പുനലൂർ താലൂക്ക് ആശുപത്രിയിലെ ക്യാൻസർ കെയർ കേന്ദ്രത്തിൽ കീമോതെറാപ്പി ചികിത്സയ്‌ക്കെത്തിയ വയോധികയടെ 8,600 രൂപ കവർന്ന സംഭവത്തിൽ പ്രതി അറസ്റ്റിൽ. തിരുവല്ല പുളിയാറ്റൂർ തോട്ടപ്പുഴശ്ശേരിയിൽ ഷാജൻ ചാക്കോ (60)യാണ് അറസ്റ്റിലായത്. കഴിഞ്ഞരാത്രി പത്തനംതിട്ടയിൽ നിന്നാണ് ഇയാളെ അറസ്റ്റുചെയ്തത്.
പത്തനംതിട്ട അടൂർ മരുതിമൂട്ടിൽ നിന്നും ചികിത്സയ്‌ക്കെത്തിയ രോഗിയുടെ പണമാണ് മോഷണം പോയത്. ഇക്കഴിഞ്ഞ ഏഴിന് 12 മണിയോടെയായിരുന്നു സംഭവം. ആശുപത്രിയിലേക്ക് വന്ന ഓട്ടോറിക്ഷയുടെ ഡാഷ്ബോർഡിലാണ് പണം സൂക്ഷിച്ചിരുന്നത്.
രോഗിക്ക് കീമോതെറാപ്പിക്ക് ശേഷം കഴിക്കാനുള്ള മരുന്ന് വാങ്ങുന്നതിനായി, ഡ്രൈവർ മരുതിമൂട് സ്വദേശിയായ അശോക് കുമാർ ഓട്ടോറിക്ഷയിൽ പരിശോധിക്കുമ്പോഴാണ് പണം നഷ്ടപ്പെട്ട വിവരമറിഞ്ഞത്.
ഉടൻതന്നെ ഇദ്ദേഹം ആശുപത്രി സൂപ്രണ്ട് ഡോ. കെ.ആർ. സുനിൽകുമാറിനും പുനലൂർ പോലീസിനും പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പോലീസിന് കൈമാറുകയും ചെയ്തു. തുടർന്നുനടന്ന അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
ഇയാൾ നേരത്തേയും മോഷണക്കേസുകളിൽപ്പെട്ട് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്.