കോഴിക്കോട്: പിഎസ്‍സി കോഴ വിവാദത്തില്‍ നിർണായക ട്വിസ്റ്റ്. പ്രമോദ് കോട്ടൂളി പണം വാങ്ങിയില്ലെന്ന് പരാതിക്കാരന്‍ ശ്രീജിത്ത് പറഞ്ഞു. ഒരു സ്വകാര്യ മാധ്യമത്തോട് ആയിരുന്നു പ്രതികരണം. Crucial twist in PSC bribery scandal
പ്രമോദ് എന്റെ നല്ല സുഹൃത്താണെന്നും പ്രമോദുമായി യാതൊരു പണമിടപാടും ഉണ്ടായിട്ടില്ലെന്നും ശ്രീജിത്ത് പറഞ്ഞു. പണം വാങ്ങി എന്നൊരു പരാതി ആർക്കും കൊടുത്തിട്ടില്ലെന്നും ശ്രീജിത്ത് പറഞ്ഞു.
എന്റെ പേര് എങ്ങനെ വന്നു എന്നതിൽ വ്യക്തതയില്ലെന്നും തിരികെ വന്ന ശേഷം പ്രമോദിനോട് സംസാരിക്കുമെന്നും ശ്രീജിത്ത് കൂട്ടിച്ചേര്‍ത്തു.
ചേവായൂര്‍ സ്വദേശിയായ പ്രമോദ് കോട്ടൂളി പ്ലൈവുഡ് വ്യാപാരിയാണ്. കോഴ വിവാദത്തിന് പിന്നാലെ സിപിഎം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗവും സിഐടിയു ജില്ലാ സെക്രട്ടറിയുമായ പ്രമോദ് കോട്ടൂളിയെ സിപിഎം പുറത്താക്കിയിരുന്നു.
പ്രമോദ് വേണ്ടപ്പെട്ട സുഹൃത്താണ്. തന്റെ ഭാര്യ ഹോമിയോ ഡോക്ടറാണ്. മംഗലാപുരത്ത് നല്ല ജോലിയുണ്ട്. അവര്‍ നിലവില്‍ അസിസ്റ്റന്റ് പ്രൊഫസറാണ്. ഭാര്യയെ ഇതിലേക്ക് വലിച്ചിഴക്കരുതെന്നും ശ്രീജിത്ത് പറഞ്ഞു.
കോഴ വിവാദവുമായി ബന്ധപ്പെട്ട് സിപിഐഎമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട പ്രമോദ് കോട്ടുളി ഇന്നലെ ശ്രീജിത്തിന്റെ വീടിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു. അമ്മക്കും മകനുമൊപ്പമായിരുന്നു സമരം.
താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും തന്നെ അക്രമിക്കുകയാണെന്നും പ്രമോദ് പറഞ്ഞിരുന്നു. താന്‍ പാര്‍ട്ടിയെ വെല്ലുവിളിച്ചിട്ടില്ല. തന്റെ പാര്‍ട്ടി തോല്‍ക്കുന്നത് കാണാന്‍ താന്‍ ആഗ്രഹിക്കുന്നില്ല.
പക്ഷെ സത്യാവസ്ഥ എന്റെ അമ്മയെ ബോധ്യപ്പെടുത്തണം. അതിനാണ് കുത്തിയിരിപ്പ് സമരം നടത്തുന്നതെന്നുമായിരുന്നു പ്രമോദിന്റെ പ്രതികരണം. സംഭവത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും അതു പുറത്തുകൊണ്ടുവരണമെന്നും പ്രമോദ് പറഞ്ഞിരുന്നു.
പ്രമോദ് കോട്ടൂളിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി പ്രഖ്യാപിച്ച് സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാണ് നടപടിയെന്നും പിഎസ്സി കോഴയുമായി ബന്ധപ്പെട്ട് ഒരു പരാതിയും പാര്‍ട്ടിക്ക് ലഭിച്ചിട്ടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനും പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയതിനുമാണ് നടപടിയെന്നും പി മോഹനന്‍ മാധ്യമങ്ങളെ അറിയിച്ചിരുന്നു.
പാര്‍ട്ടി ഭരണഘടന അനുസരിച്ച് എല്ലാ വശങ്ങളും പരിശോധിച്ചാണ് നടപടി. ഏകകണ്ഠമായാണ് പ്രമോദിനെ പുറത്താക്കാനുള്ള തീരുമാനം ജില്ലാ കമ്മിറ്റിയെടുത്തതെന്നും പി മോഹനന്‍ പറഞ്ഞിരുന്നു.