പാൻറിൽ മൂത്രമൊഴിച്ചതിന് അമ്മയുടെ കാമുകൻറെ ചവിട്ടേറ്റ് നാല് വയസുകാരൻ അതിദാരുണമായി കൊല്ലപ്പെട്ടു. മുംബൈയിലെ നെഹ്റു നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കുർള ഈസ്റ്റിലാണ് സംഭവം നടന്നത്. നാലു വയസ്സുകാരനായ ഓംകാറിൻറെ അമ്മ പൂജാകുമാരി ചന്ദ്രവംശി ഈ സമയത്ത് ജോലി സ്ഥലത്തായിരുന്നു.
സംഭവത്തിന് പിന്നാലെ കാൻറീൻ തൊഴിലാളിയും പൂജാകുമാരിയുടെ കാമുകനുമായ റിതേഷ് കുമാറിനെ കൊലപാതകക്കുറ്റം ചുമത്തി നെഹ്റു നഗർ പോലീസ് അറസ്റ്റ് ചെയ്തു. ഒരു പ്രാദേശിക റെസ്റ്റോറൻറിൽ പാചകക്കാരിയായി ജോലി ചെയ്യുകയായിരുന്ന പൂജാകുമാരി സംഭവം നടന്ന ഒക്ടോബർ 26 ന് ഉച്ചയ്ക്ക് ഒരു മണിയോടെ ജോലി സ്ഥലത്തായിരുന്നു. പൂജാകുമാരി ജോലിക്ക് പോകുമ്പോൾ നാലുവയസുകാരനായ ഓംകാറിനെ കൂടാതെ ആറ് വയസ്സുള്ള മകൾ സാക്ഷിയും കുർള ഈസ്റ്റിലെ പത്ര ചൗളിലെ വീട്ടിലുണ്ടായിരുന്നു.
ജോലി കഴിഞ്ഞ് ഉച്ചയ്ക്ക് മൂന്നുമണിയോടെ പൂജാകുമാരി വീട്ടിൽ തിരിച്ചെത്തിയപ്പോൾ, കടുത്ത വയറുവേദനയെ തുടർന്ന് ഓംകാർ ഛർദ്ദിച്ചതായി മകൾ സാക്ഷിയാണ് അമ്മയോട് പറഞ്ഞത്.
കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ അബദ്ധത്തിൽ പാൻറിൽ മൂത്രമൊഴിച്ചതിനെ തുടർന്ന് വസ്ത്രം മാറാൻ വീട്ടിലെത്തിയതാണെന്നും ഈ സമയത്ത് റിതേഷ്, വയറ്റിലും കാലിലും നിരവധി തവണ ചവിട്ടിയെന്ന് ഓംകാർ, അമ്മയോട് പറഞ്ഞിരുന്നു. പിന്നാലെ, പൂജാകുമാരിയും വിവരമറിഞ്ഞെത്തിയ അയൽക്കാരും കുട്ടിയെ മർദ്ദിച്ചതെന്തിനാണെന്ന് റിതോഷിനോട് ചോദിച്ചെങ്കിലും അതിന് പിന്നാലെ ഇയാൾ വീട്ടിൽ നിന്ന് ഇറങ്ങിപ്പോയി.
ഇതിനിടെ തീർത്തും അവശനായ ഓംകാറിനെ അയൽവാസികളുടെ സഹായത്തോടെ പൂജാകുമാരി അടുത്തുള്ള ക്ലിനിക്കിലേക്ക് എത്തിച്ചു. എന്നാൽ, കുട്ടിയുടെ ആരോഗ്യനില ആശങ്കാജനകമാണെന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാനും ഡോക്ടർ നിർദ്ദേശിച്ചു. തുടർന്ന് ഓംകാറിനെ സിയോൺ ആശുപത്രിയിലേക്ക് കൊണ്ട് പോയി. എന്നാൽ, ഓംകാറിൻറെ ജീവൻ രക്ഷിക്കാനായില്ല. കുട്ടി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി.
കുട്ടി മരിച്ചതിന് പിന്നാലെ, പൂജാകുമാരി നെഹ്റു നഗർ പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ ഫയൽ ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റിതേഷിനെ പോലീസ് അറസ്റ്റ് ചെയ്തത്.
ബീഹാർ സ്വദേശിയായ പൂജാകുമാരിക്ക് ആദ്യ ഭർത്താവിൽ രണ്ട് കുട്ടികളുണ്ടായിരുന്നെന്നും ഇതിനിടെ ഈ വർഷം ആദ്യം റിതേഷുമായി പ്രണയത്തിലായ പൂജാകുമാരി, ഇയാളോടൊപ്പം നെഹ്റു നഗർ ചേരിയിലേക്ക് വാടകയ്ക്ക് താമസം മാറ്റുകയായിരുന്നെന്നും പോലീസ് പറഞ്ഞു.
English summary : Came home to change clothes after urinating in pant ; A four -year -old boy was tragically killed by his mother’s boyfriend