കോഴിക്കോട്: അക്ഷരങ്ങൾ കൊണ്ട് വിസ്മയം തീർത്ത എംടിക്ക് ഇനി അന്ത്യവിശ്രമം. സാംസ്കാരിക കേരളം എംടി വാസുദേവൻ നായർക്ക് ഇന്ന് വിട നൽകും.
ഇന്നലെ രാത്രി പത്തുമണിയോടെ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിരിക്കെ അന്തരിച്ച എംടിയുടെ ഭൗതിക ശരീരം കോഴിക്കോട് കൊട്ടാരം റോഡിലെ വസതിയായ സിതാരയിലെത്തിച്ചു.
ഇന്നു വൈകിട്ട് നാലുമണിവരെ ഇവിടെ അന്തിമോപചാരമർപ്പിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. തുടർന്ന് അഞ്ച് മണിക്ക് മാവൂർ റോഡിലുള്ള ശ്മശാനത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും. എംടിയുടെ ആഗ്രഹപ്രകാരം പൊതുദർശനം ഒഴിവാക്കിയിട്ടുണ്ട്.
എം.എൻ.കാരശേരി, മന്ത്രി എ.കെ.ശശീന്ദ്രൻ, ഷാഫി പറമ്പിൽ എംപി, എം.സ്വരാജ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയവർ വീട്ടിലെത്തി അന്ത്യാഞ്ജലികളർപ്പിച്ചു.
സാഹിത്യ, സിനിമാ, രാഷ്ട്രീയ രംഗത്തെ പ്രമുഖർ വീട്ടിലേക്കു വന്നുകൊണ്ടിരിക്കുകയാണ്. എംടിയുടെ മരണ വാർത്തയറിഞ്ഞ് കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ആരാധകർ അടക്കം വൻ ജനാവലി എത്തിയിരുന്നു.
ഇന്നലെ രാത്രി പത്തോടെ ബേബി മെമ്മോറിയൽ ആശുപത്രിയിലായിരുന്നു എംടിയുടെ (91) അന്ത്യം. അന്ത്യനിമിഷങ്ങളിൽ ഭാര്യ സരസ്വതിയും മകൾ അശ്വതിയും അടുത്തുണ്ടായിരുന്നു.
കഫക്കെട്ടും ശ്വാസതടസ്സവും കൂടിയതിനെത്തുടർന്നു 16നു പുലർച്ചെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എംടിയോടുള്ള ആദരസൂചകമായി ഇന്നും നാളെയും സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു.
എം.ടി.വാസുദേവൻ നായരുടെ നിര്യാണത്തെ തുടർന്നു കെപിസിസിയും 2 ദിവസത്തേക്കു ദുഃഖാചരണം പ്രഖ്യാപിച്ചു. മഹാത്മാഗാന്ധി, കോൺഗ്രസ് പ്രസിഡന്റായതിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്താനിരുന്ന സമ്മേളനങ്ങൾ കോൺഗ്രസ് സ്ഥാപക ദിനമായ 28ലേക്കു മാറ്റി.