മലപ്പുറം: പരീക്ഷയ്ക്ക് കോപ്പി അടിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് വിദ്യാർത്ഥികൾ അദ്ധ്യാപകരുടെ വാഹനത്തിന് നേരെ പടക്കം എറിഞ്ഞു.
തിരൂരങ്ങാടി എ.ആർ നഗർ ചെണ്ടപ്പുറായ എ.ആർ.എച്ച്.എസ്.എസിലാണ് സംഭവം നടന്നത്. പ്ളസ് ടു പരീക്ഷാ ഹാളിൽ കോപ്പി അടിക്കാൻ അനുവദിക്കാത്തതിലുള്ള അമർഷത്തെ തുടർന്ന് ചില വിദ്യാർത്ഥികൾ പ്രതികാരം തീർക്കുകയായിരുന്നെന്ന് അദ്ധ്യാപകർ പറയുന്നു.
പരീക്ഷാഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന അദ്ധ്യാപകരുടെ കാറിന് നേരെയാണ് പടക്കം എറിഞ്ഞത്. പ്രിൻസിപ്പൽ പൊലീസിൽ പരാതി നൽകി.
സാറേ.. ഈ കോപ്പിയടി നിർത്തണം, അതിനായി ഇടപെടണം, ഫോട്ടോസ്റ്റാറ്റ് കടക്കാരന്റെ പരാതിയിൽ നടപടി എടുത്ത് കലക്ടർ
മലപ്പുറം: വാർഷിക പരീക്ഷയ്ക്ക് കോപ്പി അടിക്കാൻ പാഠഭാഗങ്ങളുടെ ‘മൈക്രോ പ്രിന്റ്’ എടുത്ത് പൊറുതിമുട്ടിയ ഫോട്ടോസ്റ്റാറ്റ് കടക്കാരൻ ഒടുവിൽ ജില്ലാ കലക്ടർക്ക് പരാതി നൽകി. സാറേ.. ഈ കോപ്പിയടി നിർത്തണം. അതിനായി ഇടപെടണം.
ഒടുവിൽഫോട്ടോസ്റ്റാറ്റ് കടക്കാരന്റെ പരാതിയിൽ കലക്ടർ നടപടിയെടുത്തു. സ്കൂളുകളിലെ കോപ്പിയടി തടയാൻ വിദ്യാർത്ഥികൾക്കിടയിൽ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാൻ കലക്ടർ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നിർദ്ദേശം നൽകി. മലപ്പുറത്താണ് വിദ്യാർഥികളുടെ കോപ്പിയടി തടയാൻ സാധാരണക്കാരൻ ഇടപെട്ടത്.
മലപ്പുറത്തെ ഫോട്ടോസ്റ്റാറ്റ് കടക്കാരൻ കലക്ടർക്ക് നൽകിയ പരാതിയിൽ പറയുന്നത് ഇങ്ങനെ;
“ഞാനൊരു ഫോട്ടോസ്റ്റാറ്റ് ഷോപ്പ് നടത്തുന്ന ആളാണ്..പരീക്ഷാ സമയമായാൽ കുട്ടികൾ കോപ്പിയടിക്കുന്നതിനുവേണ്ടി മൈക്രോ കോപ്പി പ്രിൻറ് എടുത്തു തരുമോ എന്ന് ചോദിച്ചു വരവ് വളരെ കൂടുതലാണ്..
കുട്ടികളുടെ ഈ പ്രവണത തടയുന്നതിന് വേണ്ടി കുട്ടികൾക്ക് ഇത്തരം സൗകര്യങ്ങൾ ചെയ്യുന്നത് വിലക്കിക്കൊണ്ട് അറിയിപ്പ് ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു. കടക്കാരൻ നൽകിയ ഈ പരാതി കലക്ടർ ഗൗരവമായി എടുത്തു.
സംഭവം ചൂണ്ടിക്കാട്ടി വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് കലക്ടർ കത്ത് അയച്ചു. ഇത്തരത്തിൽ പാഠഭാഗങ്ങളുടെ മൈക്രോ പ്രിന്റ് എടുത്തു നൽകുന്നത് തടയുന്നതിനും കോപ്പിയടിക്കുന്നതിനെതിരെ സ്കൂളുകളിൽ ക്ലാസ് തലത്തിൽ ബോധവൽക്കരണം സംഘടിപ്പിക്കുന്നതിനുമാണ് നിർദേശം.
