തിരുവനന്തപുരം: നിറത്തിന്റെ പേരിൽ അപമാനം നേരിട്ടെന്ന വെളിപ്പെടുത്തലുമായി ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. തന്റേയും ഭര്‍ത്താവും മുന്‍ ചീഫ് സെക്രട്ടറിയുമായ വേണുവിന്റേയും നിറവ്യത്യാസത്തെ കുറിച്ച് ഒരാള്‍ നടത്തിയ മോശം പരാമര്‍ശത്തെ കുറിച്ചാണ് അവർ ഫേസ്ബുക്കിൽ പങ്കുവെച്ചത്. വേദന തോന്നിയെന്നും കറുപ്പിനോട് ഇത്രയും നിന്ദ എന്തിനാണെന്നും ശാരദ മുരളീധരൻ ചോദിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ശാരദ മുരളീധരന്‍ ആദ്യം ചെറിയൊരു കുറിപ്പ് പങ്കുവെച്ചെങ്കിലും വിവാദം ആകേണ്ട എന്ന് കരുത് മണിക്കൂറുകള്‍ക്കുള്ളില്‍ അത് അവര്‍ നീക്കം ചെയ്തു. പിന്നാലെയാണ് വിശദമായ കുറിപ്പ് പോസ്റ്റ് ചെയ്തത്. ന്റെ നിറം കറുപ്പാണെന്നും ഭര്‍ത്താവിന്റെ നിറം വെളുപ്പാണെന്നുമുള്ള തരത്തില്‍ ഒരു കമന്റ് കേട്ടു എന്നായിരുന്നു ആദ്യം പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചിട്ടുണ്ട്. എന്നാല്‍ ഇതിന് താഴെ വന്ന കമന്റുകളില്‍ അസ്വസ്ഥയായി അത് ഡിലീറ്റ് ചെയ്യുകയായിരുന്നു.
എന്നാൽ ഇത് ചര്‍ച്ച ചെയ്യേണ്ട കാര്യമാണെന്ന് ചില അഭ്യുദയകാംക്ഷികള്‍ പറഞ്ഞതോടെയാണ് വീണ്ടും പോസ്റ്റ് ചെയ്യുന്നതെന്നും ശാരദ മുരളീധരന്‍ ഫേസ്ബുക്കില്‍ പറഞ്ഞിട്ടുണ്ട്. കറുപ്പ് എന്ന നിറത്തെ ഇത്രത്തോളം മോശമായി കാണുന്നത് എന്തിനാണെന്നും കറുപ്പ് അത്രയും മനോഹരമായ നിറമാണെന്നും കുറിപ്പില്‍ ചീഫ് സെക്രട്ടറി കൂട്ടിച്ചേർക്കുന്നു. എന്തിനാണ് കറുപ്പിനെ നിന്ദിക്കുന്നതെന്നും പ്രപഞ്ചത്തിലെ സര്‍വവ്യാപിയായ സത്യമാണ് അതെന്നും ശാരദ മുരളീധരന്‍ പറയുന്നു.
നാലുവയസ്സുള്ള സമയത്ത് അമ്മയോട് തന്നെ ഗർഭപാത്രത്തിലേക്ക് തിരിച്ചെടുത്ത് വെളുത്തനിറമുള്ള സുന്ദരിക്കുട്ടിയായി ഒന്നുകൂടെ ജനിപ്പിക്കുമോ എന്ന് ചോദിച്ചിട്ടുള്ളതായും ശാരദ പറയുന്നു. കറുപ്പിൽ സൗന്ദര്യമോ ഗുണമോ കാണാൻ തനിക്കു മടിയായിരുന്നുവെന്നും അതു തിരുത്തിയത് തന്റെ മക്കളാണെന്നും ചീഫ് സെക്രട്ടറി കുറിപ്പിൽ കൂട്ടിച്ചേർത്തു.