മലപ്പുറം: മലപ്പുറത്ത് കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി ഡിഎംകെ പ്രവർത്തകർ. പിവി അൻവർ എം.എൽഎ യുടെ നേതൃത്വത്തിൽ പ്രവർത്തകർ നിലമ്പൂർ ഫോറസ്റ്റ് ഓഫീസിലെ ജനലും വാതിലും അടിച്ചു തകർത്തു.
കാട്ടാന ആക്രമണത്തിൽ മരിച്ച മണിയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ വൈകിച്ചുവെന്നും ചോര വാർന്ന അവസ്ഥയിലുള്ള മണിയെ ആശുപത്രിയിൽ എത്തിക്കുന്നതിൽ വീഴ്‌ച സംഭവിച്ചുവെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. പിന്നീട് പിവി അൻവറും പ്രവർത്തകരും മലപ്പുറം ജില്ലാ ആശുപത്രിയിലേക്ക് പോയി. അവിടെയാണ് മണിയുടെ പോസ്റ്റ്‌മോർട്ടം നടപടികൾ പുരോഗമിക്കുന്നത്.
ഇന്നലെ വൈകിട്ട് 6.45ഓടെ ആയിരുന്നു കാട്ടാന ആക്രമണം. കുട്ടികളെ ട്രൈബൽ ഹോസ്റ്റലിൽ ആക്കി തിരിച്ചുവരുന്നതിനിടെ ആണ് മണിയെ കാട്ടാന ആക്രമിച്ചത്. ആ സമയത്ത് മണിയുടെ കയ്യിൽ അഞ്ച് വയസുകാരനായ മകനുണ്ടായിരുന്നു.
വീഴ്ചയിൽതെറിച്ച് വീണ കുട്ടിയെ ഒപ്പമുണ്ടായിരുന്ന മറ്റ് കുട്ടികളാണ് കാട്ടാന ആക്രമണത്തിൽ നിന്നും രക്ഷപ്പെടുത്തിയത്. കാട്ടാന പാഞ്ഞടുക്കുന്നതിന് മുമ്പ് തന്നെ കുട്ടികൾ മണിയുടെ മകനെ എടുത്ത് ഓടി. അതിനാലാണ് കുട്ടിയുടെ ജീവൻ തിരിച്ചുകിട്ടിയത്.
അതേസമയം, മണിയുടെ കുടുംബത്തിന് ധനസഹായമായി പത്ത് ലക്ഷം രൂപ ഉടൻ നൽകുമെന്ന് വനം മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു.