വണ്ടൂർ: കുപ്പിവെള്ളത്തിൽ ചത്ത ചിലന്തിയെ കണ്ടെത്തിയതിനെ തുടർന്ന് നിർമാണ കമ്പനിക്ക് ഒരുലക്ഷം രൂപ പിഴയിട്ട് കോടതി. കോയമ്പത്തൂരിലെ കമ്പനിക്കാണ് പിഴ ചുമത്തിയത്. പെരിന്തൽമണ്ണ ആർഡിഒ കോടതിയാണ് നടപടിയെടുത്തത്.
റസ്റ്ററന്റിൽ നടന്ന വിവാഹ സൽക്കാരത്തിൽ ഭക്ഷണത്തിനൊപ്പം കൊടുത്ത വെള്ളക്കുപ്പിയിലാണ് ചത്ത ചിലന്തിയെ ചിലന്തി വല ഉൾപ്പെടെ കിടക്കുന്നത് കണ്ടത്. ഈ വെള്ളം കിട്ടിയ ആൾ ക്കുപ്പി പൊട്ടിക്കാതെ റസ്റ്ററന്റിൽ ഏൽപ്പിച്ചു.
ഇവർ ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥർക്ക് കൈമാറുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയ്ക്ക് പിന്നാലെ വണ്ടൂർ ഭക്ഷ്യ സുരക്ഷാ ഓഫീസർ കെ.ജസീല നിർമാണ കമ്പനിക്കെതിരെ കേസെടുത്തു കോടതിക്കു കൈമാറി.
സംഭവത്തിൽ നിർമാതാക്കൾക്കും വിൽപനക്കാർക്കും വിതരണക്കാർക്കും തുല്യ ഉത്തരവാദിത്തമാണുള്ളതെന്നും കോടതി ചൂണ്ടിക്കാട്ടി.