തിരുവനന്തപുരം: സംസ്ഥാനത്ത് നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ മൂന്ന് കേന്ദ്രആരോഗ്യസംഘം ഇന്നെത്തും.കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിൽ നിന്നും നാല് പേരടങ്ങുന്ന ഒരു വിദഗ്ധ സംഘത്തെ കൂടാതെ ഐസിഎംആറിൽ നിന്നുള്ള സംഘവും പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള മൊബൈൽ ലാബ് യൂണിറ്റ് അടങ്ങുന്ന മറ്റൊരു സംഘവും ഇന്ന് എത്തും. രോഗം കണ്ടെത്തിയ കോഴിക്കോട് മൂന്ന് സംഘവും ക്യാമ്പ് ചെയ്യും. രോഗത്തിന്റെ ഉറവിടങ്ങളായി സംശയിക്കുന്ന മരുതോങ്കരയിലും ആയഞ്ചേരിയിലും ഇവർ പരിശോധന നടത്തും.
പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സംഘം മൊബൈൽ ലാബ് സജ്ജമാക്കും. ഇത് വഴി പരിശോധനാ ഫലം ലഭ്യമാകുന്നതിനുള്ള കാലതാമസം ഒഴിവാക്കും.ജില്ലാ ഭരണകൂടം മുൻകൈയ്യെടുത്ത് കൺട്രോൾ റൂമുകളുടെ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്.കോഴിക്കോട് നിപ സ്ഥീരീകരിച്ച പശ്ചാത്തലത്തിൽ അയൽ ജില്ലകളായ കണ്ണൂർ, വയനാട്, മലപ്പുറം എന്നീവയ്ക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്
9 വയസ്സുകാരന്റെ നില ഗുരുതരം
നിപ ബാധിച്ച് മരിച്ച മുഹമ്മദിന്റെ 9 വയസുള്ള കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. ഇവരുടെ ഒരു ബന്ധുവും ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.നിപ സംശയിച്ച് ആകെ 7 പേരാണ് ചികിത്സയിലുള്ളത്. ആഗസ്ത് മുപ്പതിനും ഇക്കഴിഞ്ഞ തിങ്കഴാഴ്ച്ചയും രോഗം ബാധിച്ച് മരിച്ചവരുമായി സമ്പർക്കം പുലർത്തിയവരുടെ ലിസ്റ്റ് തയ്യാറായി. ആദ്യം മരിച്ചയാളുടെ സമ്പർക്കപ്പട്ടികയിൽ 158 പേരാണ് ഉള്ളത്.രണ്ടാമത്തെയാളുടെ സമ്പർക്കപ്പട്ടികയിൽ പത്ത് പേരുണ്ട്. ഇവരെ തിരിച്ചറിഞ്ഞു. ആകെ 168 പേർ പട്ടികയിലുണ്ട്.ഇതിൽ 127 പേർ ആരോഗ്യപ്രവർത്തകരാണ്. സമ്പർക്കപ്പട്ടികയിലുള്ളവരെ ഹൈ റിസ്‌ക്, ലോ റിസ്‌ക് ആയി തരംതിരിക്കും. നിപ സ്ഥിരീകരിച്ചവരുമായി അടുത്തിടപഴകിയ കൂടുതൽ പേരുണ്ടോയെന്ന് കണ്ടെത്താൻ ഇവർ ചികിത്സ തേടിയ ആശുപത്രികളിലെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിക്കും. പോലീസിന്റെ കൂടി സഹായം തേടും. നിപ ബാധിതരുടെ റൂട്ട് മാപ്പും പ്രസിദ്ധീകരിക്കും. വനംവകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും നേതൃത്വത്തിൽ വവ്വാലുകളുടെ ആവാസകേന്ദ്രം സംബന്ധിച്ച് സർവേ നടത്തും. ഇതുസംബന്ധിച്ച വ്യക്തമായ നിർദേശങ്ങൾ ആരോഗ്യവകുപ്പും സർക്കാരും നൽകും. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവർ രോഗലക്ഷണമുണ്ടെങ്കിൽ കോൾ സെന്ററിൽ ബന്ധപ്പെടണമെന്നും ആരും ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. നിപ സ്ഥീരീകരിച്ച പശ്ചാത്തലത്തിൽ കണ്ണൂർ, വയനാട്, മലപ്പുറം എന്നീ അയൽ ജില്ലകൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നിപ ബാധിതരുടെ ചികിത്സയ്ക്കായി മോണോക്ലോണൽ ആന്റിബോഡിയുടെ ലഭ്യത ഐസിഎംആറുമായി ബന്ധപ്പെട്ട് ഉറപ്പ് വരുത്തുകയും ചെയ്തിട്ടുണ്ട്.
അതേ സമയം നിപ ബാധിച്ച് മരിച്ച ആയഞ്ചേരി മംഗലാട് മമ്പിളിക്കുനി ഹാരിസിന്റെ മൃതദേഹം നിപ മാനദണ്ഡങ്ങൾ പാലിച്ച് ഖബറടക്കി. കടമേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ രാത്രി 12 മണിയോടെയാണ് ഖബറടക്കിയത്. കോഴിക്കോട് കോർപ്പറേഷനിലെ ആരോഗ്യ പ്രവർത്തകർ മിംസ് ആശുപത്രിയിൽ നിന്നും മൃതദേഹം ഏറ്റുവാങ്ങി ഖബറടക്ക നടപടികൾ പൂർത്തിയാക്കി.
നിപ ഭീതിയിൽ തിരുവനന്തപുരത്ത് ചികിത്സ തേടി വിദ്യാർത്ഥി. വവ്വാൽ കടിച്ച ഭക്ഷണം കഴിച്ചെന്ന് രോഗി.
നിപ്പ വൈറസ് ബാധയുടെ ലക്ഷണങ്ങളുമായി ചികിത്സ തേടിയ ഒരാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രത്യേക നിരീക്ഷണത്തിലാക്കി. അസ്വാഭാവികമായ കടുത്ത പനിയെത്തുടർന്ന് ഇന്നലെ രാവിലെ ചികിത്സ തേടിയ തിരുവനന്തപുരം ഡെന്റൽ കോളജ് വിദ്യാർഥിയിൽ സംശയകരമായ ലക്ഷണങ്ങൾ കണ്ടെത്തിയതോടെയാണ് പ്രത്യേക മുറിയിൽ പ്രവേശിപ്പിച്ചത്. വവ്വാൽ കടിച്ച പഴങ്ങൾ കഴിച്ചതായി സംശയിക്കുന്നുവെന്നു വിദ്യാർഥി പറഞ്ഞു. ശരീര സ്രവങ്ങൾ വിശദ പരിശോധനയ്ക്കായി പുണെയിലേക്ക് അയച്ചു.