ചെന്നൈ: ലൈംഗിക പീഡന കേസുകളിൽ പ്രതിചേർക്കപ്പെട്ട സ്കൂൾ അധ്യാപകരുടെ വിദ്യാഭ്യാസ യോഗ്യതകൾ റദ്ദാക്കിയ ശേഷം പിരിച്ചുവിടാൻ തമിഴ്നാട് സർക്കാർ.
ഇത് സംബന്ധിച്ച് 255 പേരുടെ പ്രഥമിക പട്ടിക സർക്കാർ തയാറാക്കി. അധ്യാപകർക്കെതിരായ കുറ്റങ്ങളുടെയും സ്വീകരിച്ച നടപടികളുടെയും വിശദാംശങ്ങൾ സ്‌കൂൾ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി പരിശോധിച്ച ശേഷമാവും നടപടിയെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
പീഡനക്കേസുകളിൽ ഉൾപ്പെട്ട അധ്യാപകരുടെ യോഗ്യത റദ്ദാക്കാൻ തമിഴ്നാട് വിദ്യാഭ്യാസ മന്ത്രി അൻബിൽ മഹേഷ് പൊയ്യാമൊഴി ഉത്തരവിട്ടതിന് പിന്നാലെയാണ് നടപടി.
പത്തു വർഷത്തിനിടെ ലൈംഗിക പീഡനക്കേസുകളിൽ ഉൾപ്പെട്ട സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകരെ കണ്ടെത്തുന്നതിനുള്ള നടപടികൾ ഇപ്പോഴും തുടരുകയാണ്.
സംസ്ഥാനത്തെ പലയിടങ്ങളിൽ നിന്നും ഇത്തരത്തിലുള്ള കേസുകൾ റിപ്പോർട്ടു ചെയ്യുന്ന സാഹചര്യത്തിലാണ് നടപടിയുമായി സർക്കാർ രംഗത്തെത്തിയിരിക്കുന്നത്.
കൃഷ്ണഗിരിയിൽ അടുത്തിടെയാണ് മൂന്ന് അധ്യാപകർ ചേർന്ന് എട്ടാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയത്.









