വിട്ടുമാറാത്ത ശ്വാസ തടസ്സത്തിന്റെ കാരണം തേടി ആശുപത്രിയിൽ എത്തിയ യുവതിയുടെ ശ്വാസകോശത്തിൽ നിന്ന് ഡോക്ടർമാർ പുറത്തെടുത്തത് 12 വർഷം മുമ്പ് കാണാതായ മൂക്കുത്തിയുടെ ചങ്കിരി. ഉറക്കത്തിനിടെ അഴിഞ്ഞു ശ്വാസകോശത്തിലേക്ക് പോയ ഏകദേശം ഒരു സെന്റിമീറ്ററോളം വലിപ്പമുള്ള ചങ്കിരിയാണ് ശ്വാസകോശത്തിൽ നിന്നും കണ്ടെത്തിയത്. ശ്വാസ തടസ്സവും മറ്റു ബുദ്ധിമുട്ടുകളും ഉണ്ടായതിനെ തുടർന്ന് വീട്ടമ്മ ആസ്മയന്നുകരുതി ചികിത്സ തേടിയിരുന്നു. എന്നാൽ മറ്റൊരു ശസ്ത്രക്രിയയ്ക്ക് വേണ്ടി കഴിഞ്ഞയാഴ്ച നടത്തിയ സ്കാനിങ്ങിൽ ശ്വാസകോശത്തിൽ അന്യ വസ്തു കണ്ടെത്തി. ഇത് പരിശോധിച്ചപ്പോഴാണ് 12 വർഷം മുമ്പ് പോയ മൂക്കുത്തിയുടെ ചങ്കിരിയാണെന്ന് മനസ്സിലായത്.
അന്ന് കാണാതെ പോയ മൂക്കുത്തിയുടെ പ്രധാന ഭാഗം വീട്ടിൽനിന്ന് കണ്ടെത്തിയിരുന്നെങ്കിലും ചങ്കിരി കിട്ടിയിരുന്നില്ല. ഇത് അന്ന് പുറത്തേക്ക് പോകാതെ ശ്വാസകോശത്തിനുള്ളിൽ കുടുങ്ങുകയായിരുന്നു. ഉറക്കത്തിനിടെ ഊരിപ്പോയ മൂക്കുത്തിയുടെ ചങ്കിരി ഉള്ളിലൂടെ വായിലെത്തി ശ്വാസകോശത്തിലേക്ക് പോയതാകാം എന്നാണ് കരുതുന്നത്. കാണാതായതിനെ തുടർന്ന് അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താതെ വന്നതോടെ പുറത്ത് എവിടെയെങ്കിലും വീണതാവാം എന്നു കരുതി ഇരിക്കുകയായിരുന്നു വീട്ടുകാർ. കൊച്ചി അമൃത ആശുപത്രിയിലെ ഇൻവെൻഷണൽ പൾമനോളജി വിഭാഗം മേധാവിയായ ഡോക്ടർ ടിങ്കു ജോസഫിന്റെ നേതൃത്വത്തിൽ ശസ്ത്രക്രിയ കൂടാതെ ചങ്കിരി പുറത്തെടുത്തു.