ശ്രീനഗർ: ജമ്മു കശ്മീരിലെ സാംബ ജില്ലയിൽ നുഴഞ്ഞു കയറ്റം ശ്രമം തകർത്ത് ബിഎസ്എഫ്. 7 ജയ്ഷെ ഭീകരരെ ബിഎസ്എഫ് വധിച്ചു. വ്യാഴാഴ്ച രാത്രിയാണ് നുഴഞ്ഞുകയറ്റശ്രമം നടന്നത്.
ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം തകര്‍ക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്ത് വന്നു. 12 ഓളം പേർ സംഘത്തിലുണ്ടായിരുന്നെന്നും ബാക്കി അഞ്ച് പേർ രക്ഷപ്പെട്ടെന്നുമാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഇവരെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാക്കി.
വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് രാജ്യാന്തര അതിർത്തിയിൽ നുഴഞ്ഞുകയറ്റ ശ്രമമുണ്ടായതെന്ന് ബിഎസ്എഫ് വ്യക്തമാക്കി. ജമ്മു, പഠാൻകോട്ട്, ഉദംപുർ എന്നിവിടങ്ങളിലെ സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാനുള്ള പാക്കിസ്ഥാന്റെ ശ്രമം ഇന്ത്യ നിർവീര്യമാക്കിയതിനു പിന്നാലെയാണ് നുഴഞ്ഞുകയറ്റ ശ്രമം നടന്നത്.
അതേസമയം അതിര്‍ത്തിയിൽ സംഘര്‍ഷാവസ്ഥ രൂക്ഷമാകുന്ന സാഹചര്യത്തിൽ കേരളത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു. സെക്രട്ടേറിയറ്റിലും നോര്‍ക്കയിലുമാണ് കണ്‍ട്രോള്‍ റൂം ആരംഭിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരമാണ് നടപടി.
നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ച് സുരക്ഷിതരായി ഇരിക്കണം. സഹായം ആവശ്യമുള്ളപക്ഷം കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്നും നിര്‍ദേശത്തിൽ പറയുന്നു.
സെക്രട്ടറിയേറ്റ് കണ്‍ട്രോള്‍ റൂം: 0471-2517500/2517600. ഫാക്‌സ്: 0471 -2322600. ഇമെയില്‍: cdmdkerala@kerala.gov.in. നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്റര്‍: 18004253939 (ടോള്‍ ഫ്രീ നമ്പര്‍ ),00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോള്‍)