ന്യൂഡൽഹി: പാകിസ്താൻ സൈന്യം കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാൻ പൂർണ്ണം കുമാർ ഷായെ വിട്ടയച്ചു. അട്ടാരി അതിർത്തി വഴിയാണ് പാകിസ്താൻ ജവാനെ ഇന്ത്യക്ക് കൈമാറിയത്.
ഇന്ത്യയുടെ നയതന്ത്ര സമ്മർദത്തെ തുടർന്നാണ് ജവാനെ കൈമാറാൻ പാകിസ്താൻ വഴങ്ങിയത്. അതിർത്തി കടന്നെന്ന് ആരോപിച്ച് പാക് റേഞ്ചേഴ്സായിരുന്നു ജവാനെ കസ്റ്റഡിയിലെടുത്തിരുന്നത്.
പാകിസ്താന്‍ സൈന്യത്തിന്റെ കസ്റ്റഡിയിലായ പൂര്‍ണം കുമാര്‍ പശ്ചിമബംഗാളിലെ ഹൂഗ്ലി സ്വദേശിയാണ്. ഇന്ത്യക്കും പാകിസ്താനും ഇടയിലെ നോമാൻസ് ലാൻഡിലെ കർഷകരെ നിരീക്ഷിക്കാനെത്തിയ ബിഎസ്എഫ് ജവാൻ അബദ്ധത്തിൽ അതിർത്തി കടക്കുകയായിരുന്നു.
182-ാമത് ബിഎസ്എഫ് ബറ്റാലിയനിലെ കോൺസ്റ്റബിളാണ് പൂർണ്ണം കുമാർ ഷാ.
അതേസമയം ഇന്ത്യ- പാകിസ്താൻ സംഘര്‍ഷങ്ങള്‍ക്കിടെ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറിന്റെ സുരക്ഷ വര്‍ധിപ്പിച്ചു. ജയ്ശങ്കറിന്റെ വാഹനവ്യൂഹത്തിലേക്ക് രണ്ട് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍കൂടിയാണ് ചേർത്തത്.
നിലവില്‍ സിആര്‍പിഎഫ് നിന്ന് ‘ഇസഡ്’ കാറ്റഗറി സുരക്ഷയാണ് ജയ്ശങ്കറിന് ലഭിക്കുന്നത്. മെച്ചപ്പെടുത്തിയ സുരക്ഷാ വാഹനങ്ങള്‍കൂടി ഉള്‍പ്പെടുത്തിയുള്ള സുരക്ഷയിലാകും ഇനി ജയശങ്കറിന്റെ യാത്ര. അടുത്തിടെ നടത്തിയ സുരക്ഷാ അവലോകനത്തിലാണ് സിആര്‍പിഎഫ് ഈ തീരുമാനമെടുത്തത്.
കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് ജയ്ശങ്കറിന്റെ സുരക്ഷാ ‘വൈ’യില്‍ നിന്ന് ‘ഇസഡ്’ കാറ്റഗറിയിലേക്ക് ഉയര്‍ത്തിയത്. ഇതോടെ ഡല്‍ഹി പോലീസില്‍ നിന്ന് ജയ്ശങ്കറിന്റെ സുരക്ഷ സിആര്‍പിഎഫ് ഏറ്റെടുത്തിരുന്നു.
നിലവില്‍ സിആര്‍പിഎഫ് ഉദ്യോഗസ്ഥരുടെ ഒരു സുരക്ഷാ സംഘം 24 മണിക്കൂറും ‘ഇസഡ്’ കാറ്റഗറി സുരക്ഷാ കവചം അദ്ദേഹത്തിന് നല്‍കുന്നുണ്ട്. രാജ്യത്തുടനീളമുള്ള യാത്രകളിലും താമസത്തിലും ഒരു ഡസനിലധികം സായുധ കമാന്‍ഡോകളും ഈ സംഘത്തിലുണ്ട്.