സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വിടവാങ്ങിയിരിക്കെ പകരം ചുമതലകള്‍ ആര്‍ക്കും നല്‍കിയില്ല. പാർട്ടി സെന്ററിലെ നേതാക്കൾ കൂട്ടായി ചുമതല നിർവഹിക്കാനാണ് നിലവിലെ തീരുമാനം. യെച്ചൂരിക്ക് ഉള്ള പൊതു സ്വീകാര്യത പാര്‍ട്ടിയിലെ ഒരു നേതാവിനും ഇല്ലെന്നതാണ് സിപിഎമ്മിനെ അലട്ടുന്ന കാര്യം.CPM General Secretary Sitaram Yechury has left but no one has been given the duties to replace him.
കോണ്‍ഗ്രസുമായി ചേര്‍ന്ന് നിന്ന് ദേശീയ രാഷ്ട്രീയത്തില്‍ വലിയ ഒരു റോള്‍ ആണ് കാലങ്ങളായി യെച്ചൂരി നിര്‍വഹിച്ചത്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അദ്ദേഹത്തെ ബോസ് എന്നാണ് വിശേഷിപ്പിച്ചിരുന്നത്. കോണ്‍ഗ്രസ് അദ്ദേഹത്തിന് കൊടുക്കുന്ന പ്രാധാന്യം അതില്‍ നിന്ന് തന്നെ വ്യക്തമാണ്.
ഈ മാസം അവസാനം പോളിറ്റ്ബ്യൂറോ, കേന്ദ്ര കമ്മിറ്റി യോഗങ്ങളുണ്ട്. തീരുമാനം ഈ യോഗങ്ങളില്‍ വരുമെന്നാണ് സൂചന. പാർട്ടി കോൺഗ്രസ് വരെ നിലവിലെ സംവിധാനം തുടരുന്നതും ആലോചനയിലുണ്ട്.സിപിഎം ജനറല്‍ സെക്രട്ടറി ചുമതലയില്‍ ഇരിക്കെ ഒരു നേതാവ് വിടവാങ്ങുന്നത് ആദ്യമായാണ്. അതുകൊണ്ട് തന്നെ തീരുമാനം പതിയെ മതി എന്ന നിലപാടിലാണ് പാര്‍ട്ടി.
പിബി അംഗങ്ങളായ എം.എ.ബേബി, വൃന്ദ കാരാട്ട് എന്നിവരുടെ പേരുകള്‍ ഉയര്‍ന്നിട്ടുണ്ട്. വൃന്ദ കാരാട്ടിന് പ്രായപരിധി തടസമാകുന്നുണ്ട്. ഇപ്പോള്‍ തന്നെ അവര്‍ക്ക് 76 വയസായി.
75 കഴിഞ്ഞാല്‍ നേതൃത്വത്തില്‍ നിന്നും മാറി നില്‍ക്കുന്നതാണ് സിപിഎമ്മിലെ രീതി. താത്കാലിക ഉത്തരവാദിത്തമെങ്കിലും വൃന്ദയ്ക്ക് നല്‍കുമെന്ന് പ്രതീക്ഷിച്ചവര്‍ പാര്‍ട്ടിയില്‍ ഒരുപാട് പേരുണ്ട്.
അങ്ങനെയെങ്കില്‍ സിപിഎമ്മിന്റെ ജനറല്‍ സെക്രട്ടറി പദവിയില്‍ എത്തുന്ന ആദ്യ വനിതയായി വൃന്ദ മാറുമായിരുന്നു. തീരുമാനത്തിന് സിപിഎം സമയം എടുക്കുകയാണ്. അതാണ് തത്ക്കാലം പാര്‍ട്ടി സെന്റര്‍ എന്ന തീരുമാനം വന്നത്.
പ്രത്യയശാസ്‌ത്ര നിലപാടുകളിൽ നിന്നുകൊണ്ടുള്ള പ്രായോഗിക വിദേശനയത്തിന്റെ ശക്തനായ വക്താവായ സീതാറാം യെച്ചൂരി വിദേശരാജ്യങ്ങൾക്കും സ്വീകാര്യനായിരുന്നു.
