സംസ്ഥാനത്തെ ഡ്രൈവിങ് സ്കൂൾ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടില്ലെങ്കിൽ മന്ത്രി ഗണേഷ് കുമാറിനെ വഴി നടക്കാൻ അനുവദിക്കില്ലെന്നു സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.ദിവാകരൻ. താൻ മാത്രമാണു ശരി, തനിക്കു മാത്രമാണു വിവരമുള്ളതെന്നാണു ഗണേഷ് ചിന്തിക്കുന്നത്.
മാന്യമായാണ് മന്ത്രി ആന്റണി രാജു തൊഴിലാളി സംഘടനകളോട് പെരുമാറിയിരുന്നത്. ഗണേഷിനെ എന്താണ് സിഐടിയു, എന്താണ് തൊഴിലാളി പ്രസ്ഥാനമെന്നു പഠിപ്പിക്കും.
കോർപറേറ്റുകളെ സഹായിക്കാനാണു തൊഴിലാളി വിരുദ്ധ നടപടി സ്വീകരിച്ചിരിക്കുന്നത്. ആയിരക്കണക്കിന് തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലാണെന്നും ദിവാകരൻ പറഞ്ഞു.
ഒാൾ കേരള ഡ്രൈവിങ് സ്കൂൾ വർക്കേഴ്സ് യൂണിയൻ (സിഐടിയു) സെക്രട്ടേറിയറ്റിനു മുന്നിൽ ആരംഭിച്ച അനിശ്ചിതകാല ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിഷയത്തിൽ തൊഴിലാളികളുമായി അടിയന്തരമായി ചർച്ച നടത്തി പരിഹാരം കാണണം എന്നാണു നാവശ്യം.