കടുത്ത സാമ്പത്തിക പരാധീനതക്കിടയിലും മുഖ്യമന്ത്രിയുടെ പറക്കാത്ത ഹെലികോപ്റ്ററിന്റെ മൂന്ന് മാസത്തെ വാടക കുടിശ്ശികയായി രണ്ടു കോടി 40 ലക്ഷം അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കി. പ്രതിദിനം 230 രൂപയ്ക്ക് ആശമാർ ജോലി ചെയ്യുന്ന നാട്ടിലാണ് പറക്കാത്ത ഹെലികോപ്റ്ററിന് പ്രതിമാസം 80 ലക്ഷം രൂപ വാടകയായി നൽകുന്നതെന്നാണ് ആരോപണം.
2024 ഒക്ടോബർ 20 മുതൽ 2025 ജനുവരി വരെയുള്ള കുടിശികയാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. ട്രഷറി നിയന്ത്രണത്തിൽ ഇളവ് വരുത്തി അധിക ഫണ്ടായാണ് 2.40 കോടി രൂപ അനുവദിച്ചിരിക്കുന്നത്. ട്രഷറി നിയന്ത്രണത്തിൽ ഇളവ് ഉള്ളതുകൊണ്ട് ട്രഷറിയിൽ നിന്ന് തുക ഉടൻ ഹെലികോപ്റ്റർ ഉടമകൾ ആയ ചിപ്‌സൺ ഏവിയേഷൻ പ്രൈവറ്റ് ലിമിറ്റഡിന് ഉടൻ ലഭിക്കും.
വാടക കുടിശിക നൽകണമെന്ന് ആവശ്യപ്പെട്ട് പോലിസ് മേധാവി ഫെബ്രുവരി രണ്ടിന് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. പണം അനുവദിക്കാൻ മുഖ്യമന്ത്രി ധനമന്ത്രി കെ.എൻ. ബാലഗോപാലിന് അടിയന്തിര നിർദ്ദേശം നൽകി. ഈ മാസം ആറിനാണ് തുക അനുവദിച്ചു ധനവകുപ്പിൽ നിന്ന് ഉത്തരവിറങ്ങിയിരിക്കുന്നത്.
2023 സെപ്റ്റംബർ 20 മുതലാണ് ഹെലികോപ്റ്ററിന്റെ സേവനം സംസ്ഥാന സർക്കാർ വിനിയോഗിക്കുന്നത്. അന്നു മുതൽ 2024 ജൂൺ 19 വരെ 7.20 കോടി രൂപ വാടകയിനത്തിൽ നൽകിയതായി സർക്കാർ വെളിപ്പെടുത്തിയിരുന്നു.
ഒരു മാസം 25 മണിക്കൂർ പറക്കാൻ 80 ലക്ഷം രൂപയും അധികമായി പറക്കുന്ന ഓരോ മണിക്കൂറിനും 90,000 രൂപയും വാടക നൽകിയാണ് ന്യൂഡൽഹി കേന്ദ്രമായ ചിപ്സൻ ഏവിയേഷൻ കമ്പനിയുടെ ഇരട്ട എൻജിൻ ഹെലികോപ്റ്റർ കേരള സർക്കാർ വാടകയ്ക്കെടുത്തത്. മൂന്നു വർഷത്തേക്കാണു കരാർ. ഈ കാലാവധി പൂർത്തിയായാൽ അന്നത്തെ സാഹചര്യം പരിശോധിച്ചു രണ്ടു വർഷത്തേക്കു കൂടി കരാർ നീട്ടാനും വ്യവസ്ഥയുണ്ട്.