നേപ്പാളിനെ ജനാധിപത്യത്തിലേക്ക് നയിച്ച പോരാട്ടങ്ങൾക്ക് ഐക്യദാർഢ്യമായി ‘യെച്ചൂരി ഫോർമുല’ ഉണ്ടായിരുന്നു. ക്യൂബയ്‌ക്കെതിരായ അമേരിക്കൻ ഉപരോധം അവസാനിപ്പിക്കണമെന്ന് ഐക്യരാഷ്‌ട്ര സംഘടനയുടെ പൊതുസഭയിൽ മുഴങ്ങിയ ശബ്‌ദങ്ങളിലൊന്നും യെച്ചൂരിയുടെതായിരുന്നു.
കേന്ദ്രസർക്കാരും അയൽരാഷ്‌ട്രങ്ങളും പലപ്പോഴും അദ്ദേഹത്തിന്റെ ഉപദേശവും സഹകരണവും തേടി. നേപ്പാളടക്കമുള്ള രാജ്യങ്ങളിൽ രാഷ്‌ട്രീയ പ്രതിസന്ധി പരിഹരിക്കുന്നതിലും യെച്ചൂരി ഇടപെട്ടു.
ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായും ക്യൂബ, വിയറ്റ്‌നാം, ഉത്തര കൊറിയ, തുർക്കിയ, ഫ്രാൻസ്, ഇറ്റലി, റഷ്യ തുടങ്ങിയ രാജ്യങ്ങളിലെ നേതാക്കളുമായും കമ്യൂണിസ്റ്റ്–- വർക്കേഴ്‌സ് പാർടികളുമായും നല്ലബന്ധമുണ്ടായിരുന്നു.
സിപിഐ എമ്മിന്റെ വിദേശകാര്യ വിഭാഗത്തിന്റെ മുഖ്യചുമതലക്കാരനായിരുന്ന യെച്ചൂരി നേപ്പാൾ പ്രതിസന്ധി പരിഹരിച്ചാണ് ‘നയതന്ത്രജ്ഞൻ’ എന്ന കീർത്തി നേടിയത്. രാജവാഴ്‌ച അവസാനിപ്പിച്ച് ജനാധിപത്യത്തിലേക്ക് മുന്നേറാൻ അദ്ദേഹം മുന്നോട്ടുവെച്ച പന്ത്രണ്ടിന ഫോർമുലയെ ‘യെച്ചൂരി ഫോർമുല’യെന്ന് മാധ്യമങ്ങൾ വിശേഷിപ്പിച്ചു.
1990 മുതൽ നേപ്പാളിലെ ജനാധിപത്യ പോരാട്ടങ്ങൾക്ക് അദ്ദേഹം പിന്തുണ നൽകി. നേപ്പാളിന്റെ പരമാധികാരത്തെ നോവിക്കാതിരിക്കുന്നതിലും യെച്ചൂരിയിലെ നയതന്ത്രജ്ഞൻ സദാ ശ്രദ്ധാലുവായി. വിഘടിച്ചുനിന്ന മാവോയിസ്റ്റുകളെ യെച്ചൂരി ഒന്നിപ്പിച്ചു. 2008ൽ നേപ്പാൾ ജനാധിപത്യ റിപ്പബ്ലിക്കായി.
പാർലമെന്റിന്റെ ആദ്യ സമ്മേളനത്തെ യെച്ചൂരി അഭിസംബോധന ചെയ്‌തു. 2015ൽ നേപ്പാളിനെ സ്വതന്ത്ര ജനാധിപത്യ മതനിരപേക്ഷ റിപ്പബ്ലിക്കായി പ്രഖ്യാപിച്ച ഭരണഘടനാ നിർമാണത്തിലും യെച്ചൂരി പങ്കുവഹിച്ചു.
ഒന്നാം യുപിഎ സർക്കാർ അമേരിക്കയുമായുണ്ടാക്കിയ ആണവ കരാറിന്റെ അപകടം ആ ഘട്ടത്തിൽതന്നെ യെച്ചൂരി ചൂണ്ടിക്കാട്ടി. വിദേശമന്ത്രാലയം പുറത്തിറക്കിയ രേഖയിൽ കാര്യകാരണ സഹിതമുള്ള യെച്ചൂരിയുടെ വിയോജിപ്പുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. 2005ൽ ഐക്യരാഷ്‌ട്ര സംഘടനയുടെ പൊതുസഭയിലും 2009ൽ കോപ്പൻഹേഗനിലെ കാലാവസ്ഥ ഉച്ചകോടിയിലും ഇന്ത്യയുടെ പ്രതിനിധിയായിരുന്നു യെച്ചൂരി.