ന്യൂഡൽഹി: ഏകദേശം 12,500 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച ഡയർ വൂൾഫിനെ ജനിതക എഞ്ചിനീയറിങ്ങിലൂടെ പുനരുജ്ജീവിപ്പിച്ച് ശാസ്ത്രജ്ഞർ.
ടെക്സാസ് ആസ്ഥാനമായ കൊളോസൽ ബയോസയൻസസ് എന്ന കമ്പനിയാണ് ഇത്തരമൊരു ശാസ്ത്രനേട്ടം കൈവരിച്ചത്. ഈ ആൺ ചെന്നായ്ക്കൾക്ക് പേര് നൽകിയിരിക്കുന്നത് റോമുലസ്, റെമസ് എന്നാണ്.
ആറ് മാസം മാത്രം പ്രായമുള്ള ഇവയ്ക്ക് ഇതിനകം നാല് അടി നീളവും 36 കിലോയിൽ കൂടുതൽ ഭാരവുമുണ്ട്. സിഎൻഎൻ റിപ്പോർട്ട് പ്രകാരം പുരാതന ഡിഎൻഎ, ക്ലോണിങ്, ജീൻ എഡിറ്റിങ് എന്നിവ ഉപയോഗിച്ചാണ് ചെന്നായ കുഞ്ഞുങ്ങളെ കൊളോസൽ ബയോസയൻസസ് കമ്പനി പറഞ്ഞു.
എച്ച്ബിഒ പരമ്പരയായ ‘ഗെയിം ഓഫ് ത്രോൺസ്’ ആണ് ഡയർ ചെന്നായയെ ജനപ്രിയമാക്കിയത്. ഒരു കാലത്ത് വടക്കൻ അമേരിക്കയിൽ കാണപ്പെട്ടിരുന്ന ഇരപിടിയൻ ജീവിയായിരുന്നു ഡയർ വുൾഫ്. ഗ്രേ വൂൾഫിനേക്കാൾ വലുപ്പമുള്ളതും കട്ടിയുള്ള രോമങ്ങളും ശക്തിയേറിയ താടിയെല്ലും ഉള്ളവയായിരുന്നു ഇവ.
നിലവിൽ 2000 ഏക്കർ വരുന്ന ഭൂപ്രദേശത്താണ് ഇവയെ പാർപ്പിച്ചിരിക്കുന്നത്. 10 അടി ഉയരത്തിലുള്ള വേലി കെട്ടി ഈ സ്ഥലം സംരക്ഷിച്ചിരിക്കുകയാണ്. സുരക്ഷാ ജീവനക്കാരും ഡ്രോണുകളും നിരീക്ഷണകാമറകളും ഇവയെ സദാസമയവും നിരീക്ഷിച്ചുവരികയാണ്.