ബസിൽ യാത്ര ചെയ്യവേ പ്രസവവേദന അനുഭവപ്പെട്ട ഗർഭിണിയായ സ്ത്രീക്ക് വനിതാ കണ്ടക്ടറുടെയും നേഴ്സിന്‍റെയും കരുതലിലിൽ ബസ്സിനുള്ളിൽ സുഖപ്രസവം. ആന്ധ്രയിലാണ് സംഭവം. (A smooth delivery inside the bus under the care of the female conductor and the nurse on the bus)
ആന്ധ്രയിലെ ഗഡ്‌വാളിൽ നിന്ന് വനപർത്തിയിലേക്ക് തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്‍റെ ബസിൽ യാത്ര ചെയ്യവേയാണ് യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടത്. ഉടൻ തന്നെ ബസ് നിർത്തി, മറ്റ് യാത്രക്കാരെ ഇറക്കിയ ശേഷം താൽക്കാലിക മറയൊരുക്കി.
തുടർന്ന് ബസിലെ യാത്രക്കാരിയായിരുന്ന നേഴ്സിന്‍റെയും വനിതാ കണ്ടക്ടറുടെയും സഹായത്തോടെ യുവതി പ്രസവിക്കുകയായിരുന്നു. പ്രസവശേഷം അമ്മയെയും മകളെയും കൂടുതൽ പരിചരണത്തിനായി അടുത്തുള്ള ആശുപത്രിയിലെത്തിച്ചു.
കണ്ടക്ടറുടെ സമയോചിതമായ നീക്കത്തെ പ്രശംസിച്ച് ടിജിഎസ്ആർടിസി മാനേജിംഗ് ഡയറക്ടർ വി സി സജ്ജനാർ എക്സില്‍ ചിത്രം സഹിതം കുറിപ്പ് പങ്കുവച്ചു.
“സന്ധ്യ എന്ന ഗർഭിണിയായ സ്ത്രീ ഗഡ്‌വാളിലെ രക്ഷാബന്ധനത്തോടനുബന്ധിച്ച് സഹോദരങ്ങൾക്ക് രാഖി കെട്ടാൻ വനപർത്തി റൂട്ടിലെ വില്ലേജ് ബസില്‍ പോകുകയായിരുന്നു. ബസ് നച്ചഹള്ളിയിലെത്തിയ ഉടനെ യുവതിക്ക് പെട്ടെന്ന് വയറുവേദന അനുഭവപ്പെട്ടു.
വനിതാ കണ്ടക്ടർ ജി ഭാരതി ബസ് നിർത്തി. അതേ ബസിൽ യാത്ര ചെയ്തിരുന്ന ഒരു നേഴ്‌സിന്‍റെ സഹായത്തോടെ ഗർഭിണിയായ യുവതി ഒരു പെൺകുഞ്ഞിന് ജന്മം നൽകി. അമ്മയും കുഞ്ഞും സുരക്ഷിതരാണ്. കണ്ടക്ടർ ഭാരതിക്ക് മാനേജ്മെന്‍റിന്‍റെ പേരില്‍ അഭിനന്ദനങ്ങൾ. കൃത്യസമയത്ത് നേഴ്‌സിന്‍റെ സഹായത്തോടെ പ്രസവിച്ചതിനാൽ അമ്മയും കുഞ്ഞും സുരക്ഷിതരാണ്.” ചിത്രം പങ്കുവച്ച് കൊണ്ട് വി സി സജ്ജനാർ എഴുതി.