ലാഹോർ: പാകിസ്ഥാനിൽ ഇന്ത്യ ശക്തമായി തിരിച്ചടിക്കുന്നതിനിടെ പാക് സൈനിക മേധാവി അസിം മുനീറിനെതിരെ രാജ്യത്ത് നിന്ന് തന്നെ പ്രതിഷേധം ഉയരുകയാണ്.
പാക് സൈനിക മേധാവിയെ നീക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണെന്നാണ് റിപ്പോർട്ട്. യുദ്ധവെറിയനായ സൈനിക മേധാവി അസീം മുനീറിനെ സ്ഥാനത്ത് നിന്ന് നീക്കാൻ തിരക്കിട്ട നീക്കങ്ങൾ നടക്കുന്നുവെന്നാണ് വിവരം.
പാക് സൈനിക മേധാവി രാജ്യസുരക്ഷയെ വ്യക്തി താത്പര്യങ്ങൾക്കായി ബലി കഴിച്ചു എന്നാണ് പാകിസ്ഥാൻ സർക്കാരിന്റെ നിലവിലെ വിലയിരുത്തൽ. ഇന്ത്യ പാകിസ്ഥാനിൽ തിരിച്ചടിക്കുന്നതിനിടെ പാക് സൈന്യത്തിനുള്ളിൽ തന്നെ അട്ടിമറി നീക്കം നടക്കുന്നതായുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
നേരത്തെ അസിം മുനീർ നടത്തിയ വർഗീയ പരാമർശങ്ങളും പഹൽഗാം ഭീകരാക്രമണവും തമ്മിൽ ബന്ധമുണ്ടെന്ന് ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കിയിരുന്നു.
പാകിസ്ഥാന്റെ കഴുത്തിലെ സിരയാണ് കശ്മീർ എന്ന പാക് സൈനിക മേധാവിയുടെ പ്രസ്താവനക്കെതിരെ അതിരൂക്ഷ വിമർശനവുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു.
പാക് സൈനിക മേധാവിയുടെ പ്രസ്താവന തള്ളിയ ഇന്ത്യ, നിയമവിരുദ്ധമായി കൈവശപ്പെടുത്തിയ പ്രദേശം ഒഴിയുക എന്നതാണ് കശ്മീരുമായുള്ള പാകിസ്ഥാന്റെ ഏക ബന്ധമെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.