ഡയാലിസിസിന് ധനസഹായം; സർക്കാർ ഡോക്ടർമാർ തടസം നിൽക്കുന്നതായി പരാതി; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ
ഇടുക്കി: സ്വകാര്യ ആശുപത്രികളിൽ ചെയ്യുന്ന ഡയാലിസിസിന് സർക്കാർ നൽകുന്ന ധനസഹായം അനുവദിക്കുന്നതിൽ സർക്കാർ ആശുപത്രിയിലെ ഡോക്ടർമാർ തടസം നിൽക്കുന്നതായി പരാതി ഉയർന്നതിനെ തുടർന്ന്, ഫണ്ട് ലാപ്സാകാതെ ധനസഹായം ഉടൻ ഉറപ്പാക്കാൻ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് നിർദേശിച്ചു.
വിഷയത്തിൽ അനാവശ്യ വിവാദം ഒഴിവാക്കി സർക്കാർ ഉത്തരവ് നടപ്പാക്കാൻ ജില്ലാ മെഡിക്കൽ ഓഫീസർമാർ (DMO) അടിയന്തര നടപടികൾ സ്വീകരിക്കണം.
ആവശ്യമെങ്കിൽ ജില്ലാ കളക്ടർമാരുടെയും ആരോഗ്യ–തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചു ചേർത്ത് ഉത്തരവ് നടപ്പാക്കണം.
ഇതുസംബന്ധിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി DMOമാർക്ക് നിർദേശം നൽകണമെന്നും കമ്മീഷൻ അറിയിച്ചു.
ഡയാലിസിസ് ധനസഹായം അനുവദിക്കേണ്ടത് സർക്കാർ ആശുപത്രി സൂപ്രണ്ടുമാർ മുഖേനയാണ്. എന്നാൽ,
ഡോക്ടർമാരുടെ സംഘടനാ തീരുമാനത്തെ തുടർന്ന് സൂപ്രണ്ടുമാർ സഹകരിക്കാത്തതോടെ പദ്ധതി മുടങ്ങി, ഫണ്ട് പാഴാകുന്നു എന്നാണ് ഇടുക്കി ജില്ലാ പഞ്ചായത്ത്, അറക്കുളം ഗ്രാമപഞ്ചായത്ത് എന്നിവർ നൽകിയ പരാതിയിൽ പറയുന്നത്.
ഈ ചുമതല സൂപ്രണ്ടുമാർക്ക് നൽകിയത് ജി.ഒ 1651/2023/തദ്ദേശ സ്വയംഭരണം ഉത്തരവ് പ്രകാരവും ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലുമാണ്.
സൂപ്രണ്ടുമാരുടെ നിസഹകരണത്തിനെതിരെ 2025 മാർച്ച് 6ന് ഇടുക്കി ജില്ലാ കളക്ടർ ഉത്തരവിറക്കിയിരുന്നു.
കഴിഞ്ഞ വർഷത്തെ ഫണ്ടും ഇതേ കാരണം കൊണ്ട് നഷ്ടമായിരുന്നു. പദ്ധതി ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അറക്കുളം CHC മെഡിക്കൽ ഓഫീസർ പഞ്ചായത്ത് സെക്രട്ടറിക്ക് കത്ത് നൽകിയതായും പരാതിയിൽ പറയുന്നു.
സർക്കാർ ഉത്തരവുകൾ നടപ്പാക്കാൻ വിസമ്മതിക്കുന്നത് അച്ചടക്ക ലംഘനവും ഭരണഘടനയ്ക്ക് എതിരുമാണെന്ന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് വ്യക്തമാക്കി.
ധനസഹായം ലഭിക്കേണ്ടവർ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികളാണ്. സഹായം വൈകുന്നത് ഭരണഘടനയിലെ ആർട്ടിക്കിൾ 21 – ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ്.
ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർ മാത്രമായിരിക്കും ഉത്തരവാദികളെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഉത്തരവ് നടപ്പാക്കിയതിന്റെ റിപ്പോർട്ട് രണ്ട് മാസത്തിനുള്ളിൽ ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയും ഡയറക്ടറും കമ്മീഷനിൽ സമർപ്പിക്കണം. മറ്റൊരു കേസ് പരിഗണിക്കുന്നതിനിടെയാണ് വിഷയം കമ്മീഷന്റെ ശ്രദ്ധയിൽപ്പെട്ടത്.
English Summary
The Kerala Human Rights Commission has warned government hospital doctors in Idukki for allegedly blocking the approval of government financial assistance for dialysis treatment in private hospitals. Commission Chairperson Justice Alexander Thomas directed District Medical Officers to ensure the aid is sanctioned immediately to prevent fund lapse, and asked District Collectors to hold meetings if required to implement the government order. The complaint was filed by Idukki District Panchayat and Arakkulam Gram Panchayat, stating that hospital superintendents are refusing to approve the aid reportedly due to a doctors’ association decision. The responsibility for approving the aid was assigned under G.O 1651/2023 (Local Self Government) based on a High Court direction. Earlier, the Idukki Collector had also issued an order on March 6, 2025, against the non-cooperation.
dialysis-fund-doctors-refuse-human-rights-commission-warning-idukki
dialysis, human rights commission, idukki, government doctors, health department, financial aid, Article 21









