ഹയർസെക്കൻഡറി ഡയറക്ടറേറ്റിന്റെ ക്രൂരമായ ‘അശ്രദ്ധ’; കഴിഞ്ഞ വർഷം കാറപകടത്തിൽ മരിച്ച കീഴില്ലം സ്കൂളിലെ അധ്യാപികയ്ക്ക് വളയൻചിറങ്ങര സ്കൂളിൽ പ്ലസ് വൺ, പ്ലസ് ടു പരീക്ഷാ ചുമതല
കൊച്ചി: കഴിഞ്ഞ വർഷം കാറപകടത്തിൽ മരിച്ച അധ്യാപികയ്ക്ക് പ്ലസ് വൺ, പ്ലസ് ടു പരീക്ഷാ ചുമതല നൽകിയ ഹയർ സെക്കൻഡറി ഡയറക്ടറേറ്റിന്റെ നടപടി വിവാദമായി.
പെരുമ്പാവൂർ കീഴില്ലം സെന്റ് തോമസ് എച്ച്എസ്എസിലെ ഫിസിക്സ് സീനിയർ അധ്യാപികയായിരുന്ന റെസി ടൈറ്റസിനെയാണ് മരിച്ച് പത്ത് മാസം കഴിഞ്ഞിട്ടും വളയൻചിറങ്ങര എച്ച്എസ്എസിലെ ഡപ്യൂട്ടി ചീഫായി നിയമിച്ചതായി ഉത്തരവിൽ വ്യക്തമാക്കുന്നത്.
തിങ്കളാഴ്ച പുറത്തിറങ്ങിയ പരീക്ഷാ കേന്ദ്രങ്ങളിലെ ഡപ്യൂട്ടി ചീഫുമാരുടെ പട്ടികയിൽ റെസിയുടെ പേര് ഉൾപ്പെട്ടതോടെയാണ് സംഭവം പുറത്ത് വന്നത്.
ഇതോടെ കീഴില്ലം, വളയൻചിറങ്ങര സ്കൂളുകളിലെയും സംസ്ഥാനത്തെ ഹയർസെക്കൻഡറി അധ്യാപകരുടേയും വാട്സാപ് ഗ്രൂപ്പുകളിൽ ചർച്ചയും പ്രതിഷേധവും ശക്തമായി.
സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷാ ചുമതലകൾക്കായി അധ്യാപകരെ നിയോഗിക്കുന്നത് ‘ഐ എക്സാംസ്’ പോർട്ടൽ മുഖേനയാണ്.
ഓരോ വർഷവും സ്കൂളുകൾ അധ്യാപകരുടെ പുതുക്കിയ പട്ടിക സമർപ്പിക്കുന്നതിനെ അടിസ്ഥാനമാക്കിയാണ് ചുമതലകൾ വിഭജിക്കുന്നത്. മാർച്ചിലെ പരീക്ഷയ്ക്ക് മുന്നോടിയായി രണ്ട് മാസം മുമ്പ് തന്നെ പട്ടിക സമർപ്പിച്ചിരുന്നു.
കീഴില്ലം സ്കൂളിൽ നിന്നുള്ള പുതുക്കിയ പട്ടികയിൽ റെസിയുടെ പേര് ഒഴിവാക്കിയിരുന്നുവെങ്കിലും, കഴിഞ്ഞ വർഷത്തെ ഡാറ്റ ഉപയോഗിച്ചാണ് ഡയറക്ടറേറ്റ് പട്ടിക തയ്യാറാക്കിയതാകാമെന്നാണു അധ്യാപകരുടെ സംശയം.
കഴിഞ്ഞ ഏപ്രിൽ 25ന് പുലർച്ചെ പരീക്ഷാ പേപ്പർ മൂല്യനിർണയം കഴിഞ്ഞ് മടങ്ങവെ പത്തനംതിട്ട ആറന്മുളയിൽ ഉണ്ടായ വാഹനാപകടത്തിലാണ് റെസി ടൈറ്റസ് മരിച്ചത്.
English Summary:
A controversy erupted after Kerala’s Higher Secondary Directorate mistakenly assigned exam duty to a teacher who died in a car accident 10 months ago, reportedly due to use of outdated data.
dead-teacher-assigned-exam-duty-controversy
Resi Titus, Higher Secondary Exams, Kerala Education, Exam Duty, Controversy, Kochi









