ആറ്റിങ്ങൽ: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വീട്ടിലെത്തിയ വാർഡ് മെമ്പറുടെ ദേഹത്തേക്ക് കഞ്ഞിക്കലം വലിച്ചെറിഞ്ഞു. മുദാക്കൽ പഞ്ചായത്ത് 19-ാം വാർഡ് മെമ്പർ ഊരുപൊയ്ക ശബരിനിവാസിൽ ബിജുവിന്റെ (53) ദേഹത്താണ് കഞ്ഞിയൊഴിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ഊരുപൊയ്ക കിണറ്റുമുക്ക് വലിയവിളവീട്ടിൽ സജിയെ (46) ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ രാഷ്ട്രീയമില്ലെന്ന് പൊലീസ് പറയുന്നു. നെഞ്ചിലും വയറ്റിലും പൊള്ളലേറ്റ ബിജു തിരുവനന്തപുരം മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഞായറാഴ്ച രാവിലെ 11.30 നാണ് സംഭവം. മുദാക്കൽ പഞ്ചായത്തിലെ സി.പി.എം. പ്രതിനിധിയാണ് ബിജു. പാർലമെന്റ് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്.സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വി.ജോയിയുടെ പ്രചാരണത്തിന്റെ ഭാഗമായി ഈസ്റ്റർ ആശംസാകാർഡുകൾ വിതരണം ചെയ്യാനെത്തിയപ്പോൾ സജി, ബിജുവിനെ അസഭ്യം പറഞ്ഞു. മദ്യപിച്ച് ശല്യമുണ്ടാക്കരുതെന്ന് താക്കീത് ചെയ്ത് മടങ്ങുമ്പോൾ ബിജുവിന്റെ ദേഹത്തേയ്ക്ക് സജി കഞ്ഞിക്കലം വലിച്ചെറിയുകയായിരുന്നു.
ഇതിനിടെ, മൺകലമുടഞ്ഞ് ബിജുവിന്റെ ദേഹത്ത് കഞ്ഞി മറിഞ്ഞു. സജിക്ക് ഒരു രാഷ്ട്രീയപാർട്ടിയുമായും ബന്ധമില്ലെന്നും ഇയാളുമായി തനിക്ക് വ്യക്തിവൈരാഗ്യമില്ലെന്നും ബിജു പറഞ്ഞു. സംഭവത്തിൽ രാഷ്ട്രീയമില്ലെന്ന് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായതായും മറ്റ് വിവരങ്ങൾ അന്വേഷിച്ച് വരികയാണെന്നും ഇൻസ്പെക്ടർ വി. ജയകുമാർ പറഞ്ഞു.