മലപ്പുറം: സംസ്ഥാനത്ത് കോൺഗ്രസ് നേതൃത്വത്തെ വിരട്ടിയും വിലപേശിയും എന്തും സാധ്യമെന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തൽ. കാലാകാലങ്ങളിൽ ഘടകകക്ഷികളും സാമുദായിക സംഘടനകളും ഇതിന്റെ നേട്ടം കൊയ്തവരുമാണ്. എന്നാൽ ആ നിലപാടിൽ മാറ്റം വരുത്തുകയാണ് പുതിയ കോൺഗ്രസ് നേതൃത്വം.
വി ഡി സതീശൻ പ്രതിപക്ഷ നേതാവായപ്പോൾ മുതൽ തന്നെ ഇത്തരത്തിൽ നിലപാട് സ്വീകരിച്ചിരുന്നു. നിലവിൽ കെപിസിസിക്ക് യുവത്വം കൂടി അടങ്ങുന്ന പുതിയ നേതൃത്വം വന്നതോടെ അത് കൂടുതൽ കണിശമായി നടപ്പാക്കി തുടങ്ങി. അത് തന്നെയാണ് നിലമ്പൂരിലെ സ്ഥാനാർഥി നിർണയത്തിലും ഇത്തവണ കണ്ടത്.
പിവി അൻവറിന്റെ ഭീഷണിയെ ശ്രദ്ധിക്കുക പോലും ചെയ്യാതെ പാർട്ടിയുടെ നിലപാട് കൃത്യമായി നടപ്പിലാക്കുകയായിരുന്നു. ആര്യാടൻ ഷൗക്കത്തിനെ തന്നെ സ്ഥാനാർത്ഥിയാക്കി.
സ്വതന്ത്രനായി മത്സരിക്കുമെന്ന പി വി അൻവറിന്റെ ഭീഷണി കോൺഗ്രസ് നേതാക്കൾ ശ്രദ്ധിക്കുന്നത് പോലുമില്ല. പ്രാദേശിക തലത്തിലുള്ള നേതാക്കളാണ് അൻവറുമായി ഏതെങ്കിലും തരത്തിലുള്ള കൂടിക്കാഴ്ച നടത്തുന്നത്. സതീശനോ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫോ അൻവറിനെ ഒന്ന് കാണാൻ പോലും ഇതുവരെ തയ്യാറായിട്ടില്ല.
സണ്ണി ജോസഫിനൊപ്പം ഷാഫി പറമ്പിൽ പി സി വിഷ്ണുനാഥ് എന്നീ യുവ നേതാക്കൾ കെപിസിസി നേതൃത്വത്തിലേക്ക് എത്തിയതോടെ നിലപാടുകളിലും കരുത്തരായി മാറുകയായിരുന്നു. ഈ സമീപനത്തിൽ അണികളും ആവേശത്തിലാണ്. അൻവറിനെ തീർത്തും അവഗണിച്ച് മുന്നോട്ടുപോകുമ്പോൾ അത് യുഡിഎഫിലെ ഘടകകക്ഷികൾക്ക് കൂടിയുള്ള ശക്തമായ മുന്നറിയിപ്പാണ്.
വിജയിക്കുന്ന ഒരു സീറ്റ് കൂടാതെ മറ്റ് രണ്ട് സീറ്റുകളും അതാണ് അൻവറിന്റെ ഇപ്പോഴത്തെ ആവശ്യം. എന്നാൽ ഇത് സ്വന്തം അക്കൗണ്ടിൽ നിന്ന് പോകാതെ കോൺഗ്രസിനു മേൽ ചാരാനാണ് ലീഗ് ശ്രമിക്കുന്നത്. ഇത് മനസ്സിലാക്കി തന്നെയാണ് കോൺഗ്രസ് കടുത്ത നിലപാടിൽ നിൽക്കുന്നത്.
സതീശന്റെ പ്ലാൻ 63 എന്നതും ആരുടേയും സമ്മർദ്ദത്തിന് വഴങ്ങാതിരിക്കാനുളളതാണ്. 63 സീറ്റുകളിൽ കോൺഗ്രസ് വിജയിച്ചാൽ ഘടകക്ഷികളുടെ ഒരു വിരട്ടലും അംഗീകരിക്കേണ്ട കാര്യമില്ലാതെ മുന്നോട്ടു പോകാം എന്ന പുതു നയത്തിലാണ് കോൺഗ്രസ്.