തേനി: സൗജന്യമായി മട്ടൻ നൽകാത്തതിനെ തുടർന്ന് ശ്മശാനത്തിൽ കുഴിച്ചിട്ട മനുഷ്യ ശരീരം മാന്തിയെടുത്ത് ഇറച്ചിക്കടക്ക് മുന്നിൽ ഇട്ടു.
തമിഴ്നാട് തേനിക്കടുത്ത് പി സി പെട്ടിയിലുള്ള സംഗീത മട്ടൻ സ്റ്റാൾ എന്ന കടക്കു മുമ്പിലാണ് സംഭവം. ശ്മശാന തൊഴിലാളിയായ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
മണിയരശൻ എന്നയാളാണ് കട ഉടമ. ഇവിടെ നാല് വർഷം മുൻപ് വരെ ജോലി ചെയ്തിരുന്നയാളാണ് പിടിയിലായ പി സി പെട്ടി സ്വദേശി കുമാർ.
നിലവിൽ പി സി പെട്ടിയിലെ ശ്മശാനത്തിലെ തൊളിലാളിയാണ്. മദ്യലഹരിയിൽ രാവിലെ മണിയരശന്റെ കടയിലെത്തിയ കുമാർ സൗജന്യമായി ഇറച്ചി വേണമെന്ന് പറഞ്ഞു.
വിലക്കൂടുതലായതിനാൽ നൽകാനാവില്ലെന്ന് ഉടമ അറിയിച്ചു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായിരുരുന്നു. തിരികെ പോയ ഇയാൾ വീണ്ടും വന്നത് തുണിയിൽ പൊതിഞ്ഞ ജീർണിച്ച മൃതദേഹവുമായാണ്.
നാല് ദിവസം മുൻപ് ശ്മശാനത്തിൽ സംസ്ക്കരിച്ച മൃതദേഹം മാന്തിയെടുത്ത് കൊണ്ടു വരികയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
മൃതദേഹം കടക്കു മുന്നിൽ ഉപേക്ഷിച്ച് ഇയാൾ കടന്നു കളഞ്ഞു. കടയുടമ പൊലീസിനെ വിവരം അറിയിച്ചു.
പൊലീസ് നഗരസഭ അധികൃതരെ സമീപിച്ചെങ്കിലും ഏറ്റെടുക്കാൻ തയ്യറായില്ല. തുടർന്ന് ആംബുലൻസെത്തിച്ച് പോലീസ് തന്നെ മൃതദേഹം സംഭവ സ്ഥലത്ത് നിന്നും ശ്മശാനത്തിലെത്തിച്ച് വീണ്ടും സംസ്കരിച്ചു.
മൃതദേഹം മാന്തി എടുത്ത കുമാറിനെ പോലീസ് അറസ്റ്റു ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.