ഇവികളിലെ ഹിഡൻ ഡോർ ഹാൻഡിലുകൾക്ക് ചൈനയിൽ നിരോധനം
ഇലക്ട്രിക് വാഹന പ്രേമികളെയും ആഗോള വാഹന വിപണിയെയും ഒരുപോലെ ഞെട്ടിച്ചുകൊണ്ട്, ഇവികളിലെ ‘ഹിഡൻ ഡോർ ഹാൻഡിലുകൾ’ നിരോധിക്കാൻ ചൈന തീരുമാനിച്ചു.
ടെസ്‌ല അടക്കമുള്ള പ്രമുഖ കമ്പനികൾ തങ്ങളുടെ വാഹനങ്ങൾക്ക് ഫ്യൂച്ചറിസ്റ്റിക് രൂപം നൽകാൻ ഉപയോഗിച്ചിരുന്ന ഈ ഡിസൈൻ രീതി നിർത്തലാക്കുന്ന ലോകത്തിലെ ആദ്യ രാജ്യമായി ഇതോടെ ചൈന മാറി.
ചൈനീസ് വ്യവസായ-വിവരസാങ്കേതികവിദ്യ മന്ത്രാലയം പുറപ്പെടുവിച്ച പുതിയ ഉത്തരവ് പ്രകാരം, ബൂട്ട് ഒഴികെയുള്ള എല്ലാ ഡോറുകളിലും അകത്തും പുറത്തും നിർബന്ധമായും ‘മെക്കാനിക്കൽ റിലീസ്’ സംവിധാനങ്ങൾ ഉണ്ടായിരിക്കണം.
ഡിജിറ്റൽ സെൻസറുകളെയോ ഇലക്ട്രോണിക് സ്വിച്ചുകളെയോ മാത്രം ആശ്രയിച്ച് ഡോറുകൾ പ്രവർത്തിപ്പിക്കുന്നത് ഇനി ചൈനയിൽ അനുവദിക്കില്ല.
2027 ജനുവരി ഒന്ന് മുതലാണ് ഈ പുതിയ സുരക്ഷാ നിയമം പ്രാബല്യത്തിൽ വരുന്നത്. ഈ തീയതിക്ക് ശേഷം പുറത്തിറങ്ങുന്ന എല്ലാ കാറുകളും പുതിയ ചട്ടങ്ങൾ പാലിച്ചിരിക്കണം.
നിലവിൽ വിപണിയിലിറങ്ങാൻ തയ്യാറെടുക്കുന്ന വാഹനങ്ങൾക്ക് ഡിസൈൻ മാറ്റുന്നതിനായി രണ്ട് വർഷത്തെ ഗ്രേസ് പിരീഡ് അനുവദിച്ചിട്ടുണ്ട്.
ടെസ്‌ല ജനകീയമാക്കിയ ഈ ഹിഡൻ ഹാൻഡിലുകൾ ഇന്ന് ഇലക്ട്രിക് വാഹനങ്ങളുടെ പ്രധാന അടയാളമായി മാറിയിരിക്കുകയാണ്.
എന്നാൽ സുരക്ഷാ കാരണങ്ങൾ മുൻനിർത്തി ഇത്തരം ഇലക്ട്രോണിക് ഡോർ ഹാൻഡിലുകൾക്ക് ചൈന പൂർണ്ണ നിരോധനം ഏർപ്പെടുത്തിയതോടെ ആഗോള വാഹന നിർമ്മാതാക്കൾ പ്രതിസന്ധിയിലായിരിക്കുകയാണ്.
വാഹനത്തിന്റെ ബോഡിയോട് ചേർന്ന് മറഞ്ഞിരിക്കുന്ന ഈ ഹാൻഡിലുകൾ അടിയന്തര സാഹചര്യങ്ങളിൽ വില്ലനാകുന്നു എന്നാണ് കണ്ടെത്തൽ.
അപകടങ്ങൾ സംഭവിക്കുമ്പോഴോ വാഹനത്തിന് തീപിടിക്കുമ്പോഴോ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടാൽ ഇത്തരം ഡോറുകൾ പുറത്തുനിന്ന് തുറക്കാൻ കഴിയില്ല.
