കൊച്ചി: പെരിയ ഇരട്ടക്കൊല കേസിൽ കേസിൽ വിചാരണനടപടികൾ അവസാനഘട്ടത്തിൽ. ടി.പി. ചന്ദ്രശേഖരൻ കൊലപാതകക്കേസ് എന്നപോലെ രാഷ്ര്‌ടീയകേരളം ഉറ്റുനോക്കുന്ന മറ്റൊരു വിധിയാകും ശരത്‌ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കൊലപാതകക്കേസിലേത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ശക്‌തമായ സ്വാധീനമുണ്ടാക്കാൻ കഴിയുമെന്ന പ്രത്യേകതയും ഇതിനുണ്ട്.
എറണാകുളം പ്രത്യേക സി.ബി.ഐ. കോടതിയിലാണു കേസിന്റെ വിചാരണ നടക്കുന്നത്. ഈ മാസം വിധി പറയുമെന്നാണു സൂചന. 2019 ഫെബ്രുവരിയിലാണ് പെരിയ കല്ല്യോട്ട് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത്‌ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ മുൻ എം.എൽ.എയും സി.പി.എം. നേതാവുമായ കെ.വി. കുഞ്ഞിരാമൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സി.പി.എം. നേതാവുമായിരുന്ന മണികണ്‌ഠൻ എന്നിവരുൾപ്പെടെ 24 പ്രതികളാണുള്ളത്. സി.പി.എം. പ്രാദേശിക നേതാവ് പീതാംബരനാണ് ഒന്നാം പ്രതി.
ഇരു കൊലപാതകക്കേസിലും സി.പി.എമ്മിനു പങ്കില്ലെന്ന് ആവർത്തിക്കുമ്പോഴും വടകര മണ്ഡലത്തിൽ ടി.പി. കേസ് സംബന്ധിച്ച് കെ.കെ. ശൈലജയും കാസർഗോട്ട് പെരിയ കേസിനെക്കുറിച്ച് എം.വി. ബാലകൃഷ്‌ണനും വിശദീകരിക്കണ്ടി വരും. എൽ.ഡി.എഫ്. തട്ടകമായ കാസർഗോട്ട് 2019 ൽ യു.ഡി.എഫാണു വിജയിച്ചത്. ഇതിനു പിന്നിൽ പെരിയ ഇരട്ടക്കൊലക്കേസ് ഏറെ സ്വാധീനിച്ചിരുന്നു. ഈ തെരഞ്ഞെടുപ്പു കാലത്ത് ഈ കേസന്റെ വിധികൂടി വരുമ്പോൾ കാസർകോട്ടെ രാഷ്‌ട്രീയസാഹചര്യം ആർക്കനുകൂലമാകുമെന്നു കണ്ടറിയണം.