മൂന്നാറിൽ നിയന്ത്രണംവിട്ട കാർ പാലത്തിന്റെ കൈവരിയിൽ ഇടിച്ചു കയറി
മൂന്നാറിൽ നിയന്ത്രണംവിട്ട സഞ്ചാരികളുടെ കാർ പാലത്തിന്റെ തകർന്നു കിടന്ന കൈവരിയിൽ ഇടിച്ചുകയറി. യാത്രക്കാർ തലനാരിഴയ്ക്ക് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
തിങ്കളാഴ്ച രാത്രി ഒമ്പതോടെ മൂന്നാർ പോസ്റ്റ് ഓഫീസ് ജങ്ഷന് സമീപത്താണ് സംഭവം. തമിഴ്നാട് സ്വദേശികളുടെ കാറാണ് വീതി കുറഞ്ഞ പഴയ പാലത്തിന്റെ കൈവരിയിൽ ഇടിച്ചു കയറിയത്.
അപകടത്തിൽ ആർക്കും പരിക്കേറ്റില്ല. കാർ നിയന്ത്രണം വിട്ട് പുതിയ പാലത്തിനും പഴയ പാലത്തിനും ഇടയിലുള്ള ഭാഗത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. കൈവരിയിൽ തങ്ങിനിന്നതിനാൽ കാർ പുഴയിൽ പതിച്ചില്ല.
മൂന്നാർ ടൗണിനെയും മാട്ടുപ്പട്ടി, ദേവികുളം റോഡുകളെയും ബന്ധിപ്പിക്കുന്ന ഇരുമ്പുകൊണ്ട് നിർമിച്ച പഴപാലം വൻ അപകട ഭീഷണിയാണ് ഉയർത്തുന്നത്.
പാലത്തിന്റെ നടുവിൽ വലിയ കുഴി രൂപപ്പെട്ടിട്ട് നാളുകളായെങ്കിലും അറ്റകുറ്റപ്പണി തീർക്കാൻ തയ്യാറായിട്ടില്ല.
പാലത്തിന്റെ കൈവരികൾ പലഭാഗത്തും തകർന്നു കിടക്കുകയാണ്. വളവ് തിരിഞ്ഞെത്തുന്ന വാഹനങ്ങൾ നിയന്ത്രണം വിട്ട് മുതിരപ്പുഴയാറിൽ പതിക്കാനുള്ള സാധ്യതയേറെയാണ്. ഈ ഭാഗത്ത് സൂചനാ ബോർഡുകളോ റിഫ്ലക്ടറുകളോ സ്ഥാപിച്ചിട്ടില്ല.









