കോട്ടയം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം രാജ്യത്തിന് സമർപ്പിക്കുന്ന ഈ ദിവസം ചരിത്രമാകുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകനും എം എൽ എയുമായ ചാണ്ടി ഉമ്മൻ.
വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട പല അനുമതികളും വാങ്ങിയെടുത്തത് ഉമ്മൻ ചാണ്ടിയാണെന്നും അദ്ദേഹം ഒരു കല്ല് മാത്രമേ ഇട്ടുള്ളൂവെന്ന് സി പി എം പറയുന്നത് പച്ചക്കള്ളമാണെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു.
ക്രെഡിറ്റ് തട്ടിയെടുക്കാനുള്ള ശ്രമമാണ് എൽ ഡി എഫ് സർക്കാർ നടത്തുന്നത്. ഉമ്മൻ ചാണ്ടിയുടെ ഓർമകളെ പോലും സി പി എം ഭയപ്പെടുകയാണ്.
അതിനാലാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ കമ്മിഷനിംഗ് ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നതെന്നും ചാണ്ടി ഉമ്മൻ ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
അതേസമയം, വിഴിഞ്ഞം തുറമുഖം കമ്മിഷനിംഗിനോടനുബന്ധിച്ച് തിരുവനന്തപുരത്ത് കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
തലസ്ഥാനത്ത് രാജ്ഭവനിൽ താമസിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി രാവിലെ 10.30ന് ഹെലികോപ്ടറിൽ വിഴിഞ്ഞത്തെത്തും.
എം എസ് സി സെലസ്റ്റിനോ മരസ്കാ എന്ന മദർഷിപ്പിനെ സ്വീകരിച്ച ശേഷം തുറമുഖത്തിന്റെ പ്രവർത്തന സൗകര്യങ്ങൾ പ്രധാനമന്ത്രി നോക്കിക്കാണും. തുടർന്ന് പൊതുസമ്മേളനത്തിൽ പങ്കെടുക്കും.