ഇന്ന് ഫെബ്രുവരി ഇരുപത്തൊൻപത് ഇതുമായി ബന്ധപ്പെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിചിത്രമായ പല ആചാരങ്ങളും നിലനിൽക്കുന്നുണ്ട്. ലീപ്പ് ഇയർ (അധിവർഷം) ആയ ഫെബ്രുവരി ഇരുപത്തൊൻപത് നാലു വർഷം കൂടുമ്പോൾ ഒരിക്കൽ മാത്രം വരുന്ന ദിവസം എന്ന നിലയിൽ ആണ് പ്രേത്യകതകൾ ഏറെ . ഈ ദിവസത്തെ ഒരു പ്രത്യേക ദിവസമായാണ് ചില ജന വിഭാഗങ്ങൾ കണക്കാക്കുന്നത്. ലോകത്തിന്റെ ചില ഭാഗങ്ങളിൽ ഇന്ന് സ്ത്രീകൾക്ക് തങ്ങളുടെ പ്രണയം വെളിപ്പെടുത്താനുള്ള ദിനമാണത്രെ. അയർലണ്ടിലും ഇംഗ്ലണ്ടിലുമാണ് ഫെബ്രുവരി 29 സ്ത്രീകൾക്ക് തങ്ങളുടെ പ്രണയം തുറന്നു പറയാനുള്ള ദിനമായി കരുതപ്പെടുന്നത്.
സ്ത്രീകൾ തങ്ങളുടെ ഇഷ്ടം പറയാനായി വർഷങ്ങളായി ലീപ് ഡേ തിരഞ്ഞെടുക്കാറുണ്ട്. അയർലൻഡിലെ ഏറ്റവും പ്രശസ്തമായ വിശുദ്ധരിൽ ഒരാലായിരുന്ന സെന്റ് ബ്രിജഡിന്റെ നിർദേശപ്രകാരം സെന്റ് പാട്രിക്കാണത്രെ നാലു വർഷത്തിലൊരിക്കലെത്തുന്ന ഫെബ്രുവരി 29ന് വിവാഹ അഭ്യർഥന നടത്താൻ സ്ത്രീകൾക്ക് അനുവാദം നൽകിയത്.’കുലീനയായ സ്ത്രീ’ എന്നർത്ഥം വരുന്ന ‘ബ്രിഡ്’ എന്ന പേരിന്റെ ഗാലിക് രൂപമാണ് ‘ബ്രിജിഡ്’. പ്രഖ്യാപനം വന്നതിന് പിന്നാലെ ബ്രിജിഡ് സെന്റ് പാട്രിക്കിനോട് വിവാഹാഭ്യർഥന നടത്തിയെന്നാണ് ഐതിഹ്യം. എന്നാൽ, അദ്ദേഹം അത് നിരസിച്ചു. പകരമായി അദ്ദേഹം ഒരു സിൽക്ക് ഗൗൺ ബ്രിജിഡിന് സമ്മാനിക്കുകയും ചെയ്തു.
ഈ ദിവസം വിവാഹാഭ്യർഥന നിരസിച്ചാൽ സ്ത്രീകൾക്ക് സമ്മാനമായി സിൽക്ക് ഗൗൺ വാങ്ങി നൽകണമെന്നാണ് ആചാരം. എന്നാൽ, പാട്രിക് മരിക്കുമ്പോൾ ബ്രിജിഡിന് 10 വയസ്സിന് മുകളിൽ പ്രായമുണ്ടായിരിക്കില്ലെന്നും വിവാഹാലോചനകൾക്കായി പ്രചാരണം നടത്തിയിട്ടില്ലെന്നും വിശ്വസിക്കപ്പെടുന്നതിനാൽ ഈ കഥയിൽ വളരെയധികം സംശയങ്ങൾ ഉയർന്നിട്ടുണ്ട്.
സ്‌കോട്ട്‌ലൻഡിലെ മാർഗരറ്റ് രാജ്ഞിയാണ് ആ ഐതിഹ്യത്തിന് പിന്നിലെന്നും കഥകളുണ്ട്. 1288-ൽ സ്‌കോട്ട്‌ലൻഡിൽ അധിവർഷങ്ങളിൽ സ്ത്രീകൾക്ക് വിവാഹ അഭ്യർഥന നടത്താൻ കഴിയുമെന്നൊരു നിയമം നടപ്പിലാക്കി എന്നാണ് കഥകൾ. ഈ നിയമമനുസരിച്ച് പ്രണയാഭ്യർഥന നടത്തുമ്പോൾ സ്ത്രീ ചുവന്ന പെറ്റിക്കോട്ട് ധരിക്കേണ്ടതാണ്. പുരുഷന്മാർ പ്രണയാർഭ്യർഥന നിരസിച്ചാൽ അവർക്കെതിരെ പിഴ ചുമത്തും. എന്നാൽ ഈ നിയമത്തെക്കുറിച്ചുള്ള പരാമർശങ്ങളൊന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഇന്നും ഈ ആചാരം നിലനിൽക്കുന്നില്ലെങ്കിലും 2010ൽ പുറത്തിറങ്ങിയ ‘ലീപ് ഇയർ’ എന്ന സിനിമയിൽ ഇത്തരത്തിലുള്ള ആചാരത്തെ പറ്റി പ്രതിപാദിക്കുന്നുണ്ട്. പ്രണയാഭ്യർഥന മാത്രമല്ല, സ്ത്രീകൾക്ക് ഏറെ പ്രാധാന്യം ലഭിക്കുന്നൊരു ദിനം കൂടിയാണിത്. നിരവധി പതിറ്റാണ്ടുകളായി, യുഎസ് സംസ്ഥാനമായ ഇല്ലിനോയിസിലെ ചില പട്ടണങ്ങൾ കൗൺസിൽ അംഗങ്ങൾ, പൊലീസ് ഉദ്യോഗസ്ഥർ, അഗ്നിശമന സേനാംഗങ്ങൾ എന്നിവരായി ഫെബ്രുവരി 29ന് സ്ത്രീകളെ നിയമിക്കാറുണ്ടായിരുന്നു. ഇപ്പോൾ ഇതിന് മാറ്റം വന്നിട്ടുണ്ട്.
Read Also : <a href=”https://news4media.in/tripunithura-blast-four-accused-surrendered/”>തൃപ്പൂണിത്തുറ സ്ഫോടന കേസിൽ നാല് പ്രതികൾ കീഴടങ്ങി