിരിക്കുന്നത്.
എം.എൽ.എ റോഡിന്റെ ഇടറോഡുകളിലും മറ്റും നായകൾ കൂട്ടമായി അലഞ്ഞുതിരിയുന്നത് ജനങ്ങളുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാകുന്നുണ്ട്.
പേവിഷബാധയുള്ള നായ മറ്റ് നായകളെ കടിച്ചോ എന്ന കാര്യത്തിലും നാട്ടുകാർക്ക് ആശങ്കയുണ്ട്. നഗരസഭയും ആരോഗ്യവകുപ്പും അടിയന്തരമായി ഇടപെട്ട് പ്രതിരോധ നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.









