ക്ലാസ് മുറിയിലെ സീലിങ് തകര്‍ന്ന് വീണു
തിരുവനന്തപുരം: ക്ലാസ് നടക്കുന്നതിനിടെ ക്ലാസ് മുറിയുടെ സീലിംഗ് തകർന്നു വീണു. പാറശ്ശാലയിലെ സിഎസ്ഐ ലോ കോളേജിൽ ആണ് അപകടമുണ്ടായത്.
ഒന്നാം വർഷ വിദ്യാർത്ഥികളുടെ ക്ലാസ് നടക്കുന്നതിനിടെ സീലിംഗ് തകർന്നു വീണത്. സംഭവത്തിൽ ആർക്കും പരിക്കില്ല. ക്ലാസ്സിലെ സീലിംഗ് ചോരുന്ന കാര്യം നേരെത്തെ വിദ്യാത്ഥികള്‍ ശ്രദ്ധയിൽപ്പെടുത്തിയിരുന്നുവെങ്കിലും മാറ്റിയിരുന്നില്ല.
എന്നാൽ വിദ്യാർത്ഥികള്‍ക്കായി മറ്റൊരു കെട്ടിടം പണി പൂർത്തിയായതുകൊണ്ടാണ് നിലവിലെ കെട്ടിടത്തിൽ അറ്റകുറ്റ പണി നടത്താതിരുന്നതെന്നാണ് കോളേജ് അധികൃതർ പറയുന്നത്.
വിദ്യാര്‍ത്ഥികള്‍ ഇരിക്കുന്നതിന്‍റെ തൊട്ടുമുമ്പിലേക്കാണ് സീലിങ് തകര്‍ന്നുവീണത്. സീലിങ് തകര്‍ന്നുവീണതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സീലിങിന്‍റെ കൂടുതൽ ഭാഗങ്ങള്‍ അടര്‍ന്നുവീഴുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
ബസ് കാത്തിരിപ്പു കേന്ദ്രം തകർന്നു വീണു
കോഴിക്കോട്: ബസ് കാത്തിരിപ്പു കേന്ദ്രം തകർന്ന് വീണ് വിദ്യാർഥിനിക്ക് പരിക്കേറ്റു. കോഴിക്കോട് മീഞ്ചന്ത ആർട്സ് ആൻഡ് സയൻസ് കോളജിന് സമീപത്താണ് അപകടമുണ്ടായത്.
അപകടത്തിൽ പരിക്കേറ്റ അഭിഷ്നയെന്ന വിദ്യാർഥിനിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടിയുടെ കാലിന്റെ എല്ലിന് പൊട്ടലുണ്ട്.
കോഴിക്കോട് നഗരസഭ സ്ഥാപിച്ച് കരാർ കമ്പനിക്ക് പരിപാലനത്തിനായി ലീസിനു കൊടുത്ത നഗരത്തിലെ ബസ് കാത്തിരിപ്പു കേന്ദ്രങ്ങളിൽ ഒന്നാണ് തകർന്നു വീണത്.
നടപ്പാതയോരത്തു മൂന്നു തൂണുകളിലായി സ്ഥാപിച്ച ഈ കാത്തിരിപ്പ് കേന്ദ്രത്തിന്റെ തൂണുകളുടെ ചുവടുകൾ ദ്രവിച്ച നിലയിലായിരുന്നു നിന്നിരുന്നത്.
ഇവിടെ പതിച്ച പരസ്യത്തിന്റെ ഫ്ലെക്സ് മാറ്റാൻ പ്രഭു എന്ന തൊഴിലാളി മുകളിൽ കയറിയതിനിടെ കാത്തിരിപ്പു കേന്ദ്രം തകർന്നുവീഴുകയായിരുന്നു.
ഈ സമയം ബസ് കാത്തുനിൽക്കുകയായിരുന്ന അഭിഷ്നയുടെ കാലിൽ ഷെഡിന്റെ ഭാഗം പതിക്കുകയായിരുന്നു. പരസ്യം മാറ്റാനെത്തിയ പ്രഭുവിനും കാലിൽ നേരിയ പരിക്കേറ്റിട്ടുണ്ട്.
അപകട സമയത്ത് നാലോളം പേർ ബസ് കാത്തുനിന്നിരുന്നു എന്നും ഷെഡ് തകരുന്ന ശബ്ദം കേട്ട് മുന്നോട്ട് ഓടിമാറിയ അഭിഷ്നയുടെ കാലിൽ ഷെഡ് പതിക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു.
കോളജിനു സമീപത്തു പ്രവർത്തിക്കുന്ന മീഞ്ചന്ത ഫയർ സ്റ്റേഷനിലെ ജീവനക്കാരും നാട്ടുകാരും ഓടിക്കൂടിയാണ് അഭിഷ്നയെ ഷെഡിനടിയിൽ നിന്ന് നീക്കി ആശുപത്രിയിലേക്ക് എത്തിച്ചത്.
മിഥുന്റെ മരണം; ആ ഉദ്യോഗസ്ഥരുടെ പേരെടുത്ത് പറയണം
തിരുവനന്തപുരം: തേവലക്കര ബോയ്‌സ് സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെഎസ്ഇബി നൽകിയ റിപ്പോർട്ട് തളളി സർക്കാർ. കെഎസ്ഇബി ചീഫ് സുരക്ഷാ കമ്മീഷണർ സർക്കാരിന് കൈമാറിയ റിപ്പോർട്ടിൽ വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയാണ് ഇടപെട്ടത്.
റിപ്പോർട്ട് അംഗീകരിക്കാനാവില്ലെന്നും വിഴ്ച വരുത്തിയ ഉദ്യോഗസ്ഥരുടെ പേര് റിപ്പോർട്ടിൽ കൃത്യമായി എടുത്ത് പറയണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും കെഎസ്ഇബി ചെയര്‍മാനോട് മന്ത്രി നിര്‍ദ്ദേശം നൽകി.
വൈദ്യുതി ലൈനിന് താഴെ ഷെഡ് നിര്‍മിച്ചത് എട്ട് വർഷം മുൻപാണെന്നും വൈദ്യുതി ലൈനിന് താഴെയുള്ള നിര്‍മാണങ്ങള്‍ക്ക് കെഎസ്ഇബിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാൽ ഷെഡ് സ്ഥാപിക്കാൻ സ്കൂള്‍ മാനേജ്മെന്റ് അനുമതി തേടിയിരുന്നില്ല.
തറനിരപ്പില്‍ നിന്നും ഇരുമ്പ് ഷീറ്റില്‍ നിന്നും ലൈനിലേക്ക് സുരക്ഷിത അകലം ഇല്ലെന്നത് വ്യക്തമാണെന്നും പിന്നീട് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ നടപടി എടുക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച സംഭവിച്ചെന്നും സർക്കാരിന് നൽകിയ റിപ്പോര്‍ട്ടിലുണ്ട്.
Summary: Ceiling collapses during class at CSI Law College, Parassala. The incident occurred while first-year students were attending the session.