കൊച്ചി: പരീക്ഷയ്ക്ക് വരാൻ സാധ്യതയുള്ള ചോദ്യങ്ങൾ പണമടച്ചാൽ ടെലിഗ്രാം ഗ്രൂപ്പ് വഴി ലഭ്യമാകും. മുപ്പത് രൂപ മുതലാണ് ഈ കോപ്പി കച്ചവടം തുടങ്ങുന്നത്.
ഇന്ന് നിങ്ങൾക്ക് ഏത് വിഷയത്തിന്റെ പരീക്ഷയാണോ നടക്കുന്നത് അതിന്റെ കോപ്പികൾ രണ്ട് ദിവസം മുൻപേ ഗ്രൂപ്പിൽ ലഭിക്കും. കൂടുതൽ വരാൻ സാധ്യതയുള്ള ചോദ്യമാണെങ്കിൽ അവയ്ക്ക് പണം അടയ്ക്കണം.
തുടർന്ന് പണമടച്ചതിന് തെളിവായി സ്ക്രീൻഷോർട്ട് അയച്ചുനൽകിയാൽ കോപ്പികൾ ലഭ്യമാകും. ഇതാണ് നിലവിൽ ഗ്രൂപ്പിലെ രീതി. ഗ്രൂപ്പിൽ നിന്ന് വാങ്ങിയ മൈക്രോ ലെവലിൽ എഴുതിയ കോപ്പികൾ പ്രിന്റ് ചെയ്ത് ഇത് കട്ട് ചെയ്ത് ശരീരത്തിലോ വസ്ത്രത്തിലോ ഒളിപ്പിച്ചാണ് മിക്ക കുട്ടികളും പരീക്ഷ ഹാളിൽ എത്തുന്നതെന്നാണ് വിവരം.
സമീപകാലത്ത് ഇത്തരത്തിൽ പിടിക്കപ്പെട്ട കോപ്പികളിലുള്ള സാദൃശ്യമാണ് ഇതിന്റെ ഉറവിടമായ ടെലഗ്രാം ഗ്രൂപ്പിലേക്ക് എത്താൻ കാരണമായത്. പിടിക്കപ്പെടാതിരിക്കാൻ ടെലിഗ്രാം ഗ്രൂപ്പിലെ അഡ്മിന്മാർ പഠന മെറ്റീരിയൽ ദുരുപയോഗം ചെയ്യരുതെന്ന സന്ദേശം കൂടി ഗ്രൂപ്പിന്റെ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
എന്നാൽ കുട്ടികൾ ഇത്തരത്തിൽ ലഭ്യമാകുന്ന പഠന മെറ്റീരിയൽ പരീക്ഷയിൽ കോപ്പി അടിക്കാൻ വേണ്ടി തന്നെയാണ് ഉപയോഗിക്കുന്നതെന്ന് വ്യക്തമാണ്.
അതേസമയം പരീക്ഷക്ക് കോപ്പിയടിക്കാൻ പരിശീലിപ്പിക്കുന്ന വീഡിയോ യൂട്യൂബ് പേജിൽ പ്രചരിപ്പിച്ച സംഭവത്തിൽ പോലീസ് അന്വേഷണം നടക്കുന്നുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടർ ഡി ജി പിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് വീഡിയോ തയ്യാറാക്കിയ ആൾക്കെതിരെ അന്വേഷണം നടക്കുന്നത്.
അക്ബർ മൈൻഡ് സെറ്റ് എന്ന യൂട്യൂബ് പേജിലായിരുന്നു പ്ലസ് ടു പരീക്ഷയെഴുതുന്ന വിദ്യാർഥി കോപ്പിയടിക്ക് പരിശീലനം നൽകുന്ന വീഡിയോ തയ്യാറാക്കി പ്രദർശിപ്പിച്ചത്.
എങ്ങനെ വിദഗ്ധമായി കോപ്പി തയ്യാറാക്കാം, മറ്റാരും കാണാതെ എങ്ങനെ ഒളിപ്പിക്കാംഎന്നെല്ലാം പരാമർശിക്കുന്നതായിരുന്നു അക്ബർ മൈൻഡ് സെറ്റ് വീഡിയോ.
സംഭവം വാർത്തയായതിനു പിന്നാലെ വീഡിയോ ഡിലീറ്റ് ചെയ്തിരുന്നെങ്കിലും പരീക്ഷ അട്ടിമറിക്കാനുള്ള നീക്കം ക്രിമിനൽ കുറ്റമായി കണ്ടാണ് പോലീസ് അന്വേഷണം തുടങ്ങിയത്.