കൊല്ലം: സിപിഎം സംസ്ഥാന സമ്മേളനത്തിന് കൊല്ലത്ത് ഇന്ന് തുടക്കമാകും. കൊടിമര – പതാക ജാഥകൾ ഇന്ന് വൈകിട്ട് പൊതുസമ്മേളന നഗരിയായ കൊല്ലം ആശ്രാമം മൈതാനത്ത് എത്തിച്ചേരും.
ആശ്രാമത്തെ സീതാറാം യെച്ചൂരി നഗറിലാണ് കൊടിമര – പതാക ജാഥകൾ സംഗമിക്കുന്നത്. സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും സംസ്ഥാന സമ്മേളന സംഘാടക സമിതി ചെയർമാനുമായ കെ.എൻ.ബാലഗോപാൽ പതാക ഉയർത്തുന്നതോടെ സംസ്ഥാന സമ്മേളനത്തിന് തുടക്കമാകും.
ജില്ലയിലെ 23 രക്തസാക്ഷി സ്മൃതികുടീരങ്ങളിൽ നിന്നുള്ള ദീപശിഖാ പ്രയാണവും ഇന്ന് സമ്മേളന നഗരിയിൽ എത്തിച്ചേരും. പ്രതിനിധി സമ്മേളന വേദിയായ കോടിയേരി ബാലകൃഷ്ണൻ നഗറിലാണ് ദീപശിഖ സ്ഥാപിക്കുന്നത്.
പ്രതിനിധി സമ്മേളന നഗരിയായ കോടിയേരി ബാലകൃഷ്ണൻ നഗറിൽ സിപിഎം കോ ഓർഡിനേറ്റർ പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.
മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉൾപ്പെടെ സംസ്ഥാനത്തെ മുതിർന്ന നേതാക്കളും വിവിധ ജില്ലകളിൽ നിന്നുമായി 486 പ്രതിനിധികളും 44 നിരീക്ഷകരും അതിഥികളും അടക്കം 530 പേർ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമാകും.
സിപിഎം സംസ്ഥാന സമ്മേളനം കൊല്ലത്ത് നടക്കുന്നത് മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ്.
സംസ്ഥാനത്ത് കണ്ണൂർ കഴിഞ്ഞാൽ സിപിഎമ്മിന് കൂടുതൽ സംഘടന സംവിധാനമുള്ള സ്ഥലമാണ്കൊല്ലം. ബ്രാഞ്ചുതലം മുതൽ ജില്ലാതലം വരെയുള്ള സമ്മേളനങ്ങൾ പൂർത്തിയാക്കി, വിഭാഗീയ നീക്കങ്ങൾ മുളയിലെനുള്ളിയാണ് സംസ്ഥാന സമ്മേളനത്തിലേക്ക് പാർട്ടി കടക്കുന്നത്.