ന്യൂഡൽഹി: ആളി പടർന്നുകൊണ്ടിരിക്കുകയാണ് എമ്പുരാൻ സിനിമയുടെ പശ്ചാത്തലവുമായി ബന്ധപ്പെട്ട വിമർശനങ്ങൾ. ഇതേത്തുടർന്ന് ചിത്രത്തിന്റെ വിവാദ ഭാഗങ്ങൾ പുനഃപരിശോധിക്കാൻ ഒരുങ്ങുകയാണ് സെൻസർ ബോർഡ്. ചിത്രത്തിന്റെ ചില ഭാഗങ്ങളിൽ മാറ്റം വരുത്താൻ ധാരണയായതിനെ തുടർന്നാണ് ഈ നീക്കം.
സിനിമയിൽ വോളൻ്ററി മോഡിഫിക്കേഷനും വരുത്തിയേക്കും. വ്യാപക പ്രതിഷേധം മൂലമാണ് ഈ തീരുമാനം. തിങ്കളാഴ്ചയോടെ മാറ്റം പൂർത്തിയാക്കും. അത് വരെ നിലവിലെ സിനിമ പ്രദർശനം തുടരുമെന്നാണ് ലഭിക്കുന്ന വിവരം. മാത്രമല്ല ചില പരാമർശങ്ങൾ മ്യൂട്ട് ചെയ്യാനും, ചില രംഗങ്ങൾ ഒഴിവാക്കാനും സാധ്യതയുണ്ട്.
സിനിമയ്‌ക്കെതിരെയും, സിനിമയുമായി ബന്ധപ്പെട്ട പ്രമുഖർ ഉൾപ്പെടെയുള്ളവർക്കെതിരെയും കടുത്ത പ്രതിഷേധം ഉയർന്നുവരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.
മാർച്ച് 27 നായിരുന്നു എമ്പുരാൻ പ്രേഷകർക്കുമുന്നിൽ എത്തിയത്. ചിത്രം പുറത്തിറങ്ങിയതിനൊപ്പം തന്നെ ചുവടുപിടിച്ച് വിവാദവും പടരുകയായിരുന്നു. ചിത്രവുമായി ബന്ധപ്പെട്ട് മോഹൻലാൽ, പൃഥ്വിരാജ്,ഗോകുലം ഗോപാലൻ എന്നിവർക്കെതിരെയാണ് പ്രധാനമായും വിമർശനങ്ങൾ ഉയർന്നു വരുന്നത്.
എമ്പുരാൻ രാഷ്ട്രീയ അജണ്ടയുള്ള ചിത്രമാണെന്നും, അതുവഴി പൃഥ്വിരാജ് ഹിന്ദുത്വ വിരുദ്ധ നിലപാട് സ്വീകരിച്ചുവെന്നും ഉൾപ്പെടെയാണ് വിമർശനങ്ങൾ. ഇന്നലെ ചേർന്ന ബിജെപി യോഗത്തിൽ വിമർശനങ്ങൾ മയപ്പെട്ടിരുന്നു. അപ്പോഴാണ് കടുത്ത വിമർശനവുമായി ആർഎസ്എസ് രംഗത്തെത്തുന്നത്.
സിനിമയെ സിനിമയായി കാണണമെന്നായിരുന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറും സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശും വ്യക്തമാക്കിയത്.
എമ്പുരാൻ വെറുമൊരു സിനിമയല്ലെന്നും ഇതിനകം തന്നെ തകർന്ന ഇന്ത്യയെ കൂടുതൽ വിഭജിക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന ഹിന്ദു വിരുദ്ധ, ബിജെപി വിരുദ്ധ ആഖ്യാനം പ്രചരിപ്പിക്കുന്നതിനുള്ള മാധ്യമമാണിതെന്നും ചിത്രത്തിൽ മോഹൻലാലിൻ്റെ പങ്കാളിത്തം അദ്ദേഹത്തിന്റെ ആരാധകരോടുള്ള വഞ്ചനയാണ്.
കൂടാതെ പൃഥ്വിരാജ് സുകുമാരന്റെ രാഷ്ട്രീയ അജണ്ട ഓരോ ഫ്രെയിമിലും വ്യക്തമാണെന്നുമടക്കമുള്ള രൂക്ഷ ഭാഷ പ്രയോഗങ്ങളാണ് ആർഎസ്എസ് മുഖപത്രമായ ഓർഗനൈസറിൽ കാണാൻ കഴിഞ്ഞത്.
എന്തുതന്നെയായാലും ഇതിനോടകം തന്നെ വൻ സ്വീകാര്യത നേടി കുതിച്ചുകൊണ്ടിരിക്കുകയാണ് മോഹൻലാൽ കേന്ദ്ര കഥാപാത്രമായെത്തുന്ന പൃഥ്വിരാജ് ചിത്രം എമ്പുരാൻ.









