പ്രമുഖ മാധ്യമവുമായി ബന്ധപ്പെട്ട വിവാദ അഭിമുഖത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ‘ദ് ഹിന്ദു’ ദിനപത്രത്തിലെ അഭിമുഖത്തിൽ താൻ പറയാത്ത ഭാഗം വന്നുവെന്നും വീഴ്ച പറ്റിയെന്നു പത്രം സമ്മതിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. Chief Minister with an explanation on the interview controversy
കോഴിക്കോട് ജില്ലാ കമ്മിറ്റി നിർമിച്ച എകെജി ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘‘ഹിന്ദു പത്രം എന്റെയൊരു അഭിമുഖം ഞാൻ ഡൽഹിയിൽ ഉള്ളപ്പോൾ എടുത്തിരുന്നു. ഞാൻ പറയാത്ത ഭാഗം അവർ അഭിമുഖത്തിൽ കൊടുക്കുന്ന നിലവന്നു. വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് എന്റെ ഓഫിസിൽനിന്ന് അവർക്ക് കത്തയച്ചു.
അവരുടെ വിശദീകരണം വന്നു കഴിഞ്ഞുവെന്നാണ് മനസ്സിലാക്കുന്നത്. വീഴ്ച പറ്റിയെന്ന് അവർ സമ്മതിച്ചിരിക്കുന്നു എന്നാണ് മനസ്സിലാക്കുന്നത്. ഏതെങ്കിലും മതവിഭാഗത്തെയോ ജില്ലയെയോ പ്രത്യേകമായി കുറ്റപ്പെടുത്തുന്ന സമീപനം എന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല’’– മുഖ്യമന്ത്രി പറഞ്ഞു.