സെബാസ്റ്റ്യൻ സീരിയൽ കില്ലർ തന്നെ; കണ്ടെത്തിയത് ഇരുപതോളം അസ്ഥിക്കഷ്ണങ്ങൾ
ആലപ്പുഴ: സ്ത്രീകളുടെ ദുരൂഹ തിരോധാനക്കേസുമായി ബന്ധപ്പെട്ട് ചേർത്തല പള്ളിപ്പുറത്തെ വീട്ടിൽ നടത്തിയ തിരച്ചിലിൽ വീണ്ടും മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചു. ഇരുപതോളം അസ്ഥിക്കഷ്ണങ്ങളാണ് ഇവിടെ നിന്നും കണ്ടെത്തിയത്. കത്തിക്കരിഞ്ഞ നിലയിലാണ് അസ്ഥിക്കഷണങ്ങൾ കണ്ടെടുത്തത്. കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലുള്ള പ്രതി സെബാസ്റ്റ്യനുമായിട്ടാണ് പൊലീസ് സംഘം ഇയാളുടെ വീട്ടിൽ തെളിവെടുപ്പ് നടത്തുന്നത്.
കഴിഞ്ഞ ദിവസം മൃതദേഹ അവശിഷ്ടങ്ങൾ കണ്ടെത്തിയ സ്ഥലത്തുനിന്ന് ഏകദേശം 25 മീറ്റർ മാറിയാണ് വീണ്ടും മൃതദേഹാവശിഷ്ടങ്ങൾ ഇപ്പോൾ കണ്ടെത്തിയത്. ഓരോ സ്ഥലവും കൃത്യമായി രേഖപ്പെടുത്തിയാണ് പൊലീസ് ഇവിടെ തിരച്ചിൽ നടത്തി വരുന്നത്. തിരച്ചിലിനായി കഡാവർ നായകളെയും പൊലീസ് സംഘം വീട്ടിലെത്തിച്ചിട്ടുണ്ട്. കൂടാതെ വീട്ടുവളപ്പിലെ കുളത്തിൽ നിന്നും വസ്ത്രാവശിഷ്ടങ്ങളും ലഭിച്ചിട്ടുണ്ട്. കൂടുതൽ പരിശോധനകൾക്കായി ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്.
പരിശോധന തുടരുന്നതിനിടെ തന്നെ വീട്ടിനകത്തു വെച്ച് പ്രതി സെബാസ്റ്റ്യനെ ക്രൈംബ്രാഞ്ച് എസ് പിയുടെ നേതൃത്വത്തിൽ വീണ്ടും ചോദ്യം ചെയ്തു. രണ്ടേകാൽ ഏക്കറോളം വരുന്ന പുരയിടത്തിൽ കുളങ്ങളും, ചതുപ്പ് നിലങ്ങളിലും എല്ലാം പരിശോധന നടത്താനാണ് തീരുമാനം. കൂടാതെ വീടിനുള്ളിൽ പുതിയതായി ഗ്രാനൈറ്റ് പാകിയ മുറിയുടെ തറ അടക്കം പൊളിച്ച് പരിശോധന നടത്താനും ആലോചനയുണ്ട്. ലഭിച്ച മൃതദേഹാവശിഷ്ടങ്ങൾ ആരുടെതാണെന്ന് അറിയാനായി ഡിഎൻഎ ടെസ്റ്റ് ഉൾപ്പെടെ നടത്തുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പള്ളിപ്പുറത്തെ വീട്ടുവളപ്പിൽ ജൂലൈ 28 ന് നടത്തിയ പരിശോധനയിൽ മറ്റു ശരീര അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. കോട്ടയം കോട്ടമുറി സ്വദേശി ജൈനമ്മയുടേതാണ് കണ്ടെത്തിയ ശരീരാവശിഷ്ടങ്ങളെന്നാണ് സംശയിക്കുന്നത്. ഡിസംബർ 23നാണ് ജൈനമ്മയെ കാണാതാകുന്നത്.
കാണാതായ സ്ത്രീകളെ സെബാസ്റ്റ്യൻ അപായപ്പെടുത്തിയതാവാം എന്നാണ് പൊലീസ് സംശയിക്കുന്നത്. 10 വർഷം മുൻപ് ദുരൂഹ സാഹചര്യത്തിൽ കാണാതായ ചേർത്തല സ്വദേശിനി ഐഷയുടെ മകളുടെ രക്തസാംപിൾ ശേഖരിച്ച് തുടർ നടപടികളിലേക്കു കടന്നിട്ടുണ്ട്. എന്നാൽ കസ്റ്റഡിയിലുള്ള പ്രതി സെബാസ്റ്റ്യൻ പരസ്പര വിരുദ്ധമായ മൊഴികളിലൂടെ പൊലീസിനെ വട്ടംകറക്കുകയാണെന്നാണ് സൂചന. ഈ സാഹചര്യത്തിൽ കഴിയുന്നത്ര ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനാണ് പൊലീസ് ലക്ഷ്യമിടുന്നത്.
