മലപ്പുറം: കാളികാവ് ഉദിരംപൊയിലില്‍ രണ്ടര വയസ്സുകാരിയുടെ മരണത്തില്‍ കുട്ടിയുടെ പിതാവ് മുഹമ്മദ് ഫായിസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയതാണെന്ന ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്നാണ് നടപടി. ഫായിസിനെ ചോദ്യം ചെയ്തുവരികയാണെന്ന് കാളികാവ് പൊലീസ് സൂചിപ്പിച്ചു.
ഫായിസിന്റെ മകള്‍ നസ്റീന്‍ ഇന്നലെയാണ് മരിച്ചത്. കുട്ടിയുടെ മരണത്തില്‍ ഫായിസിനെതിരെ, കുട്ടിയുടെ അമ്മയുടെ ബന്ധുക്കള്‍ ആരോപണവുമായി രംഗത്തു വന്നിരുന്നു. കുട്ടിയെ ഇയാള്‍ നിരന്തരം മര്‍ദ്ദിച്ചിരുന്നുവെന്നാണ് അമ്മൂമ്മ റംലത്ത് ആരോപിച്ചത്.
കുട്ടിയെ പിതാവ് മർദിച്ചു കൊലപ്പെടുത്തിയതായി ബന്ധുക്കൾ ആരോപിക്കുന്നു. ഉദരംപൊയിൽ സ്കൂളിന് സമീപം കോന്തൊത്തൊടിക മുഹമ്മദ് ഫായിസിനെതിരെയാണ് കുഞ്ഞിന്റെ മാതാവും ബന്ധുക്കളും പരാതി നൽകിയത്.
ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയെന്ന് പറഞ്ഞായിരുന്നു കുഞ്ഞിനെ ഞായറാഴ്ച ആശുപത്രിയിൽ എത്തിച്ചത്. ഉച്ചക്ക് ഒന്നരയോടെ ഭക്ഷണം കഴിക്കുമ്പോൾ തൊണ്ടയിൽ കുടുങ്ങുകയായിരുന്നു. കുട്ടിയെ ആദ്യം കാളികാവ് സ്വകാര്യ ആശുപത്രിയിലും തുടർന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണത്തിൽ ദുരൂഹതയുള്ളതിനാൽ കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഷഹബാനത്താണ് കുട്ടിയുടെ മാതാവ്. ഇവർക്ക് മൂന്ന് മാസം പ്രായമായ ഒരു കുട്ടിയുമുണ്ട്. കുഞ്ഞിന്റെ ദേഹത്ത് മർദനമേറ്റ പാടുകളുണ്ടെന്ന് ബന്ധുക്കൾ പറയുന്നു. അതേസമയം പരാതിയിൽ അന്വേഷണം ആരംഭിച്ച പൊലീസ് പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് അറിയിച്ചു.