ശൈലജ പേരാവൂരിലേക്ക്; ഗോവിന്ദൻ ഒഴിയുന്ന തളിപ്പറമ്പിൽ പി.കെ. ശ്യാമള… സിപിഎം സ്ഥാനാർഥി പട്ടിക
നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് സ്ഥാനാർഥി പട്ടികയിൽ പ്രധാന ധാരണയിലെത്തി.
മട്ടന്നൂരിലെ സുരക്ഷിത സീറ്റിൽ നിന്ന് കെ.കെ. ശൈലജയെ പേരാവൂരിലേക്ക് മാറ്റിയതും, എം.വി. ഗോവിന്ദൻ ഒഴിയുന്ന തളിപ്പറമ്പിൽ ഭാര്യ പി.കെ. ശ്യാമളയെ പരിഗണിച്ചതും രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയാകുന്നു.
പ്രാദേശിക തലത്തിൽ എതിർപ്പുകൾ ഉയർന്നിട്ടും, ശക്തമായ മത്സരത്തിനായി ശൈലജയെ രംഗത്തിറക്കുകയാണെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്.
തളിപ്പറമ്പിൽ എം.വി. ഗോവിന്ദൻ ഒഴിയുന്ന സീറ്റിൽ ജില്ലാ നേതൃത്വം മുന്നോട്ടുവച്ച പി.കെ. ശ്യാമളയെ മാറ്റേണ്ടതില്ലെന്ന് സെക്രട്ടേറിയറ്റ് തീരുമാനിച്ചു.
ജനാധിപത്യ മഹിളാ അസോസിയേഷൻ കണ്ണൂർ ജില്ലാ സെക്രട്ടറിയും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ ശ്യാമള ആന്തൂർ നഗരസഭ ചെയർപേഴ്‌സണായും പ്രവർത്തിച്ചിട്ടുണ്ട്.
ഇടുക്കിയിലെ ഉടുമ്പൻചോലയിൽ എം.എം. മണിയെ വീണ്ടും മത്സരിപ്പിക്കണമെന്ന ജില്ലാ നേതൃത്വത്തിന്റെ ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ് തള്ളി. പകരം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ. ജയചന്ദ്രനെയാണ് പരിഗണിച്ചത്.
പേരാമ്പ്രയിൽ ഇടതുമുന്നണി കൺവീനർ ടി.പി. രാമകൃഷ്ണൻ വീണ്ടും മത്സരിക്കും.
മട്ടന്നൂരിൽ നിന്ന് പേരാവൂരിലേക്ക് ശൈലജയെ മാറ്റിയത് രാഷ്ട്രീയപരമായ ഒതുക്കലാണെന്ന ആരോപണങ്ങൾ ഉയരുന്നുണ്ടെങ്കിലും, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെതിരെ ശക്തമായ സ്ഥാനാർഥി ആവശ്യമുണ്ടെന്ന നിലപാടിലാണ് തീരുമാനം എടുത്തതെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു.
തവനൂരിൽ കെ.ടി. ജലീൽ വീണ്ടും മത്സരിക്കാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിട്ടുനൽകിയ പേരാമ്പ്ര മണ്ഡലം തിരിച്ചു വേണമെന്ന കേരള കോൺഗ്രസ് (എം) ആവശ്യം പരിഗണിക്കില്ലെന്നും സൂചന.
അവസാന തീരുമാനം നാളെ ചേരുന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിൽ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം.
ENGLISH SUMMARY
The CPM state secretariat has reached a consensus on key candidates for the upcoming Kerala Assembly elections. K.K. Shailaja will contest from Peravoor instead of Mattannur, while P.K. Shyamala will run from Thaliparamba, vacated by M.V. Govindan. The final list will be approved by the CPM state committee.