സെബാസ്റ്റ്യൻ സീരിയൽ കില്ലറോ? അന്വേഷണം പുരോഗമിക്കുന്നു
ആലപ്പുഴ: ആലപ്പുഴയിലെ ചേർത്തല വാരനാട് സ്വദേശിനി ഐഷയുടെ തിരോധാനത്തിലും ജൈനമ്മ കൊലക്കേസിലെ പ്രതിയായ സെബാസ്റ്റ്യന് പങ്കുണ്ടോ എന്ന് സംശയം. പള്ളിപ്പുറത്ത് നിന്ന് കണ്ടെത്തിയ അസ്ഥികൾ ഏറ്റുമാനൂർ സ്വദേശിനി ജൈനമ്മയുടേതല്ലെങ്കിൽ, ഐഷയുടെ ബന്ധുക്കളുടെ ഡിഎൻഎ പരിശോധിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ഈ സാഹചര്യത്തിൽ ക്രൈംബ്രാഞ്ച് സെബാസ്റ്റ്യനുമായി ചേർത്തലയിൽ തെളിവെടുപ്പ് നടത്തി.
ചേർത്തലയിൽ നിന്ന് കാണാതായ ബിന്ദു പത്മനാഭൻ, ഐഷ, ഏറ്റുമാനൂർ സ്വദേശിനി ജൈനമ്മ എന്നിവരുടെ തിരോധാന കേസുകളിൽ ഒരു ഏകീകൃത അന്വേഷണം വേണമെന്ന് ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു. ബിന്ദു പത്മനാഭനെയും ജൈനമ്മയെയും കാണാതായതിന് പുറമെയാണ് ഐഷയുടെ തിരോധാനത്തിലും സെബാസ്റ്റ്യന് ബന്ധമുണ്ടെന്ന സംശയം ഉയർന്നത്.
ഐഷയും സെബാസ്റ്റ്യനും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നുവെന്ന് ഐഷയുടെ അയൽവാസിയും സുഹൃത്തുമായ റോസമ്മ മാധ്യമങ്ങളോട് പറഞ്ഞു. 2012 മുതൽ ഐഷയെ കാണാതായിട്ട് വർഷങ്ങളായി. സെബാസ്റ്റ്യനുമായി അവർക്ക് ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നെങ്കിലും, ഐഷയുടെ തിരോധാനത്തിൽ ഇയാൾക്ക് പങ്കുണ്ടോ എന്ന് ഉറപ്പുവരുത്താൻ സാധിച്ചിരുന്നില്ല. ബിന്ദു പത്മനാഭനെ കാണാതായ കേസിലും സെബാസ്റ്റ്യൻ പോലീസ് അന്വേഷണത്തോട് സഹകരിച്ചിരുന്നില്ല. ഈ മൂന്ന് കേസുകളിലും സമഗ്രമായ അന്വേഷണം വേണമെന്നാണ് ബിന്ദു തിരോധാന കേസിലെ ആക്ഷൻ കൗൺസിൽ നിലവിൽ ആവശ്യപ്പെടുന്നത്.
ജൈനമ്മയുടെ തിരോധാനക്കേസിൽ കോട്ടയം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത സെബാസ്റ്റ്യനെ ചേർത്തലയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയിട്ടുണ്ട്. സ്വർണ്ണം വിറ്റ കടയിലും പണയം വെച്ച ധനകാര്യ സ്ഥാപനത്തിലുമായിരുന്നു തെളിവെടുപ്പ് നടത്തിയത്. ഈ ആഭരണങ്ങൾ ജൈനമ്മയുടേത് തന്നെയാണോ എന്നും ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് അന്വേഷണസംഘം പറഞ്ഞു. അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയ സെബാസ്റ്റ്യന്റെ പള്ളിപ്പുറത്തെ വീട്ടിലും തെളിവെടുപ്പ് നടത്താൻ ക്രൈംബ്രാഞ്ച് ഒരുങ്ങുകയാണ്. ഈ മൂന്ന് സ്ത്രീകളുടെയും തിരോധാന കേസുകളിൽ വലിയ ദുരൂഹതകളാണ് ഇപ്പോഴും നിലനിൽക്കുന്നത്.
English Summary:
In a chilling development in the investigation of the mysterious disappearance of multiple women, the Kerala Police have recovered more human remains from a house in Pallippuram, Cherthala. During a fresh round of searches, around 20 charred bone fragments were discovered from the property.