തിരുവനന്തപുരം: എഡിജിപി മനോജ് എബ്രഹാമിന് ഡിജിപിയായി സ്ഥാനക്കയറ്റം. ഫയർ ആന്റ് റസ്ക്യൂ മേധാവിയായി മനോജ് എബ്രഹാമിനെ സർക്കാർ നിയമിച്ചു.
ഇതുസംബന്ധിച്ച സർക്കാർ ഉത്തരവ് പുറത്തിറക്കി. ഫയർഫോഴ്സ് മേധാവി കെ. പത്മകുമാർ വിരമിക്കുന്ന ഒഴിവിൽ സ്ഥാന കയറ്റം ലഭിക്കും.
ഈ മാസം 30 നാണ് പത്മകുമാർ വിരമിക്കുന്നത്. നിലവില്‍ ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് മനോജ് എബ്രഹാം.
മനോജ് എബ്രഹാമിന് സ്ഥാനക്കയറ്റം നേരത്തെ തന്നെ ഉറപ്പായിരുന്നു. എന്നാല്‍ ആകാംക്ഷ ക്രമസമാധന ചുമതലയിലേക്ക് ആര് എത്തും എന്നതിലായിരുന്നു.
നേരത്തെ എംആര്‍ അജിത് കുമാറാണ് ക്രമസമാധാന ചുമതല ഉണ്ടായിരുന്ന എഡിജിപി. എന്നാല്‍ പിവി അന്‍വറിന്റെ പരാതി, പൂരം കലക്കല്‍, ആര്‍എസ്എസ് നേതാവുമായുളള കൂടിക്കാഴ്ച, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങി നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നതോടെയാണ് അജിത് കുമാറിനെ മാറ്റി.
മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായ അജിത് കുമാറിനെ പരമാവധി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ അന്നുംശ്രമിച്ചിരുന്നു.
എന്നാല്‍ സിപിഐ ശക്തമായ എതിര്‍പ്പ് ഉയര്‍ത്തിയതോടെയാണ് അജിത് കുമാറിനെ ഒടുവില്‍ കൈവിട്ടത്.
എന്നാല്‍ നിലവില്‍ ലഭിച്ച അവസരം ഉപയോഗിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചാല്‍ അജിത് കുമാര്‍ തന്നെ ആ സ്ഥാനത്ത് എത്തും. ഇല്ലെങ്കില്‍ മാത്രം മറ്റ് പേരുകളിലേക്ക് പോകും.