രാജ്യത്തേ പതിനഞ്ച് വർഷം പൂർത്തിയാക്കിയ വാഹനങ്ങൾ പൊളിക്കാനുള്ള കമ്പനികൾ റെഡി. ഏപ്രിൽ ഒന്നു മുതൽ പുതിയ സ്‌ക്രാപ്പിംഗ് പോളിസി നടപ്പിലാക്കാനാണ് തീരുമാനം. പൊളിക്കാനുള്ള സംവിധാനം ഒരുക്കി രാജ്യത്താകമാനം കമ്പനികൾ സജീവമായിത്തുടങ്ങി. എന്നാൽ കേരളത്തിൽ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. സംസ്ഥാനത്ത്സ്വകാര്യമേഖലയിലെ പ്രഥമ വാഹന പൊളിക്കൽ കേന്ദ്രത്തിനുള്ള അപേക്ഷ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് നിരസിക്കുകയായിരുന്നു. പാലക്കാട് വാളയാറിലുള്ള സ്ഥാപനമാണ് പൊളിക്കൽ കേന്ദ്രം തുടങ്ങാൻ സംസ്ഥാന സർക്കാരിനെ സമീപിച്ചത്.
പൊളിക്കൽ കേന്ദ്രങ്ങൾ തുടങ്ങാനുള്ള അംഗീകൃത ഏജൻസിയായി സർക്കാർ ആദ്യം തീരുമാനിച്ചിരുന്നത് കെ.എസ്.ആർ.ടി.സി.യെ ആയിരുന്നു. ഇതിനെതിരേ സ്വകാര്യ സംരംഭകർ രംഗത്തുവരികയായിരുന്നു. പിന്നീട് ഇവർ ഹൈക്കോടതിയെ സമീപിച്ച് അനുകൂലവിധി നേടി. കേന്ദ്രനയപ്രകാരം ആരംഭിക്കേണ്ട പൊളിക്കൽ കേന്ദ്രങ്ങൾ കെ.എസ്.ആർ.ടി.സി.യുടെ കുത്തകയായി നൽകാൻ കഴിയില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്. ഇതേ തുടർന്ന് കെ.എസ്.ആർ.ടി.സി.ക്ക് നൽകിയ പ്രത്യേകാനുമതി സർക്കാർ റദ്ദാക്കിയിരുന്നു. കേന്ദ്ര നിർദേശപ്രകാരം ഏപ്രിൽ മുതൽ പൊളിക്കൽ കേന്ദ്രങ്ങൾ ആരംഭിക്കേണ്ടതുണ്ട്. ഈ സമയപരിധിക്കുള്ളിൽ സംസ്ഥാനത്ത് പൊളിക്കൽ കേന്ദ്രങ്ങൾ തുടങ്ങാൻ നിലവിലെ സാഹചര്യത്തിൽ കഴിയില്ല.
എന്നാൽ രാജ്യത്തുടനീളം ടാറ്റ മോട്ടോഴ്സാണ് പൊളിക്കൽ സംവിധാനങ്ങൾ ഒരുക്കുന്നതിൽ മുൻനിരയിലുള്ളത്. ടാറ്റ മോട്ടോഴ്‌സിന്റെ രാജ്യത്തെ മൂന്നാമത്തെ രജിസ്റ്റേർഡ് വെഹിക്കിൾ സ്‌ക്രാപ്പിംഗ് ഫെസിലിറ്റി (ആർവിഎസ്എഫ്) ചണ്ഡീഗഡിൽ പ്രവർത്തനം ആരംഭിച്ചു. ‘റീസൈക്കിൾ വിത്ത് റെസ്‌പെക്ട്’ എന്ന് പേരിട്ടിരിക്കുന്ന സ്‌ക്രാപ്പിംഗ് കേന്ദ്രത്തിൽ അത്യാധുനിക പരിസ്ഥിതി സൗഹൃദ പ്രക്രിയകളിലൂടെയാണ് വാഹനങ്ങൾ പൊളിക്കുന്നത്.
മലിനീകരണഭീഷണിയുള്ള കാലാവധി കഴിഞ്ഞ വാഹനങ്ങൾ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് പൊളിക്കൽ നയം പ്രഖ്യാപിച്ചത്. ഇതിനായാണ് കേന്ദ്ര സർക്കാർ സ്ക്രാപ്പേജ് പോളിസി (വാഹനം പൊളിക്കൽ നയം) നടപ്പാക്കാൻ തീരുമാനിച്ചത്. ഇത് വഴി പുതിയ വാഹനങ്ങളുടെ വിൽപന വർധിക്കും.15 വർഷം കഴിഞ്ഞ കോമേഷ്യൽ വാഹനങ്ങൾക്കും 20 വർഷം പൂർത്തിയായ സ്വകാര്യ വാഹനങ്ങളുമാണ് ഇതിൽ ഉൾപ്പെടുന്നത്. ഫിറ്റ്നസ് ടെസ്റ്റ് പാസായാൽ മാത്രമേ ഈ വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കൂ. ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സ്റ്റേഷനുകളിലാണ് ഫിറ്റ്നസ് പാസാകേണ്ടത്.മോട്ടോർ വാഹന നിയമങ്ങൾ അനുസരിച്ച്, ഒരു പാസഞ്ചർ വാഹനത്തിന് 15 വർഷവും കോമേഷ്യൽ വാഹനങ്ങൾക്ക് 10 വർഷവുമാണ് രജിസ്ട്രേഷൻ കാലാവധി. ഈ പരിധി കഴിഞ്ഞും ഉപയോഗിക്കുന്ന വാഹനങ്ങൾ പരിസ്ഥിതി മലിനീകരണത്തിന് കാരണമാകുന്നു. പുതിയതിനെ അപേക്ഷിച്ച് ഇന്ധനവും കൂടുതലായി ഉപയോഗിക്കും.
15 വർഷം കഴിഞ്ഞ കോമേഷ്യൽ വാഹനങ്ങൾക്കും 20 വർഷം പൂർത്തിയായ സ്വകാര്യ വാഹനങ്ങളുമാണ് ഇതിൽ ഉൾപ്പെടുന്നത്.കാലാവധി പൂർത്തിയാകുന്നതോടെ വാഹനങ്ങൾ ഫിറ്റ്നസ് ടെസ്റ്റിന് വിധേയമാകണം. ഫിറ്റ്നസ് ടെസ്റ്റിൽ പരാജയപ്പെട്ടാൽ, രജിസ്ട്രേഷൻ പുതുക്കാൻ സാധിക്കില്ല. ഇതോടെ വാഹനം പൊളിക്കേണ്ടി വരും. ഫിറ്റ്നസ് ടെസ്റ്റിൽ വിജയിക്കുന്ന വാഹനങ്ങൾ പൊളിക്കേണ്ട എന്നാൽ രജിസ്ട്രേഷൻ പുതുക്കുമ്പോൾ റോഡ് ടാക്സായി വൻ തുക നൽകേണ്ടി വരുന്നു.