മലപ്പുറം: കരുവാരക്കുണ്ടിൽ കടുവയുടെ ദൃശ്യം പ്രചരിപ്പിച്ചയാൾക്കെതിരെ കേസെടുത്ത് പോലീസ്. യുവാവ് പറഞ്ഞത് കളവെന്ന വനം വകുപ്പിന്റെ കണ്ടെത്തലിനെ തുടർന്നാണ് നടപടി. കഴിഞ്ഞ ദിവസം പ്രചരിച്ച കടുവയുടെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് ഉണ്ടാക്കിയതെന്നാണ് കണ്ടെത്തൽ.
കരുവാരക്കുണ്ട് സ്വദേശി മണിക്കനാംപറമ്പിൽ ജെറിനെതിരെയാണ് പോലീസ് കേസെടുത്തത്. ഇയാൾക്കെതിരെ വനം വകുപ്പ് കരുവാരകുണ്ട് പോലീസിൽ പരാതി നൽകിയിരുന്നു. കടുവയെ കണ്ടതായി യുവാവ് മാധ്യമങ്ങളോടും പറഞ്ഞിരുന്നു. കരുവാരക്കുണ്ട് ആർത്തല ചായ എസ്റ്റേറ്റിന് സമീപം നേർക്കുനേർ കടുവയെ കണ്ടെന്നായിരുന്നു യുവാവ് പ്രചരിപ്പിച്ചിരുന്നത്. തുടർന്ന് വനംവകുപ്പ് നടത്തിയ അന്വേഷണത്തിലാണ് പ്രചരിച്ചത് വ്യാജ വീഡിയോ ആണെന്ന് കണ്ടെത്തിയത്.
തുടർന്ന് നോർത്ത് ഡിഎഫ്ഒയോട് പ്രചരിപ്പിച്ചത് വ്യാജ വിഡിയോ ആണെന്ന് യുവാവ് സമ്മതിച്ചിരുന്നു. സുഹൃത്തിന്റെ കൂടെ ജീപ്പിൽ മലയിലേക്ക് പോകുമ്പോൾ കടുവയെ കണ്ടെന്നായിരുന്നു യുവാവ് പ്രചരിപ്പിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി 11 മണിയോടെ ആർത്തല ചായത്തോട്ടത്തിനു സമീപം കാടുമൂടി കിടക്കുന്ന റബർത്തോട്ടത്തിൽ കടുവയെ കണ്ടെന്നായിരുന്നു പറഞ്ഞത്.