വയനാട് ദുരന്തത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നവർക്കുൾപ്പെടെ ഭക്ഷണവുമായി എത്തുന്ന വാഹനങ്ങൾ കടത്തിവിടുന്നില്ലെന്ന് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി ചൂരൽമലയിൽ മന്ത്രിമാർക്കെതിരെ രക്ഷാപ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. ഭക്ഷണം കഴിച്ചിട്ടില്ലെന്നും തങ്ങൾ ക്ഷീണിച്ചിരിക്കുകയാണെന്നും രക്ഷാപ്രവർത്തകർ ചൂണ്ടിക്കാട്ടി. (Complaints that volunteer vehicles with food are not allowed to pass)
ദുരന്തമുഖത്ത് നിരവധി രക്ഷാപ്രവർത്തകരും നാട്ടുകാരും ഉള്ളതിനാൽ സന്നദ്ധപ്രവർത്തകരടക്കം കൊണ്ടുവരുന്ന ഭക്ഷണമാണ് ഇവർക്ക് ആശ്വാസം. ഇതിനൊപ്പം ജില്ലാ ഭരണകൂടവും ഭക്ഷണമടക്കം എത്തിക്കുന്നുണ്ട്.
ഭക്ഷണവുമായി ജില്ലാ ഭരണകൂടത്തിന്റെ വാഹനം മാത്രമാണ് ഇവിടേക്ക് എത്തുന്നത്. ആംബുലൻസ് പോകുന്നതിന് തടസമവാതിരിക്കാനാണ് വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് അധികൃതർ പറയുന്നു. എന്നാൽ ഭക്ഷണം കൊണ്ടുവരുന്നതിന് തടസം ഉണ്ടാവരുതെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്.
അതേസമയം, രക്ഷാപ്രവർത്തകരുടെ പരാതിയും പ്രതിഷേധവും ശ്രദ്ധയിൽപ്പെട്ടതോടെ ഭക്ഷണസാമഗ്രഹികൾ കൊണ്ടുവരുന്ന വാഹനങ്ങൾ കടത്തിവിടാൻ നിർദേശം നൽകിയതായി മന്ത്രി വി. അബ്ദുർറഹ്‌മാൻ അറിയിച്ചു.
സൈനികരുടേത് അടക്കമുള്ള വലിയ വാഹനങ്ങളും ആംബുലൻസുകളും വരേണ്ട സാഹചര്യം മുൻനിർത്തിയാണ് നിയന്ത്രണം ഏർപ്പെടുത്തിയതെന്നും അധികൃതർ പറയുന്നു. അതേസമയം, മുണ്ടക്കൈയിൽ മണ്ണിനടിയിൽപ്പെട്ടവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.