ഷവോമി SU7 ഉൾപ്പെടെയുള്ള കാറുകൾ അപകടത്തിൽപ്പെട്ടപ്പോൾ രക്ഷാപ്രവർത്തകർ ഡോറുകൾ തുറക്കാൻ ബുദ്ധിമുട്ടിയത് വലിയ ചർച്ചയായിരുന്നു.
സെൻസറുകൾ പരാജയപ്പെടുന്ന സാഹചര്യത്തിൽ യാത്രക്കാരെ പുറത്തെടുക്കാൻ സാധിക്കാതെ വരുന്നത് വലിയ ജീവഹാനിക്ക് കാരണമാകുന്നു എന്ന് ചൈനീസ് അധികൃതർ നിരീക്ഷിച്ചു.
അമേരിക്കയിലെ സുരക്ഷാ റെഗുലേറ്ററായ എൻഎച്ച്ടിഎസ്എ (NHTSA) ഇതിനോടകം തന്നെ ടെസ്‌ലയുടെ ഡോർ ഹാൻഡിലുകളെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കാറുകൾക്കുള്ളിൽ കുട്ടികൾ കുടുങ്ങിപ്പോയ സംഭവങ്ങളെത്തുടർന്നായിരുന്നു ഇത്. ടെസ്‌ലയുടെ മോഡൽ Y കാറുകളെ സംബന്ധിച്ച് നിരവധി പരാതികളാണ് അമേരിക്കയിൽ ലഭിച്ചിട്ടുള്ളത്.
വായുപ്രതിരോധം കുറച്ച് മൈലേജ് കൂട്ടാനും ഭംഗി വർദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് കൊണ്ടുവന്ന ഈ ഡിസൈൻ ഒടുവിൽ സുരക്ഷാ ഭീഷണിയായി മാറുന്ന കാഴ്ചയാണ് കാണുന്നത്.
ചൈനീസ് വിപണിയിൽ ഇപ്പോൾ വിൽക്കപ്പെടുന്ന ഇലക്ട്രിക് വാഹനങ്ങളിൽ 60 ശതമാനത്തിലധികം ഇത്തരം ഹിഡൻ ഹാൻഡിലുകൾ ഉള്ളവയാണ്.
നിയോ, ലി ഓട്ടോ, ഷവോമി, എക്‌സ്‌പെങ് തുടങ്ങിയ പ്രമുഖ ചൈനീസ് ബ്രാൻഡുകളെല്ലാം പുതിയ നിയമം വരുന്നതോടെ തങ്ങളുടെ മോഡലുകൾ പുനർരൂപകൽപ്പന ചെയ്യേണ്ടി വരും.
ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണിയായ ചൈന ഇത്തരം ഒരു തീരുമാനം എടുത്തത് ആഗോളതലത്തിൽ തന്നെ വലിയ മാറ്റങ്ങൾക്ക് വഴിതെളിക്കും.
ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്ന കാറുകളിൽ മാറ്റം വരുത്താൻ നിർമ്മാതാക്കൾ നിർബന്ധിതരാകും.
മെക്കാനിക്കൽ റിലീസ് സംവിധാനം വേണമെന്ന് മാത്രമല്ല, അപകടമുണ്ടായാൽ ഹാൻഡിൽ പിടിച്ചു വലിക്കാൻ പാകത്തിൽ കൈ കടത്താനുള്ള നിശ്ചിത സ്ഥലം അവിടെ ഉണ്ടായിരിക്കണമെന്നും പുതിയ ചട്ടത്തിൽ പറയുന്നുണ്ട്.
വാഹനത്തിന്റെ രൂപഭംഗിയേക്കാൾ യാത്രക്കാരുടെ ജീവനാണ് വിലയെന്ന കർശനമായ സന്ദേശമാണ് ചൈന ഇതിലൂടെ നൽകുന്നത്.
2027 മുതൽ ചൈനയിലെ തെരുവുകളിൽ പഴയ രീതിയിലുള്ള മെക്കാനിക്കൽ ഹാൻഡിലുകളുള്ള പുതിയ ഇവികൾ നിരനിരയായി പ്രത്യക്ഷപ്പെടും.
സാങ്കേതിക വിദ്യയിലെ അതിപ്രസരം സുരക്ഷയെ ബാധിക്കുമ്പോൾ ഇത്തരം തിരുത്തലുകൾ അനിവാര്യമാണെന്നാണ് വിദഗ്ധരുടെ പക്ഷം.









